03/06/2026
മത്സ്യബന്ധന തുറമുഖങ്ങള്‍ സിഐഎസ്എഫ് മേല്‍നോട്ടത്തിലാക്കാനുള്ള നീക്കം ആശങ്കാജനകം: റോയ് അറയ്ക്കൽ
മത്സ്യബന്ധന തുറമുഖങ്ങളുടെ സുരക്ഷയും മേല്‍നോട്ടവും കേന്ദ്ര സുരക്ഷാ സേനയ്ക്ക് (സിഐഎസ്എഫ്) കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ആശങ്കാജനകമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടുത്തുന്നതും അവരുടെ ജനാധിപത്യപരമായ അവകാശങ്ങളെ ധ്വംസിക്കുന്നതുമാണ് ഈ തീരുമാനം. കൂടാതെ രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കുന്നതുമാണ്.
കപ്പല്‍ശാലകള്‍, വിമാനത്താവളങ്ങള്‍, വന്‍കിട വ്യവസായ ശാലകള്‍ എന്നിവയ്ക്ക് നല്‍കുന്ന കടുത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ മത്സ്യബന്ധന തുറമുഖങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് പ്രായോഗികമല്ല. അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമായി ആയിരക്കണക്കിന് തൊഴിലാളികളും വള്ളങ്ങളും വന്നുപോകുന്ന ഒരു സജീവമായ തൊഴിലിടമാണ് ഹാര്‍ബറുകള്‍. ഇവിടേക്ക് വരുന്ന സാധാരണക്കാരായ തൊഴിലാളികളോട് തോക്കേന്തിയ കേന്ദ്രസേന പുലര്‍ത്താനിടയുള്ള സമീപനം വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്കും ഭീതിജനകമായ അന്തരീക്ഷത്തിനും കാരണമാകും. കടുത്ത നിയന്ത്രണങ്ങളും പരിശോധനകളും മത്സ്യവ്യാപാരത്തിന്റെ വേഗതയെ ബാധിക്കുകയും മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും (ചുമട്ടുതൊഴിലാളികള്‍, കച്ചവടക്കാര്‍, ഐസ് പ്ലാന്റ് ജീവനക്കാര്‍) സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുകയും ചെയ്യും. സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന വന്‍ തുക ഹാര്‍ബര്‍ യൂസര്‍ ഫീസായി തൊഴിലാളികളില്‍ നിന്ന് ഈടാക്കാന്‍ സാധ്യതയുണ്ട്. ഇത് നിലവില്‍ത്തന്നെ പ്രതിസന്ധിയിലായ മത്സ്യമേഖലയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കും. തീരദേശവാസികള്‍ക്ക് അവരുടെ സ്വന്തം മണ്ണില്‍ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിത്.സാധാരണക്കാരായ മനുഷ്യര്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന തുറമുഖങ്ങളെ തന്ത്രപ്രധാന മേഖലകളായി പ്രഖ്യാപിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നില്‍.
മത്സ്യബന്ധന തുറമുഖങ്ങളെയും തീരദേശത്തെയും തകര്‍ക്കുന്ന ഈ ജനവിരുദ്ധ നീക്കത്തില്‍ നിന്ന് അധികൃതര്‍ അടിയന്തരമായി പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.