07/12/2020
Jilsha V S എഴുതുന്നു....
ഒരു രാഷ്ട്രീയക്കാരിയുടെ ബുദ്ധികൊണ്ടല്ല.. ഒരു സാധാരണക്കാരിയുടെ മനസുകൊണ്ടാണ് എഴുതാൻ ശ്രമിക്കുന്നത്....
ഒരു കമ്യുണിസ്റ്റ് കുടുംബത്തിൽ ജനിച്ച ഞാൻ കണ്ടു വളർന്നത് തികഞ്ഞ കമ്യുണിസ്റ്റുകാരായ വല്യച്ഛനേയും, വല്യമ്മയേയും, അച്ഛമ്മയേയും ആയിരുന്നു. അവരിലൂടെയാണ് ഞാൻ ലോകം കാണാൻ പഠിച്ചത്. ലാഭേച്ഛ കൂടാതെ, വ്യക്തി താൽപ്പര്യങ്ങൾക്കതീ തമായി ഒന്നും സമ്പാദിക്കാതെ സാധാരണക്കാർക്കുവേണ്ടി ജീവിച്ചു മണ്മറഞ്ഞു
പോയ വ്യക്തികളാണവർ.
ഇങ്ങനെ ഒരു കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും വന്ന ഞാൻ ഒരു കോൺഗ്രസ്സുകാരിയെ കുറിച്ച് എഴുതണമെങ്കിൽ അവർ അത്തരമൊരു വ്യക്തിത്വത്തിന് ഉടമയായതുകൊണ്ടാണ്....
5 വർഷം മുൻപ് നാട്ടികയുടെ പ്രസിഡന്റായി വിനുചേച്ചി സ്ഥാനമേല്ക്കുമ്പോൾ എനിക്ക് വിനുചേച്ചിയിൽ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല... ആരോടും ഒരു വാക്ക് പോലും എതിർത്തു പറയാത്ത വിനു ചേച്ചി എങ്ങിനെ പഞ്ചായത്ത് ഭരിക്കും... ആദ്യത്തെ ഒരു കൊല്ലം വിനു ചേച്ചി തനി രാഷ്രീയ കാരിയായിരുന്നു. പിന്നിടുള്ള നാലു വർഷം. ഒരു വർഷം കൊണ്ട് പഠിച്ച രാഷ്ട്രീയയത്തിൽ നിന്നും നെല്ലും പതിരും തിരിച്ചുള്ള അത്‍ഭുതംപെടുത്തുന്ന പ്രവർത്തനങ്ങളാണ്..
പതിനാലുവർഷം മുൻപ് ഇതുപോലൊരു ഡിസംബർ മാസത്തിലാണ് ഞാൻ വിനു ചേച്ചിയെ പരിചയപ്പെടുന്നത്. എന്നെയും വിനു ചേച്ചിയെയും നിറമുള്ള സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചത് തൃശ്ശൂരുള്ള ഇന്ദ്രപ്രസ്ഥയാണ്... അവിടെ ജീവിതത്തിൽ ആദ്യമായി ജോലിക്കുവന്ന വിനു ചേച്ചിയെ എന്നെ ഏൽപ്പിച്ച് ശശി സർ പറഞ്ഞു.. "ജിൽഷേ.. വിനുവിനെ ഞാൻ ജിൽഷയെ ഏൽപ്പിക്കുകയാണ്.. കൈവിടരുത്.. നന്നായി നോക്കിക്കോണം...."
അന്ന് പിടിച്ച കൈ ഇന്നും വിട്ടിട്ടില്ല......
പിന്നീട് ഞാൻ അവിടെനിന്നും ഇറങ്ങുമ്പോൾ വിനു ചേച്ചിയെയും ഒപ്പം കൂട്ടി... അവിടെ തുടങ്ങുന്നു ഞങ്ങളുടെ ജീവിതം... പിന്നീട് ഞങ്ങൾ പങ്കായമില്ലാത്ത തോണിയുമായി ഒരുമിച്ചു താണ്ടിയത് പുഴയല്ല, പകരം കടലായിരുന്നു.... കാറ്റും കോളും കാർമേഘങ്ങളും നിറഞ്ഞ കടൽ....
ഓണത്തിനും വിഷുവിനും ഞങ്ങൾ ഇന്ദ്രപ്രസ്ഥയിലെ ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ തൃശൂർ ടൗണിലൂടെ ചുറ്റും നിറമുള്ള വർണ്ണങ്ങൾ പതിപ്പിച്ച ആർഭാടങ്ങൾക്ക് നടുവിലൂടെ ഡിസ്‌നി വണ്ടർലൻഡിൽ എത്തിയ കുട്ടികളെ പോലെ ചുറ്റിനടക്കും..
