12/02/2024
‘ഭാരതം’ കൊണ്ട് കേരളത്തിന്റെ അരിയിൽ സംഘപരിവാരം മണ്ണുവാരിയിടുകയാണ്..!
അതേ,തളരാതെ,തകരാതെ കേരളത്തെ നമുക്ക് കാക്കേണ്ടതുണ്ട്.
29 രൂപയുടെ ഭാരത് അരി തൃശ്ശൂരിൽ വിതരണം ചെയ്യുന്നതാണ് വാർത്ത.പല മുഖ്യധാരകൾക്കും പതിവുപോലെ അത്
സംസ്ഥാന പൊതുവിതരണ ശൃംഖലയെക്കാൾ ‘രുചിയുള്ള അരിയായി’ മാറിയിട്ടുമുണ്ട്!
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്..?
941 ഗ്രാമപഞ്ചായത്തുകൾ,86 നഗരസഭകൾ,6 കോർപറേഷൻ ഇങ്ങനെ പടർന്നുപന്തലിക്കുന്നതാണ് കേരളം.അവിടെ 14,173 റേഷൻ ഷോപ്പുകൾ.അത് വഴി 95 ലക്ഷം അടുക്കളകളിലേക്ക്..!
അക്ഷരാർത്ഥത്തിൽ ഇന്ത്യയ്ക്ക് അത്ഭുതമാണ് കേരളത്തിന്റെ സ്റ്റാറ്റിയൂട്ടറി റേഷൻ ശൃംഖല.കോവിഡ് കാലത്തു തന്റെ കുടുംബത്തിന്റെ അവകാശം കൈപ്പറ്റാൻ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ പന്തളം സുധാകരൻ അദ്ദേഹത്തിന്റെ റേഷൻ ഷോപ്പിൽ വരി നിന്ന കാഴ്ച്ച കേരളം അഭിമാനത്തോടെ ചർച്ച ചെയ്തതാണ്.
വിശപ്പും പട്ടിണിയുമകറ്റി കേരളത്തിന്റെ ജീവന്റെ തുടിപ്പുകൾക്കു കാവലായ ആ റേഷൻ ശൃംഖലയുടെ കടവേരറുത്തുമാറ്റാനുള്ള ശ്രമമാണ് ‘ഭാരത് അരി’.
ആകെ 95 ലക്ഷം വരും കേരളത്തിന്റെ റേഷൻ കാർഡ് ഉടമകൾ.
അതിൽ തന്നെ ബി.പി.എൽ എന്ന് ദാരിദ്ര്യ പരിധിയിലെ അർഹരുടെ പട്ടിക ഒഴിവാക്കിയാൽ ഏതാണ്ട് 52.5 ലക്ഷം വരും കാർഡ്(നീല,വെള്ള) ഉടമകൾ.അവർക്കുള്ള അരിവിഹിതം യൂണിയൻ ഗവ മുന്നേ നിർത്താലിക്കിയിരുന്നു.പക്ഷെ കേരളം അത് ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം വഴി സർക്കാർ ഏജൻസികൾ മുഖാന്തിരം എഫ്.സി.ഐ വഴി ലേലത്തിൽ സംഭരിച്ചു 4 രൂപയ്ക്കും,10.90 പൈസ നിരക്കിലും റേഷൻ കടകൾ വഴി നൽകിക്കൊണ്ടിരുന്നു.
എന്നാൽ തൊട്ടുമുൻപ് ഒക്ടോബർ അവസാനത്തോടെ സർക്കാരുകൾക്കോ,സർക്കാർ ഏജൻസികൾക്കോ ലേലത്തിൽ പങ്കെടുക്കാനുള്ള അവകാശം
യൂണിയൻ ഗവ
റദ്ദ് ചെയ്തിരിക്കുകയാണ്.പക്ഷെ സ്വകാര്യ ഏജൻസികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട് !!
