02/08/2020
https://m.facebook.com/story.php?story_fbid=743085873160661&id=371240683678517
ഇന്ത്യയും സ്റ്റാലിനും~
രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന് റിസർവ് ധാന്യശേഖരം ഉറപ്പ് വരുത്താനായി കൊളോണിയൽ ഭരണകൂടം സൃഷ്‌ടിച്ച ബംഗാൾ ക്ഷാമം കുപ്രസിദ്ധമാണ്. 30 ലക്ഷത്തോളം മനുഷ്യരാണ് 1943ലെ ബംഗാൾ ക്ഷാമത്തിൽ പട്ടിണി കിടന്നു മരണപ്പെട്ടത്. ഇന്ത്യക്ക് അടിയന്തരമായി കുറഞ്ഞത് ഒരു ടൺ ധാന്യമെങ്കിലും നൽകണമെന്നും ബ്രിട്ടനിലേക്കുള്ള ധാന്യക്കടത്തു കുറയ്ക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ഇന്ത്യയിലെ വൈസ്രോയി ആവശ്യപ്പെട്ടു. എന്നാൽ അന്നത്തെ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതികരണം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. 'ഈ ഇന്ത്യക്കാർ എലികളെ പോലെ പെറ്റു പെരുകുന്നതാണ് കുഴപ്പം. ഇവർ പറയുന്ന പോലെ ക്ഷാമം ഉണ്ടായിട്ട് ഗാന്ധി ഒന്നും ഇനിയും മരിച്ചിട്ടില്ലല്ലോ.' !
(അന്നത്തെ ക്ഷാമത്തിന്റെ ചില ചിത്രങ്ങൾ കമന്റ് സെക്ഷനിൽ ചേർക്കുന്നു)
കൊളോണിയൽ ഭരണത്തിൽ നിന്ന് 1947ൽ സ്വതന്ത്രമായ ഭാരതത്തിന്റെ എറ്റവും വലിയ പ്രതിസന്ധിയും ബ്രിട്ടീഷുകാരുടെ ഇത്തരം കൊള്ളയടി വരുത്തി വെച്ച രാജ്യത്തെ പട്ടിണിയായിരുന്നു. ഇന്ത്യയുടെ ഗോതമ്പു ശേഖരങ്ങളായ പഞ്ചാബിലെ വയലുകളും കിഴക്കൻ ബംഗാളും പാകിസ്ഥാൻ രൂപീകരണത്തിൽ രാജ്യത്തിനു നഷ്ടപ്പെട്ടു.
എന്ത് ചെയ്യണമെന്ന് അറിയാതിരുന്ന ഇന്ത്യൻ ഭരണകൂടം, സഹായം അഭ്യർത്ഥിച്ച് അന്നത്തെ ആഗോളഭീമന്മാർ ആയിരുന്ന അമേരിക്കക്കും സോവിയറ്റ് യൂണിയനും കത്തെഴുതി.
കത്ത് കിട്ടിയ പാടെ അമേരിക്ക, ഇന്ത്യക്ക് സഹായം നൽകാൻ വേണ്ട ഉപാധികളും നിബന്ധനകളും തയ്യാറാക്കാൻ തുടങ്ങി. ഇന്ത്യയുടെ ഏതൊക്കെ മേഖലകളിൽ ആണ് തങ്ങൾക്ക് ഇടപെടൽ സാധിക്കുക, ഏത് രാഷ്ട്രീയനയം ആയിരിക്കണം ഇന്ത്യ സ്വീകരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ അമേരിക്ക ചർച്ച ചെയ്യാൻ തുടങ്ങി.
എന്നാൽ മോസ്കോയിൽ എത്തിയ അപേക്ഷ ശ്രദ്ധയിൽ പെട്ട ഉടൻ, മറ്റൊരു രാജ്യത്തേക്ക് സഞ്ചരിച്ചു കൊണ്ടിരുന്ന ധാന്യങ്ങൾ നിറച്ച കപ്പലിനെ ഇന്ത്യയിലേക്ക് വഴി തിരിച്ച് വിടാൻ ജോസഫ് സ്റ്റാലിൻ നേരിട്ട് കല്പിച്ചു. ഇന്ത്യക്ക് സഹായം അയക്കാനുള്ള പേപ്പറുകൾ തയ്യാറായിട്ടില്ല എന്ന് സൂചിപ്പിച്ച ഉദ്യോഗസ്ഥനോട് സ്റ്റാലിൻ പറഞ്ഞത്, "പേപ്പറുകൾക്ക് വേണ്ടി വിശപ്പ് കാത്ത് നിൽക്കില്ല" എന്നാണ്. ഒരു വൻകിട രാജ്യം ഒരു മൂന്നാം ലോക രാജ്യത്തോട് കാണിച്ച ഔദാര്യം അല്ലായിരുന്നുവത്. തങ്ങളുടെ രാജ്യം കടന്നു വന്ന ദാരിദ്ര്യത്തിന്റെയും ചൂഷണങ്ങളുടെയും സാഹചര്യങ്ങളുടെ അനുഭവസമ്പത്തിൽ നിന്ന് ഒരു ഭരണാധികാരി കൈകൊണ്ട മനുഷ്യത്വപരമായ തീരുമാനം ആയിരുന്നു. നെഹ്റുവിനെയും സ്റ്റാലിനെയും പോലെ ദീർഘവീക്ഷണം ഉള്ള നേതാക്കൾ പടുത്തുയർത്തിയ മനോഹരമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു അത്.
