13/06/2021
കോവിഡ് ഭീതിയുടെ മൂർദ്ധന്യാവസ്ഥയിലാണ് ഇക്കഴിഞ്ഞ കുറേ ആഴ്ചകളായി നമ്മുടെ നാട്.
മലപ്പുറത്ത് കേസ്സുകളുടെ എണ്ണം കൂടുതലായതിനാൽ നിയന്ത്രങ്ങളും കൂടുതലാക്കി.
ജനങ്ങൾ കൂട്ടം കൂടുന്നത് പൂർണ്ണമായും ഒഴിവാക്കുകയും, അനിവാര്യമല്ലാത്ത സമ്പർക്കം ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് ഏക പ്രതിരോധം എന്ന സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ ജനങ്ങൾ സ്വീകരിച്ചതിന്റെ ഫലം കൂടിയാണ്, കോവിഡ് കേസ്സുകളുടെ എണ്ണത്തിലുണ്ടായ കുറവ്.
കഷ്ടപ്പാടുകൾ സഹിച്ചും, ദുരിതപർവ്വം താണ്ടിയും അവർ നിർദ്ദേശങ്ങൾ പാലിച്ച് അധികൃതർക്കൊപ്പം നിലകൊണ്ടു.
രണ്ടാൾ ഒന്നിച്ചു നിൽക്കുന്നത് പോലും വൻ കുറ്റമായിക്കണ്ട്, പോലീസ് തങ്ങളുടെ അധികാരം കൃത്യമായി പ്രയോഗിച്ചു.
അടിക്കേണ്ടിടത്ത് അടിച്ചും, പിടിക്കേണ്ടവരെ പിടിച്ചും, ഓടിക്കേണ്ടവരെ ഓടിച്ചും പോലീസ് സദാ ജാഗരൂകരായി.
ഇനി ഇതോടൊപ്പം ചേർത്ത ചിത്രം കാണുക.
പ്രദേശത്തെ ഒരു ഡോക്ടറാണ് 'പ്രഭാഷണം' നടത്തുന്നത്.
ഒരു സമ്മേളനത്തിനുള്ള ആൾക്കൂട്ടം ചുറ്റുമുണ്ട്. ക്യാമറയിൽ പതിഞ്ഞത് മാത്രമാണ് ഇക്കാണുന്ന ആൾക്കൂട്ടം.
അപ്പുറത്ത് ഇതിലുമേത്രയോ കാണുമെന്നുറപ്പ്.
ആ ചിത്രത്തിലേക്കൊന്ന് നോക്കൂ:
രണ്ട് മാസ്ക് വെക്കണം എന്നത് പോകട്ടെ, വെച്ച മാസ്ക്കിന്റെ കിടപ്പൊന്ന് നോക്ക്യേ.
ഒരാൾ LC ആണ്. മൂപ്പരെ പേടിച്ച് ഒരുപക്ഷെ, കൊറോണ അടുത്തേക്ക് വരില്ലായിരിക്കാം. LC യല്ലേ, അൽപ്പം പേടിയൊക്കെ കൊറോണക്കും ആവാം.
എന്നാൽ, യാതോരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഇങ്ങനെ ആൾക്കൂട്ടസമ്മേളനം നടത്തുന്നതിന്റെ നിയമവിധി എന്താണ്?
ഇവിടെ നിന്നും പൊതിഞ്ഞു കൊടുക്കുന്നത് കൊറോണ അല്ലെങ്കിൽ മറ്റെന്താണ്?
നാട്ടിലാകെ കോവിഡ് പരത്തുക എന്ന ലക്ഷ്യത്തോടെയാണോ ഈ ഒത്തുചേരൽ?
വെറുപ്പിന്റെ കൂടപ്പിറപ്പായ പ്രഭാഷകൻ ഡോക്ടർക്ക് ഇത്രേം ബോധമില്ലാതായോ...?
വളാഞ്ചേരിയിലെ പോലീസിനോടാണ്:
അങ്ങാടിയിൽ അവശ്യ വസ്തുക്കൾ വാങ്ങാൻ വരുന്ന സാധാരണക്കാരെ ചോദ്യം ചെയ്യുന്നതിലല്ല മിടുക്ക്.
അവർ നിങ്ങളുടെ ഒരു നിഴൽ കണ്ടാൽത്തന്നെ പാഞ്ഞു തടിയെടുക്കും.
എന്നാൽ, സകല നിയമങ്ങളെയും ലംഘിച്ചു കൊണ്ട്, പോലീസിനെയും നാട്ടികാരേയും മുഴുവൻ വെല്ലുവിളിച്ച്, ഈ ചങ്ങാതിമാർ കാട്ടിക്കൂട്ടുന്ന അശ്ലീലങ്ങളെ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കാൻ നിങ്ങൾക്കാവുക?!