എന്നിട്ട് ഒരുപാടു സ്വപ്നം കാണും... അവസാനം തൃപ്രയാർ വന്ന് ഞങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങും.. എന്നിട്ട് വിനുചേച്ചിയോട് പറയും... "അടുത്ത കൊല്ലമാകുമ്പോളേക്കും കാശുണ്ടാക്കണം എന്നിട്ട് തൃശൂർ ടൗണിൽ നിന്നും സാധങ്ങൾ വാങ്ങണം...."
ജിഡിപിയും, റിപ്പോ റേറ്റും, ഫെഡ് റിസർവും പഠിച്ച് ജോലിചെയ്യുമ്പോഴും ജീവിതത്തിന്റെ ജിഡിപിയും, ഫെഡ് റിസർവും എങ്ങും എവിടെയും എത്തിയില്ല...
എങ്കിലും ഒരു സാമ്പത്തിക വിദഗ്ധനേക്കാൾ മനോഹരമായി ചേച്ചി കഷ്ടപാടുകൾ നിറഞ്ഞ ജീവിതം മുന്നോട്ടു കൊണ്ട് പോയി.
ഓരോ കൊല്ലവും ഞങ്ങളുടെ ഗ്രാഫ് താഴോട്ടാണ് പോയ്ക്കൊണ്ടിരുന്നത്.
കഷ്ടപ്പാടുകൾക്കിടയിൽ കടന്നു വരുന്ന എല്ലാ ഓണവും വിഷുവും, ഞങ്ങൾ വരാനിരിക്കുന്ന ഓണവും,വുഷുവും സമൃദ്ധമായിരിക്കുമെന്ന പ്രതീക്ഷയോടെ കടത്തിവിട്ടു..
മഞ്ഞ ലോഹവും, മുത്തും പവിഴവും എന്നും വിനുചേച്ചിക്ക് അന്യമായിരുന്നു. എങ്കിലും ചേച്ചി വളരെ സന്തോഷത്തോടെ തന്നെ ഉള്ളത് കൊണ്ട് ഉടുത്തിരുന്നു, ഉണ്ടിരുന്നു...
ഒരിക്കൽ ഞങ്ങൾ മൂകാംബികക്കു പോയി.
അവിടെനിന്നും പൂജിച്ചു നൾകിയ കുപ്പിവളകൾ ഞങ്ങൾ അണിഞ്ഞിരുന്നു. വിവാഹ ശേഷം ഞാൻ ആ വളകൾ ഉപേക്ഷിച്ചു. വിനു ചേച്ചിയുടെ കൈകളെ ആ വളകൾ ഇപ്പോഴും മനോഹരമാക്കുന്നു..
പ്രേമംലാൽ ഡോക്ടറുടെ വീട്ടിലെ ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം മാത്രമായിരുന്നു പ്രവിച്ചേട്ടന്റെ ഏക ആശ്രയം...
അവരുടെ വീട്ടിലെ കുടുംബ നാഥനെ പോലെ ഡോക്ടർ അവരുടെ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു. ഏതു പാതിരായ്ക്കും ഓടിച്ചെന്നു സഹായം ചോദിക്കാൻ പറ്റുന്ന ഒരിടമായിരുന്നു ഡോക്ടറുടെ വീട്. എന്തു വന്നാലും ഡോക്ടറും കുടുംബവും ഉണ്ടാകും എന്ന വിശ്വാസം അതവർക്ക് വലിയ ആശ്വാസമായിരുന്നു...
അമ്മയില്ലാത്ത എനിക്ക് വിനു ചേച്ചി എന്നും താങ്ങും തണലുമായിരുന്നു. 10 വർഷങ്ങൾക്കുമുൻപ്
വിനു ചേച്ചിയുടെ കുരിശുപള്ളിയിലുള്ള വാടക വീട്ടിൽ ഞാൻ എന്നും നിത്യ സന്ദർശകയായിരുന്നു..
ഒരു കട്ടിലും കിടക്കയും, രണ്ടു കസേരയും, ഒരു ടീ പോയിയും മാത്രമാണ് അവിടെയുണ്ടായിരുന്നത്..
ഒരു ദിവസം ഉച്ചക്ക് ക്ഷീണിച്ചുവന്ന ഞാൻ കട്ടിലിൽ കിടന്നുറങ്ങി..
