04/03/2026
വാർത്താ ദാരിദ്ര്യം കൊണ്ട് ശൂന്യതയിൽ നിന്ന് വാർത്ത ഉൽപ്പാദിപ്പിക്കുന്ന പത്രമായി മാതൃഭൂമി മാറിക്കഴിഞ്ഞിരിക്കുന്നു.
സി പി ഐ എം സ്ഥാനാർത്ഥി നിർണ്ണയത്തിൽ
"അടിത്തട്ടിൽ അതൃപ്തി ഉണ്ടെന്ന് " കവടി നിരത്തി അവർ കണ്ടെത്തി.ബുധനാഴ്ച തൃശൂർ മാതൃഭൂമിയുടെ
ജില്ലാ പേജിൽ ഈ ഇല്ലാകഥ അച്ചടിച്ചു വരികയും ചെയ്തു.സ്ഥാനാർത്ഥികളെ
നിശ്ചയിക്കുന്നതിന് കൃത്യമായ സംഘടനാ
രീതികൾ അവലംബിക്കുന്ന പാർട്ടിയാണ് സിപിഐ എം . സ്ഥാനാർത്ഥി
നിർണ്ണയ പ്രക്രിയ പൂർത്തിയായി വരികയാണ്.
വ്യാഴാഴ്ച സംസ്ഥാന കമ്മിറ്റിയും വെള്ളിയാഴ്ച ജില്ലാ കമ്മിറ്റിയും യോഗം
ചേർന്ന് പട്ടികയ്ക്ക് അന്തിമ രൂപം നൽകും.
തുടർന്ന് പാർട്ടിയുടെ നിയമസഭാ മണ്ഡലം കമ്മിറ്റികൾ യോഗം
ചേർന്ന് അന്തിമ തീരുമാനം എടുക്കും.
തികച്ചും ജനാധിപത്യപരമായ സ്ഥാനാർത്ഥി നിർണ്ണയ
പ്രക്രിയയാണ് സി പി ഐ എം ന്റെത്.
തങ്ങൾ പിന്താങ്ങുന്ന യുഡിഎഫ് - ബി ജെ പി പാർട്ടികളുടെ സ്ഥാനാർത്ഥി . നിർണ്ണയ രീതിയിൽ 'മാതൃഭൂമി 'ക്ക്
വലിയ മതിപ്പാണ്.മുകളിൽ നിന്ന്
ഹൈക്കമാൻഡുകൾ സ്ഥാനാർത്ഥികളെ
കെട്ടിയിറക്കുന്ന രീതിയാണ് വലതു
രാഷ്ട്രീയ ശക്തികൾക്കുള്ളത്.പ്രാഥമിക ഘടകങ്ങൾക്ക് തങ്ങളുടെ ഭാരവാഹികളെ
തെരഞ്ഞെടുക്കാനുള്ള അധികാരം പോലും അനുവദിക്കാത്ത പാർട്ടികളെയാണ് മാതൃഭൂമി ജനാധിപത്യ
ചേരി എന്ന് ഓമന പേരിട്ട്
പൊലിപ്പിക്കുന്നത്.
സി പി ഐ (എം) ഉം ഇടതുപക്ഷവും ഏറ്റവും മികച്ച നിലയിൽ മുന്നോട്ട് പോകുമ്പോൾ വലതു കേന്ദ്രങ്ങൾക്ക് അസ്വസ്ഥത ഉണ്ടാകുന്നത് സ്വാഭാവികമാണ്.കൽപ്പിത കഥകൾ വാർത്തകളായി പ്രത്യക്ഷപ്പെടുന്നത് ഇതുകൊണ്ട് മാത്രമാണ്.മുൻ കാലങ്ങളിൽ ഇവർ രചിച്ച ഇല്ലാകഥകളുടെ ഗതി തന്നെയാകും മാതൃഭൂമിയുടെ ഈ നുണ വാർത്തക്കുമെന്ന് അവരെ ഓർമപ്പെടുത്തുന്നു.
കെ.വി അബ്ദുൾ ഖാദർ
സെക്രട്ടറി,
സി പി ഐ എം തൃശൂർ
ജില്ലാ കമ്മിറ്റി.