01/02/2026
ഹൈദരാബാദ് ഡയറി 📖
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. എങ്കിലും ഇത്തവണത്തെ യാത്ര മനസ്സിൽ ഒരു പ്രത്യേക ഇടം സ്വന്തമാക്കി.
എന്റെ ജീവിതത്തിൽ ഇത്രയും വൈവിധ്യങ്ങൾ ഒരുമിച്ച് അനുഭവിക്കാൻ കഴിഞ്ഞ മറ്റൊരു യാത്രയില്ലെന്ന് തോന്നി.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നെത്തിയ സ്ത്രീകൾ.
വ്യത്യസ്ത ഭാഷകൾ, വ്യത്യസ്ത ശബ്ദങ്ങൾ, ചിരികൾ, വേഷങ്ങൾ, ഭക്ഷണരുചികൾ.
എങ്കിലും എല്ലാവരെയും ഒരുമിപ്പിച്ചത് ഒരേയൊരു ലക്ഷ്യമായിരുന്നു —
ജനാധിപത്യം, സമത്വം,
വനിതാ വിമോചനം
എന്ന മുദ്രാവാക്യങ്ങളെ
കൂടുതൽ ശക്തിപ്പെടുത്തുക.
വീര തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിന്റെ മണ്ണിൽ,
RTC കല്യാണ മണ്ഡപത്തിൽ,
ജനുവരി 25 മുതൽ 28 വരെ നടന്ന
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ
14-ാം ദേശിയ സമ്മേളനം
വെറും ഒരു സമ്മേളനം മാത്രമായിരുന്നില്ല. മറിച്ച്,
നിരവധി അനുഭവങ്ങളുടെ, പഠനങ്ങളുടെ, ആത്മവിശ്വാസത്തിന്റെ, സൗഹൃദങ്ങളുടെ ഒരു ലോകമായിരുന്നു.
ഒരേ വേദിയിൽ ഇരുന്ന് കണ്ടും, കേട്ടും, ചിരിച്ചും, സംസാരിച്ചും,
“നാം ഒറ്റക്കല്ല” എന്ന ബോധ്യം
മനസ്സിൽ ആഴത്തിൽ പതിഞ്ഞ ദിവസങ്ങൾ.
ഈ കൊച്ചു കേരളത്തിൽ ഇരുന്ന്
വാർത്തകളിലൂടെ മാത്രം ഞെട്ടലോടെ കേട്ട
പല സംസ്ഥാനങ്ങളിലെയും മനുഷ്യരെ
ഞാൻ അവിടെ നേരിട്ട് കണ്ടു.
വാർത്തകളിലൂടെ മാത്രമറിഞ്ഞിരുന്ന അവരുടെ വേദന,
അവിടെ വച്ച്
സ്വന്തം കണ്ണുകളാൽ കണ്ടും,
കേട്ടും ഞാൻ അനുഭവിച്ചു.അവരോടൊപ്പം ഇരുന്നു സംസാരിച്ചു.
കേട്ടത് കഥകളല്ല…
ജീവിച്ചിരിക്കുന്ന യാഥാർത്ഥ്യങ്ങളായിരുന്നു എന്നത്
എന്നെ അത്ഭുതത്തിലും വേദനയിലും
ഒരുപോലെ ആഴ്ത്തിയ സത്യങ്ങൾ.
ഇന്നും അവരുടെ അവസ്ഥയിൽ ഒരു മാറ്റവുമില്ല.
ഭീതിയോടെയും നിരാശയോടെയും
നീറിപ്പുകഞ്ഞ ജീവിതങ്ങൾ.
വീട് നഷ്ടപ്പെട്ടവർ,
ബന്ധങ്ങൾ നഷ്ടപ്പെട്ടവർ,
നാളെയെന്താകും എന്നറിയാതെ
ജീവിക്കുന്ന മനുഷ്യർ.
അവരിൽ പലരുടെയും
ദയനീയമായ ജീവിതകഥകൾ
ഞാൻ നേരിട്ട് കേട്ടു.
കണ്ണീരോടെയാണ് പലരും സംസാരിച്ചത്.
(അതിൽ പ്രധാനമായിരുന്നു മണിപ്പൂരിൽ നിന്നുള്ള പ്രതിനിധികൾ.)
