25/06/2023
▪️എന്താണ് ഇപ്പോഴത്തെ പുരാവസ്തു തട്ടിപ്പ് കേസ്?
🔹ഗൾഫിലെ രാജകുടുംബത്തിന് പുരാവസ്തു വിറ്റ വകയിൽ രണ്ടു ലക്ഷത്തി അറുപത്തി അയ്യായിരം കോടി രൂപ കേന്ദ്ര സർക്കാർ തടഞ്ഞു വച്ചിരിക്കുന്നു എന്നും അത് വിട്ട് കിട്ടാൻ ഉള്ള തടസ്സങ്ങൾ നീക്കാൻ ആണെന്നും പറഞ്ഞു പരാതിക്കാരിൽ നിന്നും പത്തു കോടി രൂപ മോൻസൻ മാവുങ്കൽ വാങ്ങി എടുക്കുന്നു.
▪️ എന്തായിരുന്നു പരാതി?
🔹മോൻസൻ മാവുങ്കൽ തങ്ങളുടെ കയ്യിൽ നിന്നും തുക വാങ്ങി പറ്റിച്ചു എന്നായിരുന്നു അനൂപ് മുഹമ്മദ്, ഷമീർ ടി.പി, ഷാനിമോൻ എന്നിവരുടെ പരാതി. പത്ത് കോടി നൽകിയെന്നും തുടർന്നും പണം ആവശ്യപ്പെട്ടപ്പോൾ തങ്ങൾ കൊടുത്തില്ല എന്നുമാണ് പരാതിക്കാർ പറയുന്നത്.
▪️പരാതിക്കാർ ഈ പത്ത് കോടി മോൻസന് നൽകുന്നതിന് കെ.സുധാകരനടക്കം ആരുടേയെങ്കിലും ഒത്താശ ഉണ്ടായിരുന്നോ?
🔹ഇല്ല. പരാതിക്കാർ മോൻസനെ മാത്രം വിശ്വസിച്ചാണ് പത്ത് കോടി നൽകിയത്.
▪️ആദ്യ പരാതിയിൽ ആരായിരുന്നു പ്രതി?
🔹ആദ്യ ഘട്ടത്തിൽ പരാതിയിൽ കെ സുധാകരൻ പണം വാങ്ങി എന്ന് ഉണ്ടായിരുന്നില്ല. മോൻസൻ മാവുങ്കൽ മാത്രം ആയിരുന്നു പ്രതി.
▪️പിന്നെ എങ്ങനെയാണ് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് എതിരെയുള്ള ഒരു കേസായി ഇത് മാറിയത്?
🔹ഈ കേസിനു രാഷ്ട്രീയ മാനം നൽകാൻ ആണ് പ്രതികളിൽ കൃത്യമായ ഡിവൈഎഫ്ഐ ബന്ധം ഉള്ളവർ ഇവർ മോൻസന് ആദ്യം കൊടുത്ത 10 കോടിക്ക് പുറമേ വീണ്ടും 25 ലക്ഷം രൂപ നൽകി എന്നും അതിൽ നിന്ന് പത്ത് ലക്ഷം കെ സുധാകരന് നൽകി എന്നും മൊഴി നൽകിയത്.
▪️എന്തായിരുന്നു പരാതിക്കാർ പറയുന്ന പശ്ചാത്തലം?
🔹2018 നവംബർ 22നു കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽ വെച്ച് കെ.സുധാകരൻ ഡൽഹിയിലെ തടസ്സങ്ങൾ പരിഹരിക്കാമെന്നു ഉറപ്പു നൽകി എന്നാണ് പരാതിക്കാർ രണ്ടാമത് ആരോപിച്ചത്. അന്നു "പാർലമെന്റിലെ ധനകാര്യ സ്ഥിരസമിതി അംഗ"മായിരുന്ന സുധാകരൻ ആ പദവി ഉപയോഗിച്ചു സഹായിക്കുമെന്ന ഉറപ്പിലാണു പണം നൽകിയതെന്നും പരാതിക്കാർ പറയുന്നു.
▪️കെ സുധാകരൻ പാർലമെന്റിന്റെ ഇത്തരം സ്ഥിരസമിതി അംഗം ആയിരുന്നോ?
