02/02/2026
കേന്ദ്ര ബജറ്റ് :
യുവജന വിരുദ്ധവും കേരള വിരുദ്ധവും
എ ഐ വൈ എഫ്
ധന കാര്യ വകുപ്പ് മന്ത്രി നിർമല സീത രാമൻ ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് തീർത്തും യുവജന വിരുദ്ധവും കേരള വിരുദ്ധവുമാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്സിക്യൂട്ടിവ് കുറ്റപ്പെടുത്തി.
നവ ലിബറൽ നയങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ സർവീസുകളിൽ അപ്രഖ്യാപിത നിയമന നിരോധനം നില നിൽക്കുന്ന സാഹചര്യത്തിൽ യുവജനങ്ങൾക്കിടയിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്നാവശ്യമായ ക്രിയാത്മക നടപടികളൊന്നും സ്വീകരിക്കാതെ 'യുവ ശക്തി ബജറ്റ് 'എന്ന് പ്രഖ്യാപിച്ച് സ്വയം അപഹാസ്യയാവുകയാണ് ധന മന്ത്രി.
രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്ന വർത്തമാന സാഹചര്യത്തിൽ കടുത്ത യുവജന വിരുദ്ധത മുഖ മുദ്രയാക്കുമ്പോഴും തൊഴില്ലായ്മ ഇല്ലാതാക്കിയെന്ന് പ്രഖ്യാപിക്കുക വഴി രാജ്യത്തെ യുവജനങ്ങളെ പരിഹസിക്കുന്ന സമീപനം പ്രതിഷേധാർഹമാണെന്നും എ ഐ വൈ എഫ്.
അത് പോലെ കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങളോടെല്ലാം തന്നെ നിഷേധാത്മക സമീപനം സ്വീകരിച്ച ബജറ്റ് സംസ്ഥാനത്തോടുള്ള പതിവ് അവഗണന ഇത്തവണയും ആവർത്തിക്കുകയായിരുന്നു.
ബജറ്റിന് മുന്നോടിയായി കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം സംസ്ഥാനം നൽകിയിരുന്നുവെങ്കിലും തികഞ്ഞ അവഗണനയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
കേരളം പ്രതീക്ഷിച്ച 21000 കോടിയുടെ പ്രത്യേക പാക്കേജ് എന്ന ആവശ്യം കേന്ദ്രം തള്ളിക്കളഞ്ഞു.
ഏഴ് അതിവേഗ റെയിൽ ഇടനാഴി അനുവദിച്ചപ്പോൾ കേരളത്തെ തഴഞ്ഞു.
ഇക്കുറിയും സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'എയിംസ് ' അനുവദിച്ചില്ല.
അത് പോലെ വിഴിഞ്ഞം പാക്കേജും ബജറ്റിൽ പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറായില്ല.
തങ്ങൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങൾക്ക് പദ്ധതികൾ വാരിക്കോരി നൽകിയപ്പോൾ കേരളത്തോട് തികച്ചും പക്ഷ പാതിത്വപരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.
കോർ പറേറ്റ് പ്രീണനം നടത്തി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ തീർത്തും അവഗണിച്ച ജന വിരുദ്ധ കേന്ദ്ര ബജറ്റിന്നെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് എ ഐ വൈ എഫ് നേതൃത്വം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്മോൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു