03/02/2019
*കേരളം ഉയർത്തിപ്പിടിച്ച യുക്തിചിന്ത കൈമോശം വരരുത്: പിണറായി വിജയൻ*
വരും തലമുറയെ യുക്തിരഹിതമാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാമായണ, മഹാഭാരത കഥാ സന്ദര്‍ഭങ്ങള്‍ക്ക് ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന് പ്രചരിപ്പിക്കാന്‍ അക്കാദമിസ്റ്റുകള്‍പോലും ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് നടക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അക്ഷയതൃതീയ, മാന്ത്രിക ഏലസ്സ്, ബാധ ഒഴിപ്പിക്കല്‍, കമ്പ്യൂട്ടര്‍ ജാതകം തുടങ്ങി പലതും നമ്മുടെ നാട്ടില്‍ പടര്‍ന്ന് പിടിക്കുന്നുണ്ട്. പരീക്ഷക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുമെന്ന് പറഞ്ഞ് മാന്ത്രിക മോതിരം നമ്മുടെ നാട്ടില്‍ വ്യാപകമായി വില്‍ക്കുന്നുണ്ട്. ഒരു കാലത്ത് നമ്മുടെ നാട് ഉയര്‍ത്തിപ്പോന്നിരുന്ന ശാസ്ത്രബോധവും യുക്തി ചിന്തയും എവിടെയോവെച്ച് കൈമോശം വന്നിട്ടുണ്ട്. ഏത് പുതിയ ആശയത്തിന് നേര്‍ക്കും മനസ്സ് തുറന്ന് വെക്കുകയും അവ പരീക്ഷണ വിധേയമായി സ്വീകരിക്കുകയും ചെയ്യുക എന്ന പതിവ് നല്ലൊരു വിഭാഗം മലയാളികളും പുലര്‍ത്തിവരികയും ചെയ്തിരുന്നു. അതിന്റെ ഫലമായിട്ടാണ് പല വികസന സൂചികകളും ദേശീയ ശരാശരിയേക്കാള്‍ മുകളിലെത്തിയത്. പ്രത്യേകിച്ചും ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍.
എന്നാല്‍ മലയാളിയുടെ അന്ധമായി വിശ്വസിക്കാനുള്ള വിസമ്മതം, തെളിവ് ആവശ്യപ്പെടാനുള്ള ദൃഢനിശ്ചയം, പരീക്ഷണ വ്യഗ്രത ഇയൊക്കെ ഇപ്പോള്‍ പഴങ്കഥയായി മാറിയിരിക്കുകയാണ്. ഇത് തുടരാന്‍ പാടില്ല. അതിന്റെ വലിയ ഉത്തരവാദിത്വം ശാസ്ത്രസമൂഹം ഏറ്റെടുക്കണം.
ശാസ്ത്രാവബോധമുള്ള തലമുറ ഏതൊരു നാടിന്റേയും സമ്പത്താണ്. അവര്‍ക്ക് മാത്രമെ നാടിനെ പുരോഗതിയിലേക്ക് നയിക്കാനാവൂ. ഈ തിരിച്ചറിവാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മെച്ചപ്പെട്ട രീതിയില്‍ സംഘടിപ്പിക്കാന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് പ്രേരണയായത്.
നെഹ്റു തന്റെ ഭരണകാലത്ത് അത് അത്രമേല്‍ മെച്ചമാക്കി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നുവന്ന ഇന്ധിരാഗാന്ധി ശാസ്ത്രബോധം പൗരന്റെ ചുമതലയാക്കി മാറ്റി. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. പ്രബന്ധാവതരണങ്ങളിലും ഉദ്ഘാടനപ്രസംഗങ്ങളിലും പുറത്ത് വരുന്നത് ശാസത്രചിന്തകളല്ല. മറിച്ച് മണ്ടത്തരങ്ങളാണ്. ആ മണ്ടത്തരങ്ങള്‍ക്ക് കൈയും കണക്കുമില്ല.
രാമായണ, മഹാഭാരത കഥാ സന്ദര്‍ഭങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന് പ്രചരിപ്പിച്ച് രാജ്യത്തിന്റെ പാരമ്പര്യം ഉറപ്പിച്ചെടുക്കാനാണ് അക്കാദമിസ്റ്റുകളെന്ന് പറയുന്ന ഒരുവിഭാഗം ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. കൗരവര്‍ ജനിച്ചത് ടെസ്റ്റ് ട്യൂബ് സാങ്കേതിക വിദ്യയിലൂടെയാണ്, കര്‍ണന്റെ ജനനം ജനിതക ശാസ്ത്രത്തിന്റെ ഉദാഹരണമാണ്, പ്ലാസ്റ്റിക് സര്‍ജറി പണ്ട് ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ഗണപതി തുടങ്ങി അബദ്ധങ്ങളുടെ പൂരമാണ് ഇന്നത്തെ ശാസ്ത്ര കോണ്‍ഗ്രസെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.
ഇതൊന്നും ഇവര്‍ അറിവില്ലാതെ നടത്തുന്ന പ്രസ്താവനയാണെന്ന തെറ്റിദ്ധാരണ വേണ്ട. വളര്‍ന്ന് വരുന്ന തലമുറയെ യുക്തിരഹിതമാക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. (മാതൃഭൂമി)
*Freethinkers News*
*https://freethinkersmumbai.wordpress.com*
Science. Reason. Humanism.