🔹സ്ഥിരം സമിതി അംഗം പോയിട്ട് അന്ന് (2018 നവംബറിൽ) കെ.സുധാകരൻ എം പി. പോലും ആയിരുന്നില്ല. 2019 മെയ് 23 നാണ് കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ നിന്നും കെ സുധാകരൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എം.പി യോ കേന്ദ്ര-സംസ്ഥാന ഭരണ പങ്കാളിത്തമോ ഇല്ലാത്ത സുധാകരൻ "ധനകാര്യ സ്ഥിരസമിതി" അംഗവുമായിരുന്നില്ല. സിപിഎം പ്രവർത്തകർ ആയ പരാതിക്കാർക്ക് ഇത് അറിയാമായിരുന്നിട്ടും ഈ വ്യാജ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ ഉന്നയിക്കുകയായിരുന്നു. ഫെമ പ്രകാരം തടഞ്ഞു വച്ച ഇത്ര വലിയ തുക "ധനകാര്യ സ്ഥിരസമിതി" എന്നല്ല പ്രധാനമന്ത്രി വിചാരിച്ചാൽ പോലും വിട്ടു കിട്ടാൻ സാധിക്കില്ല.
▪️പിന്നെ എന്താണ് പരാതിയുടെ യുക്തി?
🔹ഒരു യുക്തിയും നിയമ പിൻബലവും ഇല്ല. അതായത് പത്തു കോടി മോൻസൻ മാവുങ്കലിനു ഒരു രേഖയും ഇല്ലാതെ കൊടുത്തവർക്ക് പിന്നീട് 25 ലക്ഷം കൂടി കൊടുക്കാൻ ഭാവി എം.പി യുടെ ഗാരണ്ടി വേണമായിരുന്നുവത്രേ! സിപിഎം ഉരുക്കുകോട്ടയായ കണ്ണൂരിൽ നിന്ന് ഭാവിയിൽ കെ സുധാകരൻ എം.പി ആകും എന്ന് പരാതിക്കാർ അന്നേ ഭാവനയിൽ സങ്കൽപ്പിച്ചിരുന്നു എന്നതും കൗതുകകരമാണ്.
▪️എന്ത് കൊണ്ടായിരിക്കും ഇത്രയും വലിയ ഒരു തുക മോൻസന് കിട്ടാൻ ഉണ്ടെന്ന് പരാതിക്കാർ വിശ്വസിച്ചത്?
🔹മോൻസൻ മാവുങ്കലിന്റെ വീടിനു മുൻപിൽ കേരളാ പോലീസിന്റെ ബീറ്റ് ബോക്സ് ഉണ്ടായിരുന്നു. അവിടെ സ്ഥിരമായി പോലീസ് കാവലും ഉറപ്പ് വരുത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ അവിടെ പതിവായി വന്നിരുന്നു എന്നത് കൊണ്ട് തന്നെ മോൻസന്റെ കയ്യിൽ ഉള്ള വ്യാജ പുരാവസ്തുക്കൾക്ക് ഇത്രയും മൂല്യം ഉണ്ടെന്ന് പരാതിക്കാരടക്കം പലരും വിശ്വസിച്ചിരിക്കാം.
▪️കെ സുധാകരൻ മോൻസന്റെ അടുത്ത് പോയിരുന്നോ?
🔹മോൻസൻ കോസ്മെറ്റോളജിസ്റ്റ് ആയി അറിയപെട്ടിരുന്നു. തന്റെ കണ്ണിന്റെ താഴെയുള്ള ഭാഗത്ത് ഉള്ള കറുത്ത നിറം കളയാൻ ആണ് കെ സുധാകരൻ അവിടെ ചികിത്സക്ക് പോകുന്നത്.
▪️എന്ത് കൊണ്ടാണ് കെ സുധാകരൻ ഇയാൾ ഒറിജിനൽ ഡോക്ടർ ആണോ എന്ന് അന്വേഷിക്കാതിരുന്നത്?
🔹ഓരോ ഡോക്ടറുടെയും സർട്ടിഫിക്കറ്റ് രോഗികൾ നേരിട്ട് പരിശോധിച്ച് ഉറപ്പ് വരുത്തുന്നത് പതിവില്ല. ആരെങ്കിലും പറഞ്ഞുകേട്ടിട്ടാണ് സാധാരണ ഗതിയിൽ ഒരാൾ ചികിത്സകരെ തിരഞ്ഞെടുക്കുന്നത്.
ഡിജിപി, എഡിജിപി റാങ്കിലുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ സിനിമാ താരങ്ങൾ എന്നിവർ എല്ലാം മോൻസന്റെ അടുത്ത് പോയിട്ടുണ്ട്. മുഖ്യമന്ത്രിയുമായും ചില മന്ത്രിമാരുമായും അടുത്ത് ബന്ധം ഉള്ള ലോക കേരള സഭാംഗം അനിതാ പുല്ലയിൽ അടക്കമുള്ളവർ മോൻസനുമായി വളരെ അടുത്ത ബന്ധം ഉള്ളവരായിരുന്നു. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനടക്കമുള്ളവരുടെ മോൻസനൊപ്പമുള്ള ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്.
▪️മോൻസനും ആയി സർക്കാരിന് ബന്ധം ഉണ്ടോ?
