22/09/2020
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമായിരുന്നു 1972 സെപ്റ്റംബർ 23നു രാത്രി തൃശൂരിലെ ചെട്ടിയങ്ങാടിയില്‍ വെച്ച് നടന്ന സഖാവ് അഴീക്കോടന്‍ രാഘവൻ വധം.
രാഷ്ട്രീയ കേരളം ഇന്നും ഞെട്ടലോടെയാണ് അഴീക്കോടന്‍ രാഘവന്റെ മരണം ഓര്‍ക്കുന്നത്.
കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ കരുത്തനായ പോരാളിയായിരുന്നു സഖാവ് അഴീക്കോടന്‍ രാഘവന്‍.
വധിക്കപ്പെടുമ്പോള്‍ അഴീക്കോടന്‍ സിപിഎെഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഇടതുപക്ഷ മുന്നണി ഏകോപനസമിതി കണ്‍വീനറുമായിരുന്നു.
കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കായി തൃശൂര്‍ മണ്ണുത്തിയിലെ തട്ടില്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എസ്റ്റേറ്റുടമയില്‍ നിന്ന് പണം വാങ്ങിവയ്ക്കണമെന്ന ഒരു കത്ത് അന്നത്തെ ആഭ്യന്തരമന്ത്രി കെ .കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറി സി കെ ഗോവിന്ദന്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് എം വി അബൂബക്കറിന് അയച്ചിരുന്നു.
ആ കത്ത് ചോര്‍ത്തി നവാബ് രാജേന്ദ്രന്‍ അദ്ദേഹത്തിന്‍െറ നവാബ് വാരികയില്‍ പ്രസിദ്ധീകരിച്ചു. തട്ടില്‍ എസ്റ്റേറ്റ് കേസ് കരുണാകരന്‍െറ അഴിമതിയുടെ വികൃത മുഖം പുറത്തുകൊണ്ടുവന്നു.
കെ ശങ്കരനാരായണന്‍ അന്ന് സംഘടനാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. അദ്ദേഹം പരസ്യമായി അഴിമതിക്കെതിരെ രംഗത്തുവന്നു. കത്തിന്റെ ഒറിജിനല്‍ പുറത്തായാല്‍ കോണ്‍ഗ്രസ് തകരുമെന്നായി.
അതോടെ നവാബിനെ കരുണാകരന്‍െറ വിശ്വസ്ഥനായ പോലീസ് ഓഫീസര്‍ ജയറാം പടിക്കലിന്‍െറ നേതൃത്വത്തില്‍ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു.
തനിക്കിനി പുറംലോകം കാണാന്‍ കഴിയില്ലെന്നുറപ്പായപ്പോള്‍ കത്ത് അഴീക്കോടന്റെ കൈയിലാണെന്ന് രാജേന്ദ്രന്‍ പറഞ്ഞു.
ജയറാം പടിക്കല്‍ കണ്ണൂരിലുള്ള അഴിക്കോടന്‍െറ വീട്ടിലെത്തി പ്രശ്നത്തിന്‍െറ ഗുരുതരാവസ്ഥ മനസിലാക്കിയ അഴീക്കോടന്‍ കത്ത് ഇപ്പോള്‍ തന്‍െറ കൈവശമില്ലെന്നും ഇഎംഎസിന്‍െറ കയ്യിലാണെന്നും പറഞ്ഞു.
അതോടെ വളഞ്ഞ വഴിയിലൂടെ എങ്ങിനേയും കത്ത് കൈയിലാക്കാന്‍ കരുണാകരന്‍ ശ്രമിച്ചു.
സെപ്തംബര്‍ 25 നാണ് തട്ടില്‍ എസ്റ്റേറ്റ് അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കോടതി പറഞ്ഞിരുന്നത്.
ഈ വിവാദം കത്തിനിൽക്കുമ്പോഴാണ് സെപ്തംബര്‍ 23 ന് രാത്രി ഉന്മൂലന സിദ്ധാന്തവും അതിതീവ്രവാദവും തലയിലേറ്റി CPIM തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന
എവി.ആര്യന്‍െറ നേതൃത്വത്തില്‍ പാര്‍ടി വിട്ടുപോയ ചിലരെ ആയുധമാക്കി എറണാകുളത്തു നിന്ന് ബസില്‍ തൃശൂരിലെത്തി താമസസ്ഥലമായ പ്രീമിയര്‍ ലോഡ്ജിലേക്ക് നടക്കുന്ന വഴിയിൽ അക്രമിസംഘത്തിന്റെ കത്തി അഴീക്കോടന്റെ ജീവനെടുത്തത്.