നടപടിയെടുക്കണം ഈ കോവിഡ് വ്യാപാരികൾക്കെതിരെ.
നഗരസഭയുടെ ചിട്ടയോടെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ഈ പേക്കൂത്തുകൾക്കെതിരെ ഇവിടുത്തെ പൊതു സമൂഹവും പ്രതികരിക്കുക.
ചെയർമാൻ ശ്രീ അഷ്‌റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭ വളരെ കരുതലോടെ മുന്നോട്ട് നീങ്ങിയതാണ് നഗരസഭയിൽ കോവിഡ് വ്യാപനം പിടിച്ചു നിർത്താൻ ആയത്.
ജില്ലയിലെ ശരാശരി TPR നേക്കാൾ ഏറെ കുറവാണ് വളാഞ്ചേരിയിലെ പോസിറ്റീവിറ്റി നിരക്ക് എന്നത് നഗരസഭയുടെ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിന്റെ അടയാളപ്പെടുത്തലാണ്.
എന്നാൽ, തുടക്കം മുതലേ ചില സിപിഎം സഖാക്കൾ ഈ കരുതലിനെ ആട്ടിമറിക്കാനുള്ള കുൽസിതമായ ശ്രമങ്ങളാണ് നടത്തി വരുന്നത്.
"വാക്സിൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടമാണ്" എന്ന് ജില്ലാ കളക്ടർക്ക് സഖാക്കൾ പരാതി നൽകി.
(കളക്ടർ അത് ചവറ്റു കൊട്ടയിൽ തള്ളിക്കാണണം. ഇല്ലെങ്കിൽ നഗരസഭയോട് വിശദീകരണം ചോദിക്കുമായിരുന്നല്ലോ....)
ആൾക്കൂട്ടം പറഞ്ഞ് കളക്ടർക്ക് പരാതി നൽകിയ അതേ ആള് തന്നെയാണ്, മാസ്ക്ക് താടിയിൽ കെട്ടി, മൂക്കും വായും തുറന്നിട്ട് ഈ ആൾക്കൂട്ടത്തിന് നേതൃത്വം കൊടുക്കുന്നത്!
വളാഞ്ചേരിയിൽ മനുഷ്യരാകെ പട്ടിണി കിടക്കുകയാണ് എന്നുള്ള, ഒരു നാടിനെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രചരണമാണ് സൈബർ സഖാക്കളും ചില ലോക്കൽസും നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നും ജനങ്ങളുടെ പ്രയാസങ്ങൾക്കൊപ്പം കക്ഷി രാഷ്ട്രീയം നോക്കാതെ നിലയുറപ്പിച്ചതാണ് ഈ നാടിന്റെ ചരിത്രം. ഒരാൾ പോലും ഇന്നാട്ടിൽ പട്ടിണി കിടക്കേണ്ടി വരില്ല എന്നത് ഇവിടുത്തെ നാട്ടുകാരുടെ നിലപാടാണ്.
ചെയർമാന്റെ നേതൃത്വത്തിൽ മുഴുവൻ കൗൺസിലർമാരും, നഗരസഭ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും, ഒട്ടേറെ സന്നദ്ധ പ്രവർത്തനകരും, RRT വളന്റിയർമാരും, വിദ്യാർത്ഥി-യുവജന സംഘടനകളും 24×7 കണക്ക് ഉറങ്ങാതിരിക്കുന്നുമുണ്ട്.
ആ ജാഗ്രത കൊണ്ടാണ്, പട്ടിണി പറഞ്ഞു പിരിവെടുത്ത പണം കൊണ്ട് ഭക്ഷണം ഉണ്ടാക്കി, ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കൊടുത്തൊഴിവാക്കേണ്ടി വന്നത്.
ചുരുക്കുന്നു:
മനുഷ്യരാവുക എന്ന് പറയേണ്ടത് മനുഷ്യരോടാണ്.
മനുഷ്യരുടെ ദുരിതകാലം തങ്ങളുടെ കുടിലമായ വിചാരങ്ങളെ വളർത്തിയെടുക്കാനുള്ള അവസരമായി കരുതുന്നവർക്ക് മനുഷ്യഭാഷ ബോധിക്കുകയില്ല.
തങ്ങൾക്ക് അധികാരം ഇല്ലാത്തതിന്റെ പ്രതികാരം തീർക്കാൻ ഒരു ദുരന്തകാലത്തെ ഉപയോഗപ്പെടുത്തുക എന്നത് മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
ഒപ്പം, അടുക്കളയിൽ വെന്ത് ചീഞ്ഞ കുമ്പളങ്ങാകലാപം തല്ലിക്കെടുത്താനുള്ള സൂത്രപ്പണിയും.
സലാം വളാഞ്ചേരി