🔹ഉണ്ട് എന്ന് തന്നെ പറയേണ്ടിവരും. മോൻസൻ കൃത്രിമമായി ഉണ്ടാക്കിയ ചെമ്പോലയെ ഉയർത്തിക്കാട്ടി അത് നാനൂറു വർഷം പഴക്കമുള്ള ചെമ്പോലയാണെന്നും അത് അനുസരിച്ചു ശബരിമലയിൽ താഴമൺ തന്ത്രി കുടുംബത്തിന് യാതൊരു അവകാശവും ഇല്ല എന്നും വാദിച്ചത് ദേശാഭിമാനി ഉൾപ്പടെയുള്ള മാധ്യമങ്ങൾ ആയിരുന്നു.
▪️ശബരിമല വ്യാജ ചെമ്പോലയെ മുഖ്യമന്ത്രി അംഗീകരിച്ചിരുന്നോ?
🔹മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' എന്ന ടിവി ഷോയിൽ ഈ വ്യാജ ചെമ്പോല എംആർ രാഘവവാര്യർ ഉൾപ്പെട്ട സമിതി അംഗീകരിച്ചിട്ടുണ്ട്.
▪️എന്തിനാണ് കെ.സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്?
🔹ബഹു. ഹൈക്കോടതിയിൽ നിന്ന് കെ.സുധാകരന് ഈ കേസിൽ മുൻകൂർ ജാമ്യം നേരത്തേ ലഭിച്ചിരുന്നു. നിയമനടപടികളോട് പൂർണ്ണമായി സഹകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഒരു ദിവസം മുഴുവൻ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താതിരുന്നാൽ അത് സുധാകരനെതിരെ തെളിവൊന്നും കിട്ടിയില്ല എന്നതിന്റെ തുറന്നുസമ്മതിക്കലാവുമെന്ന ജാള്യത മറക്കാനാണ് ഒടുവിൽ ക്രൈം ബ്രാഞ്ച് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ നിർബ്ബന്ധിതരായത്.
▪️എന്താണ് ഇപ്പോൾ കെ സുധാകരന് എതിരെ ഇങ്ങനെ നീങ്ങാൻ കാരണം?
🔹മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾ ഉൾപ്പെടെ ഉള്ളവർക്കും എതിരെ ഉയർന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരക്കാനും അതോടൊപ്പം ദേശീയ തലത്തിൽ ബിജെപി ക്ക് എതിരെ ഉണ്ടാക്കുന്ന പ്രതിപക്ഷ ഐക്യത്തെ തുരങ്കം വയ്ക്കാനും ആണ് പിണറായി പക്ഷ സിപിഎം ഇപ്പോൾ കെ സുധാകരനെ ലക്ഷ്യം വയ്ക്കുന്നത്. എംവി ഗോവിന്ദന്റെ പ്രസ്താവനയും അമിതാവേശവും വഴി സിപിഎമ്മിന്റെ ദുഷ്ടബുദ്ധി പുറത്തുവന്നില്ലായിരുന്നു എങ്കിൽ പോക്സോ കേസുകൾ കൂടെ കെ സുധാകരന്റെ പേരിൽ എഴുതി ചേർക്കാൻ തിരക്കഥ റെഡിയായിരുന്നു.
▪️കോണ്ഗ്രസ് ഈ കേസിനെ എങ്ങിനെ നേരിടും?
🔹രാഷ്ട്രീയമായും നിയമപരമായും കോൺഗ്രസ് ഈ കേസിനെ നേരിടും. ഉത്തർപ്രദേശിലും ഗുജറാത്തിലും മധ്യപ്രദേശിലുമെല്ലാം പോലീസ് ചെയ്യുന്ന അതേ രീതിയാണ് കേരള പോലീസും ചെയ്യുന്നത്. ഒരു പ്രതിയിൽ നിന്നോ മറ്റൊരു കേസിലെ വാദിയിൽ നിന്നോ ഒരാൾക്ക് എതിരെ മൊഴികൾ നിർമ്മിച്ചു എടുക്കുകയും ആ മൊഴി വഴി തങ്ങളുടെ രാഷ്ട്രീയ എതിരാളികളെയും മതവിഭാഗങ്ങളെയും കേസിൽ കുടുക്കുകയും ചെയ്യുക എന്നതാണ് സംഘ് പരിവാർ ഭരണകൂടങ്ങളുടെ പതിവ് തന്ത്രം. അതേ വഴിയിലൂടെത്തന്നെയാണ് കേരളത്തിലെ സിപിഎമ്മും പോകുന്നത്.
ഏതായാലും മോഡിയുടെ ഗുജറാത്തിൽ പോയി കേരള സർക്കാർ പഠിച്ച പാഠങ്ങൾ വെറുതെയായിട്ടില്ല.