കൊലയില്‍ കൃത്യമായ ആസൂത്രണം പ്രകടമായിരുന്നു. ചെട്ടിയങ്ങാടിയില്‍ നിന്ന് വിളിപ്പാടകലെയുള്ള പാര്‍ടി ജില്ലാകമ്മിറ്റി ഓഫീസില്‍ വിവരമെത്തും മുമ്പ് പത്രങ്ങളും കോണ്‍ഗ്രസ് നേതൃത്വവും വിവരമറിഞ്ഞിരുന്നു.....
ജനകീയ സമരങ്ങളുടെ അതുല്യനായ സംഘടാകന്‍.
പോരാട്ട വേദികളിലെ അജയ്യനായ നേതാവ്.
മാര്‍ക്സിസം ലെനിസത്തിന്‍റെ ആശയപരവും പ്രായോഗികവുമായ അടിത്തറയില്‍ ഉറച്ചു നിന്ന് രാഷ്ട്രീയത്തിന്‍റെ ചലനങ്ങള്‍ നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്ത തൊഴിലാളി വര്‍ഗ നേതാവായിരുന്നു അഴീക്കോടന്‍ രാഘവന്‍.
രാഷ്ട്രീയ ജീര്‍ണതയ്ക്കെതിരെ സന്ധിയില്ലാത്ത നിലപാടായിരുന്നു സഖാവിന്‍റേത്.
പാര്‍ട്ടിയും പാര്‍ട്ടിക്ക് കീഴില്‍ അണിനിരക്കുന്ന ജനങ്ങളുമായിരുന്നു അഴീക്കോടന് എല്ലാം.
സഖാവിനെതിരെ നിരവധി അഴിമതിക്കഥകളാണ് രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിച്ചിരുന്നത് അദ്ദേഹത്തിന് കണ്ണൂരില്‍ ബസ് സര്‍വീസുണ്ടെന്നും കൊട്ടാരസദൃശമായ വീടുണ്ടെന്നും പറഞ്ഞുപരത്തി. ഒടുവില്‍
ഇ എം എസും എ കെ ജിയും നയിച്ച് വിലാപയാത്രയായി അഴീക്കോടന്റെ മൃതദേഹം കണ്ണൂരിലെത്തിയപ്പോഴാണ്, ആ മഹാനായ നേതാവിന് സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലെന്ന് എതിരാളികള്‍ അറിഞ്ഞത്.
തൊടുത്തുവിട്ട ആക്ഷേപങ്ങളില്‍ അവര്‍ പക്ഷേ പശ്ചാത്തപിക്കുന്നത് ആരും കണ്ടില്ല.
അവകാശ സമരങ്ങളുടെ തീച്ചൂളയില്‍ ഉരുകിയുറച്ച കമ്മ്യൂണിസ്റ്റ് ലാളിത്യവും സമരവീര്യവുമായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിമുദ്രകള്‍.
കോണ്‍ഗ്രസിന്‍റെ ഒത്താശയോടെ മാര്‍ക്സിസ്റ്റുവിരുദ്ധ വര്‍ഗവഞ്ചകരുടെ കൊലക്കത്തിയിരയായ അനശ്വരനായ രക്തസാക്ഷി
അഴീക്കോടനെ സ്മരിച്ചുകൊണ്ട് എകെജി പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്. – “അഴീക്കോടന്‍ നമ്മെ വിട്ടു പിരിഞ്ഞുവെങ്കിലും, സഖാവിനെക്കുറിച്ചുള്ള സ്മരണ നമ്മുടെ വര്‍ഗശത്രുക്കള്‍ക്കൊരു പേടിസ്വപ്നമായിരിക്കും.”
നാളെ സഖാവ് അഴിക്കോടന്‍ രക്തസാക്ഷി ദിനം
സഖാവിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍..🌹
(അജയഘോഷ് വി ബി )