ക്ഷീണിതനായി വന്ന പ്രവിച്ചേട്ടൻ കണ്ടത് ഞാൻ ഉറങ്ങുന്നതാണ്..
വിനുചേച്ചി ചേട്ടനോട് ഞാൻ ഇപ്പോൾ ഉറങ്ങിയതേ ഉള്ളൂ എന്ന് പറഞ്ഞു...
ഞാൻ എണിറ്റു നോക്കുമ്പോൾ കണ്ടത്, എന്നെ ഉണർത്താതെ കസേരയിൽ കിടന്നുറങ്ങുന്ന പ്രവിച്ചേട്ടനെയാണ്....
അന്നെനിക്ക് ഒരുപാടു വിഷമം തോന്നി...
അന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് അവർക്കു വീട്ടിലേക്കു എന്തെങ്കിലും വാങ്ങിക്കൊടുക്കണമെ
ന്ന്.. എന്നാൽ എന്റെ സമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അത് സാധിച്ചില്ല..
ലോക്ക് ഡൌൺ ആയി ജോലിയില്ലാഞ്ഞിട്ട് പോലും ഡോക്ടറുടെ മകൻ ദേവൻ എല്ലാ മാസവും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കൊടുത്തു സഹായിച്ചു....
എന്നിട്ടുപോലും സൗജന്യമായി കിട്ടിയിരുന്ന ഒരു ഭക്ഷണ കിറ്റു പോലും വിനു ചേച്ചിയും കുടുംബവും എടുത്തില്ല എല്ലാം പാവപ്പെട്ടവർക്ക് വീതിച്ചു കൊടുത്തു.. അത് എന്നെ വല്ലാതെ അത്ഭുതപെടുത്തി.
കോവിഡിന് തൊട്ടുമുൻപ് വിനു ചേച്ചിക്ക് താമസിച്ചിരുന്ന വാടകവീട് ഒഴിയേണ്ടി വന്നു. വിനു ചേച്ചി എന്നോടുപറഞ്ഞു വേറെ ഒന്നും കിട്ടിയില്ലെങ്കിൽ കിട്ടുന്നത് വരെ കുറച്ചു നാൾ എന്റെ ഫ്ലാറ്റിൽ താമസിക്കാൻ വരുമെന്ന്...
എന്തോ നിമിത്തം പോലെ ഞാൻ ആ സമയത്തു ഒരു ഹോം സ്റ്റേ തുടങ്ങനുള്ള ഒരുക്കത്തിലായിരുന്നു.. അതിനയി വേറെ ഒരു ഫ്ളാറ്റും കുറച്ചു ഫർണിച്ചറുകളും വാങ്ങിയിട്ടിരുന്നു. ഞാൻ ചേച്ചിയെ അങ്ങോട്ടു കൊണ്ട് വന്നു. കോവിഡ് കാരണം ഞാൻ എന്റെ സംരംഭം ഉപേക്ഷിച്ചു.. സാധങ്ങളെല്ലാം വിനു ചേച്ചിക്ക് കൊടുത്തു. അങ്ങനെ പണ്ടത്തെ എന്റെ ആഗ്രഹം സഫലമായി. 5 കൊല്ലം പഞ്ചായത്തു പ്രസിഡന്റായിരുന്ന വിനു ചേച്ചിയുടേയും കുടുമ്പത്തിന്റെയും വീട്ടിലിന്നുമുള്ളത് ആ പഴയ കട്ടിലും കിടക്കയും, രണ്ടു കസേരയും ടീപോയിയും മാത്രമാണ്...
പി വിനു എന്ന വ്യക്തിയെ എല്ലാവരിൽ നിന്നും വേർതിരിച്ചു നിർത്തുന്നതും ഈ പ്രത്യേകതയാണ്....
നാട്ടിക പഞ്ചായത്തിന്റെ എതിർ വശത്തായിരുന്നു എന്റെ പഴയ ഓഫീസ്. ഒരു ദിവസം അവിടെ എതിർ പാർട്ടിക്കാരുടെ ധർണ നടക്കുന്നു. വിനുചേച്ചിക്കെതിരെ കൈകൂലി വാങ്ങി എന്നും പറഞ്ഞാണ് സമരം.
സമരക്കാരെ ചെറു പുചിരിയോടെ നോക്കി നിൽക്കുന്ന വിനു ചേച്ചിയെ ഞാൻ അവിടെ കണ്ടു..
