12/07/2021
സഖാവ് പി കെ വി ദിനം
നിഷ്ക്കളങ്കതയുടെ നിറകുടം
ആറു ദശാബ്ദക്കാലം നമ്മുടെ രാഷ്ട്രീയരംഗത്ത് സജീവ സാന്നിധ്യമായിരുന്ന പി കെ വാസുദേവൻ നായർ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 16 വർഷം തികയുന്നു. ലളിതജീവിതം, സൗമ്യത, നിഷ്ക്കളങ്കത എന്നിവയുടെ നിറകുടമായിരുന്നു പികെവി.
വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തകൻ എന്ന നിലയിലാണ് പികെവി കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെടുന്നത്. ട്രാവൻകൂർ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അതേവർഷം പികെവി ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രസിഡന്റായും പിന്നീട് എഐവൈഎഫിന്റെ സ്ഥാപക പ്രസിഡന്റായും പ്രവർത്തിച്ചു.
ആലുവ യു സി കോളജിൽ ചേർന്ന ശേഷമാണ് പികെവി രാഷ്ട്രീയ കാര്യങ്ങളിൽ സജീവ താല്പര്യമെടുക്കുന്നത്. തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയന്റെ പ്രവർത്തനം സജീവമായ കാമ്പസുകളിലൊന്നായിരുന്നു യു സി കോളജ്. 1942‑ലെ ക്വിറ്റ് ഇന്ത്യാ സമരം വിദ്യാർത്ഥികളിൽ സജീവ താല്പര്യമുണർത്തി. കൂടുതൽ കൂടുതൽ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായി. ഈ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കു വഹിച്ച പികെവി കോളജ് യൂണിയൻ ചെയർമാനായി. നാടിന്റേയും ജനങ്ങളുടെയും മോചനത്തിനുള്ള മാർഗം മാർക്സിസം-ലെനിനിസം ആണെന്ന തിരിച്ചറിവ് പികെവിയെയും കമ്മ്യൂണിസ്റ്റാക്കി.
1945‑ൽ പികെവി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയന്റേയും തുടർന്ന് വിദ്യാർത്ഥി ഫെഡറേഷൻ കേരള കമ്മിറ്റിയുടേയും പ്രസിഡന്റായി പ്രവർത്തിച്ച പികെവി അതിവേഗം കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന വിദ്യാർത്ഥി നേതാവായി. തിരുവനന്തപുരം ലോ കോളജിൽ നിയമ പഠനത്തിനു ചേർന്ന പികെവി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായി.
കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ പികെവി ഒളിവിൽ പോയി. മൂന്നു വർഷത്തിനു ശേഷം പാർട്ടിയുടെ നിരോധനം നീക്കിയപ്പോൾ ഒളിവിൽനിന്ന് പുറത്തുവന്ന് അഖില കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രസിഡന്റായി. അക്കാലത്ത് നടന്ന വിദ്യാർത്ഥി സമരങ്ങളുടെ മുൻനിരയിലായിരുന്നു പികെവി. അനിതര സാധാരണ വശ്യതയുള്ള പ്രഭാഷണ ശൈലിയും സംഘടനാ പാടവവും ഉണ്ടായിരുന്ന പികെവി കേരളത്തിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായി. 1954‑ൽ പാർട്ടി നേതൃത്വം പികെവിയെ ജനയുഗത്തിന്റെ ചുമതലക്കാരനായി നിയോഗിച്ചു.
1957‑ൽ തിരുവല്ല നിയോജകമണ്ഡലത്തിൽ മത്സരിച്ച് പികെവി ലോക്സഭാംഗമായി. 1962‑ൽ ആലപ്പുഴ നിന്നും 1967‑ൽ പീരുമേട്ടിൽനിന്നും പി കെ വി ലോക്സഭാംഗമായി.
കക്ഷിപരിഗണനകൾക്ക് അതീതമായി എല്ലാവരുടേയും സ്നേഹവും ആദരവും നേടാൻ പികെവിക്ക് കഴിഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ പാർലമെന്റിൽ വീറോടെ പൊരുതിയ അംഗമായിരുന്നു പികെവി.
1971‑ൽ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്ന പികെവി, അച്യുതമേനോൻ ഗവണ്മെന്റിന്റെ കാലത്ത് ഐക്യമുന്നണി ഏകോപന സമിതിയിൽ സിപിഐയുടെ പ്രതിനിധികളിൽ ഒരാളായിരുന്നു. 1977‑ൽ ആലപ്പുഴ നിന്നും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച പികെവി വ്യവസായ‑വൈദ്യുതി വകുപ്പ് മന്ത്രിയായി. 1978‑ൽ എ കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ പികെവി മുഖ്യമന്ത്രിയായി. ക്രാന്തദർശിയായ ഭരണാധികാരി ആണെന്ന് ചുരുങ്ങിയ കാലംകൊണ്ട് തെളിയിക്കാൻ പികെവിക്ക് കഴിഞ്ഞു. 1984 മുതൽ 1998വരെ സിപിഐ സംസ്ഥാന സെക്രട്ടറിയായി പികെവി പ്രവർത്തിച്ചു.
ലാളിത്യം പികെവിയുടെ മുഖമുദ്ര ആയിരുന്നു. എഴുത്തിലായാലും പ്രസംഗത്തിലായാലും വലിയ സിദ്ധാന്തങ്ങൾ ദുർഗ്രഹമായ ഭാഷയിൽ വിവരിക്കുക പികെവിയുടെ ശീലമായിരുന്നില്ല. എഴുത്തിൽ എന്നപോലെ പ്രസംഗത്തിലും തെറ്റില്ലാതെ കുറിക്കുകൊള്ളുന്ന വാചകങ്ങളിൽ അനുവാചകന്റെയും കേൾവിക്കാരന്റെയും ഉള്ളിലേക്ക് ചെന്നു തട്ടുന്ന വാദവും വാചകങ്ങളും പി കെവിയുടെ വൈഭവങ്ങളിൽപ്പെടും.
പികെവിയെപ്പോലുള്ളവരുടെ സാന്നിധ്യവും നേതൃത്വവും കേരളവും രാജ്യവും ആവശ്യപ്പെടുന്ന സന്ദർഭമാണിത്. വിഷലിപ്തമായ ചിന്തകൾ വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കാൻ കേന്ദ്ര ഭരണാധികാരികൾ ശ്രമിക്കുന്നു. വർഗീയ ശക്തികൾക്കെതിരെ വിപുലമായ ഐക്യനിര വളർത്തിയെടുക്കണമെന്ന് ഇന്ത്യയിലെ ജനങ്ങളോട് ആദ്യമായി ആഹ്വാനം ചെയ്തത് സിപിഐ ആണ്. അത്തരമൊരു ഐക്യനിര വളർത്തിയെടുക്കാൻ പികെവിയുടെ സ്മരണ നമുക്ക് ആവേശം പകരും. നമ്മുടെ വരുംകാല പ്രവർത്തനങ്ങൾക്ക് പികെവി സ്മരണ കരുത്തുപകരും
കാനം രാജേന്ദ്രൻ