22/08/2021
രക്ഷാബന്ധൻ, കാലാതീതമായ ഐക്യസന്ദേശം...
1893 ലെ ചിക്കാഗോ മത മഹാസമ്മേളനത്തിൽ ഭാരതപുത്രനായ സ്വാമി വിവേകാനന്ദനിലൂടെ ലോകം ശ്രവിച്ചത് വിശ്വസാഹോദര്യ സന്ദേശമാണ്. "അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ" എന്ന അഭിസംബോധനനയെ കരഘോഷത്തോടെയാണ് അന്ന് ലോകം സ്വീകരിച്ചത്...
ഭാരതത്തെ വിവേകാനന്ദ വാണികളിലൂടെ ലോകം അനുഭവിച്ചറിയുകയായിരുന്നു. മറ്റ് രാഷ്ട്രങ്ങൾ സ്വന്തം ജനതയ്ക്കും രാഷ്ട്രത്തിനും വേണ്ടി മാത്രം ചിന്തിച്ചപ്പോൾ, ലോകം കീഴടക്കി എന്ന് വെമ്പൽ കൊണ്ട പ്രത്യയശാസ്ത്രങ്ങൾ സാർവ്വദേശീയതയും, സമത്വവും ഒക്കെ മുദ്രാവാക്യങ്ങളാക്കി, അതേസമയം തന്നെ ഏകാധിപത്യ ഭരണങ്ങൾക്ക് കീഴിൽ സമാനതകളില്ലാത്ത മനുഷ്യക്കുരുതി നടത്തിയപ്പോൾ, എല്ലാകാലത്തും ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുന്ന, മുന്നോട്ടുപോകുന്ന ഭാരതം "വസുധൈവ കുടുംബകം" എന്ന വിശാലസങ്കല്പത്തിലൂടെ ലോകത്തെ മുഴുവൻ ഒരു തറവാടായി കണ്ട് വിശ്വനന്മയ്ക്ക് വേണ്ടി ചിന്തിച്ചു, നിലകൊണ്ടു. അതുതന്നെയാണ് ഭാരതത്തിന്റെ ദേശീയോത്സവങ്ങളിൽ പ്രധാനമായ രക്ഷാബന്ധന്റെ സന്ദേശവും...
പൗരാണികവും ചരിത്രപരവുമായ നിരവധി പ്രാധാന്യങ്ങൾ രക്ഷാബന്ധനുണ്ട്. പ്രതിസന്ധിയുടെ നാളുകളിൽ പ്രതീക്ഷയുടെ പൊൻകണികയായി ഈ പട്ടുനൂൽബന്ധനം മാറിയതിന്റെ നിരവധി സാക്ഷ്യങ്ങളുണ്ട്. ഐതിഹാസികമായ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ നാളുകളിലും ആ സാക്ഷ്യത്തിന്റെ സ്വാധീനമുണ്ടായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് സ്വയംവിശേഷിപ്പിച്ചിരുന്ന ബ്രിട്ടീഷുകാർ ഭാരതവിഭജനത്തിന്റെ വിത്തുപാകി, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുതന്ത്രത്തിന്റെ ഭാഗമായി 1905 ൽ മതാടിസ്ഥാനത്തിൽ ബംഗാളിനെ രണ്ടായി വിഭജിച്ച് കൊണ്ട് ബംഗാൾ വിഭജനം പ്രഖ്യാപിക്കുന്നു...
