23/11/2023
കഴിഞ്ഞ ദിവസം കോട്ടയത്തേയ്ക്കുള്ള യാത്രയിൽ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ യാദൃശ്ചികമായാണ് ചങ്ങനാശ്ശേരിയിലുള്ള പത്മാ കഫേയിൽ കയറിയത്.
വാഹനം കടന്നു ചെല്ലുമ്പോൾ കാണുന്നത് വിശാലമായ മുറ്റവും രണ്ടു വശങ്ങളിലും അതിവിശാലമായ കാർ പാർക്കിംഗും..
ഹോട്ടലിനകത്ത് കയറി. വാഷ് റൂം മുതൽ ഇരിപ്പിടങ്ങൾ വരെ വളരെ നന്നായി വൃത്തിയായി പരിപാലിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്നു.
തൂശനിലയിട്ട് രുചികരങ്ങളായ കറികളുടെ അകമ്പടിയിൽ നല്ല ചൂട് ചോറ് വളരെ ഹൃദ്യമായ പെരുമാറ്റത്തോടെ ജീവനക്കാർ വിളമ്പിത്തരും
മായം കലർന്ന ഭക്ഷണത്തിലൂടെ നിരവധി രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ശുദ്ധമായ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തിൽ
മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഈ സംരംഭം..
വനിതാ സ്വയം സഹായ സംഘങ്ങൾ ആരംഭിച്ച ഡയറി ഫാമുകളിൽ ഉൽപാദിപ്പിക്കുന്ന പാൽ, ജൈവപച്ചക്കറി തോട്ടത്തിൽ നിന്ന് വിഷമില്ലാത്ത പച്ചക്കറികൾ, വനിതാ യൂണിറ്റുകളിൽ നിന്നുള്ള മായം കലരാത്ത കറിപ്പൊടികൾ, ഗുണനിലവാരമുള്ള അരിപ്പൊടി, പുട്ടുപൊടി, ഗോതമ്പുപൊടി തുടങ്ങിയവ ഉപയോഗിച്ചാണ് കഫേയിൽ ഭക്ഷണം ഉണ്ടാക്കുന്നത്.
ഇതു കൂടാതെ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചുള്ള അടുക്കള, ഭക്ഷണശാല, മാലിന്യ സംസ്കരണത്തിന് ബയോഗ്യാസ് പ്ലാന്റ്, ഉപയോഗിക്കുന്ന പാത്രങ്ങളും പ്ലേറ്റുകളും അണുനശീകരണം വരുത്തി നൽകുന്നതിനുള്ള സംവിധാനം, എന്നിവയുമുണ്ട്.
ഹോട്ടൽ മേഘലയിൽ സർവ്വവ്യാപിയായ ബംഗാളികൾ ഇവിടെ ഇല്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം..
കൊട്ടാരക്കരയിലും, പത്തനംതിട്ടയിലും, അടൂരും, ചേർത്തലയിലും നിലവിൽ പത്മാ കഫേകൾ ഉണ്ട്. പല സ്ഥലങ്ങളിലും തുടങ്ങാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുമുണ്ട്.
ഇനി യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും ഒരു പത്മാകഫേയിൽ കയറി നോക്കൂ, വീണ്ടും നിങ്ങൾ അവിടെ പോയിരിക്കും ഉറപ്പാണ്...