ആത്യന്തിക ഫലം,കേരളത്തിലെ 52 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് റേഷൻ കാർഡ് വഴി 4 രൂപയ്ക്കും,10 രൂപയ്ക്കും ലഭിക്കേണ്ട അരി 29 രൂപ നിരക്കിൽ കേന്ദ്ര ഭണ്ഡാരി,നാസ്ഫെഡ് മുതലായവർ വന്നു തൃശൂർ ജംഗ്ഷനിൽ നിന്ന് നേരിട്ട് കച്ചവടം ചെയ്യും.അതായത് കേരളത്തിന്റെ ഏറ്റവും സുശക്തമായ പൊതുവിതരണ ശൃംഖലയെ തകർത്തുതരിപ്പണമാക്കണം,റേഷൻ കാർഡ് ഉടമകളായ 52 ലക്ഷം കുടുംബങ്ങളുടെ അടുക്കള പൂട്ടിക്കണം!!
മാത്രമല്ല ഇതുവഴി കേരളം അരി വില 4രൂപ,10 രൂപ നിരക്കിൽ റേഷൻ കടയിലും,24 രൂപ മുതൽ സപ്ലൈക്കോ വഴിയും നടത്തിയിരുന്ന വില നിയന്ത്രണം അവസാനിപ്പിച്ച് മുഴുവൻ മലയാളികളുടെയും അടുക്കളകളെ കൊള്ളയ്ക്ക് വിട്ടുകൊടുക്കുക കൂടെയാണ് സംഭവിക്കുന്നത്.
കൺസ്യൂമർ പ്രൈസ് ഇൻഡക്സ് പ്രകാരം ഡിസംബറിൽ പ്രസദ്ധീകരിച്ച കണക്കിലും ഇന്ത്യയിൽ വിലക്കയറ്റം ദേശീയ ശരാശരിയിലും കുറഞ്ഞ സംസ്ഥാനമായിരുന്നു കേരളം.വിലക്കയറ്റം പിടിച്ചു നിർത്തിയ ഇന്ത്യൻ സംസ് ഥാനമായി കേരളത്തെ നിലനിർത്തിയത്,റേഷൻ കടകൾ മുതൽ സിവിൽ സപ്ലൈസ് വരെ നീണ്ടു നിവർന്ന കേരളത്തിന്റെ
പൊതു വിതരണ ശൃംഖലയുടെ കരുത്താണ്.അങ്ങനെയാണ് കേരളം വിപണി വില നിയന്ത്രിച്ചത്.
‘The states with lowest inflation’ എന്ന തലക്കെട്ടിനു കീഴെ രാജ്യം ഈ കാലത്തും അഭിമാനത്തോടെ അത്ഭുതത്തോടെ ചർച്ച ചെയ്ത പേരും കേരളത്തിന്റെ ആയിരുന്നു.
ഒരു ഉപഭോക്ത സംസ്ഥാനത്തിന്,അരിയും പച്ചക്കറിയും,പലവ്യജ്ഞന ങ്ങളും പലതും ഇറക്കുമതി ചെയ്യേണ്ടി വരുന്ന ഒരു സംസ്ഥാനം എങ്ങനെയാണ് വിലക്കയറ്റം പിടിച്ചു നിർത്തുന്നത്..?
അവിടെയാണ് വിപണിയിലെ പൊതു ഇടപെടൽ എന്ന നമ്മുടെ പഞ്ചായത്തിലെ റേഷൻ ഷോപ്പുകൾ മുതൽ സപ്ലൈക്കോകൾ വരെ നീണ്ടെത്തി പടരുന്ന കേരളത്തിന്റെ സർക്കാർ ഇടപെടലിന്റെ പ്രസക്തി ഇന്ത്യൻ ആകാശത്തോളം വളരുന്നത്.
അരിയുടെ പേര് ഭാരതമെന്ന് ആക്കിയാലും അതുവഴി കേരളത്തിന്റെ അടുപ്പിൽ തീ പുകയാൻ അനുവദിക്കില്ല എന്നുള്ളതാണ് യൂണിയൻ ഗവ. വഴി സംഘപരിവാരം വ്യക്തമാക്കുന്നത്.
ഈ ക്രൂരതകൾക്ക് മുൻപിൽ തളരാതെ,തകരാതെ കേരളത്തെ നമുക്ക് കാക്കേണ്ടതുണ്ട്..!
Jaick C Thomas