എന്നാൽ തുടർന്നുള്ള നാളുകൾ നിർണായകമായിരുന്നു. പുണ്യമയിയായ ശ്രാവണ മാസത്തിൽ ഗംഗാസ്നാനം നടത്തി സർവ്വരും കാളീഘട്ടിൽ വന്ന് രാഖി ബന്ധിക്കട്ടെ. രവീന്ദ്രനാഥ ടാഗോറും തിലകനും ചേർന്ന് നൽകിയ ആശയം അതായിരുന്നു. ബാല ഗംഗാധര തിലകനും ടാഗോറും അരവിന്ദ ഘോഷുമൊക്കെ മുന്നിൽ നിന്നപ്പോൾ അതൊരു മഹാഭേരിയുടെ തുടക്കമായി. സമീപകാലത്ത് കാണാതിരുന്ന ദേശീയ ഐക്യം രൂപംപ്രാപിച്ചു. ആയിരക്കണക്കിന് ദേശസ്നേഹികൾ, അവരിൽ ഹിന്ദുക്കളുണ്ട്, മുസൽമാൻമാർ, സിഖുകാർ ഏവരും ഗംഗയിൽ മുങ്ങിനിവർന്നു. കാളീഘട്ടിലെ പുണ്യഭൂമിയിൽ അവിഭക്ത വംഗനാടിനായി അവർ സങ്കല്പം നടത്തി പരസ്‌പരം ദേശസ്നേഹത്തിന്റെ പട്ടുനൂൽ ബന്ധിച്ചു. അതൊരുജ്വല ദേശീയ മുന്നേറ്റമായി മാറുകയായിരുന്നു. ഒടുവിൽ ബ്രിട്ടീഷുകാർക്ക് മുട്ടുമടക്കേണ്ടി വന്നു എന്നത് ചരിത്രമാണ്. രക്ഷാബന്ധന്റെ സാഹോദര്യ സ്പർശത്തിൽ ബ്രിട്ടീഷുകാർ പാകിവളർത്തിയ വർഗ്ഗീയതയുടെ വിഷവൃക്ഷം വെന്ത് വെണ്ണീറാവുകയായിരുന്നു...
പൗരാണികതയിൽ തുടങ്ങി, ചരിത്രവഴികളിലൂടെ കടന്ന്, വർത്തമാനത്തിലെത്തി നിൽക്കുന്നു രക്ഷാബന്ധൻ എന്ന മഹത്തായ ആശയത്തിന്റെ പ്രയോഗം. ഇത്തരം അനേകം ആശയങ്ങളും സങ്കല്പങ്ങളും ആദർശങ്ങളുമാണ് നമ്മുടെ രാഷ്ട്രത്തെ മുന്നോട്ടുനയിക്കുന്നത്. ഇന്ത്യ നശിക്കും വരെ പോരാട്ടം തുടരും, ഭാരതത്തെ കഷ്ണം കഷ്ണമായി കീറിമുറിക്കും എന്നൊക്കെയുള്ള രാഷ്ട്രവിരുദ്ധ മുദ്രാവാക്യങ്ങൾ രാഷ്ട്ര നിർമാണത്തിന്റെ കേന്ദ്രങ്ങളാകേണ്ട കലാലയങ്ങളിൽ നിന്നുയരുമ്പോൾ രാഷ്ട്ര വിരുദ്ധതയുടെ വിഷബീജങ്ങളെ വെന്തു വെണ്ണീറാക്കാൻപോന്ന സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ അത്യന്തം തീക്ഷ്ണമായ നാളുകളിൽ ഖണ്ഡിതമായ ഭാരതഭൂവിനെ വീണ്ടും അഖണ്ഡിതമാക്കിത്തീർത്ത രക്ഷാബന്ധന്റെ സന്ദേശം എങ്ങും ഒഴുകിപ്പടരട്ടെ...
ഐക്യം ദൃഢമാകുമ്പോൾ ശിഥിലീകരണത്തിന്റെ വിഷ ബീജങ്ങൾ അപ്രത്യക്ഷമാകും. ഭാരതത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ, അഖണ്ഡത നിലനിർത്താൻ ഓരോ ഭാരതീയനിലും ഉജ്വലമായ ദേശീയ വികാരം ഉണർത്തേണ്ടിയിരിക്കുന്നു. ഭവ്യമായ ഭാവന സൃഷ്ടിക്കേണ്ടിയിരിക്കുന്നു. നാം ഓരോരുത്തരും പരസ്പരം നൽകുന്ന ഉറപ്പാകണം ഭാരതത്തിന്റെ ഐക്യം. ആ വിശ്വാസദാർഢ്യത്തിൽ നമുക്ക് മുന്നേറാൻ കഴിയണം. കോവിഡ് മഹാവ്യാധിയുടെ ഈ അസാധാരണ കാലത്ത് രോഗ പ്രതിരോധത്തിന്റെ ജാഗ്രതയുടെ ഭാഗമായുള്ള ശാരീരിക അകലം പാലിച്ചുകൊണ്ട് തന്നെ നമുക്ക് ഐക്യത്തിന്റെ സാമൂഹിക ഒരുമയുടെ സന്ദേശം ഹൃദയങ്ങളിലേക്കാവാഹിക്കാം. അസാധാരണ കാലത്ത് അതിജീവനത്തിന്റെ കരുത്തായി രക്ഷാബന്ധൻ സന്ദേശം മാറട്ടെ...
ഏവർക്കും രക്ഷാബന്ധൻ ആശംസകൾ...