കുറച്ചുകഴിഞ്ഞു വിനു ചേച്ചിയുടെ മകൻ വിച്ചു അങ്ങോട്ട് സമരം വീക്ഷിക്കാൻ വന്നു. അവനെ കുറച്ചു ദിവസമായി ഞാൻ കാണുന്നു. എന്താണ് കോളേജില്ലേ എന്ന ചോദ്യത്തിന് എന്തോ പറഞ്ഞ് ഒഴിഞ്ഞു മാറി... രണ്ടു ദിവസം കഴിഞ്ഞു വിനു ചേച്ചിയുടെ ഫോൺ വന്നു, എവിടുന്നെങ്കിലും കുറച്ചു കാശ് കടം വാങ്ങിക്കൊടുക്കാൻ പറഞ്ഞിട്ട്.. കാരണം വിച്ചൂന്റെ കോളേജ് ഫീസ് കൊടുത്തിട്ടില്ല. രണ്ടു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ എക്സാം എഴുതാൻ കഴിയില്ല..
അപ്പോഴാണ് എനിക്ക് സമരക്കാരെ നോക്കി വിനു ചേച്ചി ചിരിച്ചതിന്റെ യഥാർത്ഥ അർത്ഥം മനസിലായത്.
ഒരുദിവസം ഞാൻ ഇപ്പോൾ സജീവ രാഷ്ട്രീയത്തിലുള്ള ഒരാളുടെ കുടുംബാംഗത്തെ കണ്ടപ്പോൾ വിനു ചേച്ചി ജില്ലയിലേക്കു നിൽക്കുന്നുണ്ടോ എന്ന് അയാൾ എന്നോട് ചോദിച്ചു. ഇല്ല എന്നുപറഞ്ഞപ്പോൾ അയാളുടെ ഒരു മറുപടി ഇനി എന്തിനാ നിൽക്കുന്നത് ഉന്നം പദ്ധതിയിലൂടെ യുസഫ് അലിയുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ കിട്ടിയിട്ടുണ്ടാകും എന്നായിരുന്നു.
എനിക്കപ്പോൾ തോന്നിയ വികാരം എന്താണെന്ന് എനിക്കിപ്പോളും അറിയില്ല. കാരണം അയാൾ ചോദിച്ചതിന്റെ ഒരാഴ്ച മുൻപ് ഇളയ മകൻ അത്തുവിന്റെ +2 റിസൾട്ട് വന്ന് അഡ്മിഷൻ കിട്ടിയ സമയം 16000 രൂപ അടക്കണം... അതിനു പണം തികയാതെ ഓടിനടന്ന വിനുചേച്ചി അവസാനം ബാങ്കിൽ പണയത്തിലിരുന്നിരുന്ന ഗോൾഡ് വില കൂടിയ കാരണം കൂടുതൽ രൂപയ്ക്കു വെച്ച് പൈസ വാങ്ങി ഫീസ് കെട്ടി....
ഇതാണ് വിനുചേച്ചി.. ആർക്കും പകരം വെക്കാനില്ലാത്ത... പ്രതിസന്തികൾ മുന്നിൽ ചുമരുകൾ തീർക്കുമ്പോൾ കൂടുതൽ കരുത്തോടെ ചുമരുകളെ കർട്ടനുകളാക്കി വലിച്ചു മാറ്റി മുന്നോട്ടു പോകാൻ കഴിവുള്ള നാട്ടികക്കാരുടെ സ്വകാര്യ അഹംകാരം..
പി വിനു എന്ന എന്റെ സ്വന്തം വിനു ചേച്ചി.....
എല്ലാം പ്രതിസന്ധികളും ഞങ്ങളെ തളർത്തുമ്പോൾ ഞങ്ങൾ കൈകൾ കോർത്തു പിടിച്ചു പുഞ്ചിരിച്ചുകൊണ്ട് ഒരു പാട്ട് പാടുമായിരുന്നു... ആ ഗാനം ഞങ്ങളുടെ ജീവിതത്തെ ഒരു പാട് മുന്നോട്ടു കൊണ്ട് പോയി... ഇന്നും ആ പട്ട് ഞങളുടെ ജീവിതത്തെ മുന്നിട്ടു നയിക്കുന്നു... ഞങൾ ഇപ്പോഴും പാടുകയാണ്....
ഹം ഹോങ്ങേ കമംയാബ്....
ഹം ഹോങ്ങേ കമംയാബ്...
ഹം ഹോങ്ങേ കമംയാബ് ഏക് ദിൻ... ഓഹോ മൻ മേ ഹെ വിശ്വാസ്... പൂരാഹെ വിശ്വാസ്...
ഹം ഹോങ്ങേ കമംയാബ് ഏക് ദിൻ.....