ഇന്ത്യയിലെ സംഭവവികാസങ്ങളെ, സ്വാതന്ത്ര്യസമര പോരാട്ടം മുതൽ തന്നെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു വ്യക്തിയായിരുന്നു സ്റ്റാലിൻ. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യയുമായി നല്ല രീതിയിൽ സൗഹൃദം സ്ഥാപിക്കാനും സ്റ്റാലിൻ ശ്രമിച്ചിരുന്നു. 1948നും 53നും ഇടക്കുള്ള കാലയളവിൽ സ്റ്റാലിൻ അഞ്ച് തവണ മാത്രമാണ് മറ്റ് രാജ്യങ്ങളുടെ അംബാസഡർമാരെ നേരിട്ട് കണ്ടത്. അതിൽ മൂന്ന് തവണയും അദ്ദേഹം ചർച്ച നടത്തിയത് ഇന്ത്യയിൽ നിന്നുമുള്ള അംബാസഡർമാരുമായി ആയിരുന്നു. ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ വായിച്ചാൽ, ഇന്ത്യയെ പറ്റിയുള്ള വിഷയങ്ങളിൽ സ്റ്റാലിൻ എത്രമാത്രം താൽപര്യം പ്രകടിപ്പിച്ചിരുന്നു എന്ന് മനസ്സിലാക്കും.
ഇന്ത്യൻ സർക്കാർ ഉയർത്തിപ്പിടിച്ച മതനിരപേക്ഷതമൂല്യങ്ങളെ വളരെയികം ബഹുമാനത്തോട് കൂടെയാണ് സ്റ്റാലിൻ നോക്കിക്കണ്ടിരുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡൻറ് അയിരുന്ന എസ് രാധാകൃഷ്ണൻ, സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ അംബാസഡർ ആയി പ്രവർത്തിച്ചിരുന്ന കാലത്ത്, ഇന്ത്യയിലെ സോവിയറ്റ് കറസ്പോണ്ടന്റായ ബോർസെങ്കോ ഇന്ത്യൻ ഗവൺമെന്റിനെ അനാവശ്യമായി വിമർശിക്കുന്നതായി അവർക്ക് തോന്നുന്നു എന്നൊരു ആശങ്ക പങ്ക് വെച്ചപ്പോൾ, തൽക്ഷണം തന്നെ ബോർസെങ്കോയെ തിരിച്ച് വിളിക്കാൻ സ്റ്റാലിൻ തന്റെ വിദേശകാര്യ മന്ത്രിയായ വൈശിൻസ്കിയോട് ആവശ്യപ്പെടുകയാണ് ഉണ്ടായത്.
ഇന്ത്യവും സോവിയറ്റ് യൂണിയനും തമ്മിലുള്ള കച്ചവടബന്ധങ്ങൾ ആരംഭിക്കുന്നതും സ്റ്റാലിന്റെ കാലത്താണ്. 1951ൽ ഒരു ലക്ഷം ടൺ ഗോതമ്പ് ഇന്ത്യയിലേക്ക് കയറ്റി അയച്ചതും പകരമായി സോവിയറ്റ് യൂണിയനിലേക്ക് ഇന്ത്യയിലെ പരമ്പരാഗത ഉത്പന്നങ്ങൾ കയറ്റി അയച്ചതുമൊക്കെ അതിന്റെ ആരംഭമായിരുന്നു. തൊട്ടടുത്ത വർഷം ഇന്ത്യ, മോസ്കോയിൽ നടന്നൊരു അന്താരാഷ്ട്ര സാമ്പത്തിക സമ്മേളനത്തിലും സോവിയറ്റ് യൂണിയൻ, ബോംബയിൽ നടന്നൊരു അന്തരാഷ്ട്ര വ്യാവസായിക സമ്മേളനത്തിലും പങ്കെടുത്തിരുന്നു. ഈ ബന്ധം തുടർന്നു കൊണ്ടു സ്റ്റാലിന് ശേഷവും ഇന്ത്യയുടെ എറ്റവും നല്ല സുഹൃത്തായി സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്നു.
©Worker's Advocate