കേൾക്കുന്നവന്റെ ഹൃദയം
തകർക്കുന്ന അനുഭവങ്ങൾ.
മണിപ്പൂരിൽ നിന്നുള്ള പ്രതിനിധി സുന്ദരിയോട്
ഞാൻ കേരളത്തിൽ നിന്നുമുള്ള പ്രതിനിധിയാണെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു
“നിങ്ങൾ എത്ര ഭാഗ്യം ചെയ്ത മനുഷ്യരാണ്…”
ആ വാക്കുകൾ ഒരു പ്രശംസയായിരുന്നില്ല.
അത് ഒരു വേദനയായിരുന്നു.
നമ്മൾ പലപ്പോഴും തിരിച്ചറിയാതെ ജീവിക്കുന്ന
സുരക്ഷയുടെ,
സമാധാനത്തിന്റെ,
ഭാഗ്യത്തിന്റെ
ഓർമപ്പെടുത്തൽ.
തുടക്കം മുതൽ ഒടുക്കം വരെ
അത്യന്തം മനോഹരമായ ഒരു സമ്മേളനമായിരുന്നു അത്.
മാതൃകയാകേണ്ട സംഘാടക സമിതി.
SFI, DYFI, പാർട്ടി — എല്ലാവരും ഒരേ കുടക്കീഴിൽ, ഒരേ മനസ്സോടെ,
ഒരുമിച്ച് നിന്നാണ് ഈ സമ്മേളനത്തെ ഒരു ഉത്സവമാക്കി മാറ്റിയത്.
എല്ലാം അത്രയും കൃത്യം.
നല്ല ഭക്ഷണം,
സൗകര്യമുള്ള കിടപ്പുമുറികൾ,
വിപുലവും സുന്ദരവുമായ സമ്മേളന ഹാൾ,
എല്ലാറ്റിനുമുപരി —
അതി മനോഹരമായ വോളന്റിയർമാർ.
ഓരോ നിമിഷവും ശ്രദ്ധയോടെ,
ഓരോ ആവശ്യവും മുൻകൂട്ടി കണ്ടറിഞ്ഞ്,
ഒരു പരാതിക്കും ഇടയില്ലാത്ത രീതിയിൽ
എല്ലാവരും ചേർന്ന്
ഹൃദയത്തോടെ ആ സമ്മേളനം നടത്തിയത്
മനസ്സിൽ വലിയ ആദരം ഉണർത്തി.
ഒടുവിൽ സമ്മേളനത്തിന് നന്ദി പറഞ്ഞപ്പോൾ,
ആ വേദി മുഴുവൻ നിറഞ്ഞു.
സംഘാടക സമിതി ചെയർമാനിൽ നിന്ന്
ഞങ്ങൾക്ക് നാല് ദിവസവും വെള്ളം നൽകിയ പ്രിയപ്പെട്ട വോളന്റിയർമാർ വരെ എല്ലാവരും ആ വേദിയുടെ ഭാഗമായിരുന്നു.ആ കാഴ്ച അത്രയും ഹൃദയസ്പർശിയായിരുന്നു.
നമ്മൾക്ക് ചുറ്റും
എത്രയോ കഷ്ടതകളും
കറുത്ത യാഥാർത്ഥ്യങ്ങളും നേരിടുന്ന
അനേകം സ്ത്രീകൾ ഉണ്ടെന്ന സത്യം
ഈ സമ്മേളനം വീണ്ടും വീണ്ടും ഓർമിപ്പിച്ചു.
അവർക്കായി,
അവരോടൊപ്പം,
ഇത്തരം ഐക്യവും കരുതലും
എത്രത്തോളം ആവശ്യമാണെന്ന്
ആ നിമിഷം മനസ്സിലാക്കി.
ഈ യാത്ര അവസാനിച്ചെങ്കിലും
ഹൈദരാബാദ്
മനസ്സിൽ ഒരു ഓർമ്മയായി മാത്രമല്ല,
ഒരു ചോദ്യം പോലെ,
ഒരു ഉത്തരവാദിത്തം പോലെ,
ഒരു പ്രചോദനമായി
ഇന്നും കൂടെയുണ്ട്.❤️✊