25/10/2025
വിഷൻ 2031: ഊർജമേഖല കാർബൺ രഹിത ലോകത്തേക്ക് – അനെർട്ടിൻ്റെ പാനൽ ചർച്ച ശ്രദ്ധേയമായി
വിഷൻ 2031 പദ്ധതിയുടെ ഭാഗമായി വൈദ്യുതി വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ “ഊർജമേഖലയും കാർബൺ രഹിത ലോകത്തിലേക്ക്” എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച കേരളത്തിന്റെ സുസ്ഥിര ഊർജ ഭാവിക്ക് പുതിയ ദിശാബോധം നൽകി.
ചർച്ചയിൽ, 100% പുനരുപയോഗ ഊർജ്ജം എന്ന സംസ്ഥാനത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള വെല്ലുവിളികളും ആവശ്യമായ സാങ്കേതിക പരിഹാരങ്ങളുമാണ് മുഖ്യ വിഷയങ്ങളായി. ഹരിത ഹൈഡ്രജൻ (Green H₂) ഉൽപാദനവുമായി ബന്ധപ്പെട്ട നിലവിലുള്ള ഊർജ വിടവ് — (ഒരു കിലോഗ്രാം H₂ കത്തിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന 33.3 kWh നെ അപേക്ഷിച്ച് ഉൽപാദനത്തിന് ആവശ്യമായ 50 kWh/kg H₂-ൽ കൂടുതലുള്ള വൈദ്യുതി ഇൻപുട്ട്) — അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്ന് പാനൽ ചൂണ്ടിക്കാട്ടി.
ഹൈഡ്രജൻ ഉൽപാദനത്തിന്റെ ഉയർന്ന ചെലവിന് കാരണമാകുന്ന ഓക്സിജൻ പരിണാമ പ്രതികരണം (OER) പോലുള്ള സാങ്കേതിക പ്രശ്നങ്ങളിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്. ഹരിത ഹൈഡ്രജൻ ഉൾപ്പെടെയുള്ള പ്രധാന ഊർജ സംവിധാനങ്ങളുടെ തദ്ദേശീയ നിർമ്മാണവും സിസ്റ്റം സംയോജനവും പ്രോത്സാഹിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ കൂട്ടിച്ചേർക്കുന്ന നിലവിലുള്ള രീതിയിൽ നിന്ന് മാറി, ആഭ്യന്തര നിർമ്മാണത്തിന് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതികൾ വഴി പിന്തുണ നൽകണമെന്നും, സാമ്പത്തിക സഹായങ്ങളും നയപരമായ മാറ്റങ്ങളും വഴി കേരള/ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് മൂല്യം ഉയർത്തണമെന്നും പാനൽ അഭിപ്രായപ്പെട്ടു.
നിലവിലുള്ള സിലിക്കൺ പിവി സാങ്കേതികവിദ്യയ്ക്ക് പകരം 30%-ത്തിലധികം കാര്യക്ഷമതയുള്ള പുതിയ പിവി സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് സൗരോർജ്ജ പ്ലാന്റുകൾക്കാവശ്യമായ ഭൂമിയുടെ വിസ്തൃതി കുറയ്ക്കാനും ഗ്രീൻ ഹൈഡ്രജൻ ഉൽപാദനച്ചെലവ് കുറയ്ക്കാനും സഹായിക്കും.
കേരളത്തിന്റെ സാഹചര്യത്തിൽ, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മഴക്കുറവ് വൈദ്യുതി ഉൽപാദനത്തെ ബാധിക്കുന്നതിനാൽ, കൂടുതൽ വൈദ്യുതി സംഭരിക്കാനാകുന്ന കമ്മ്യൂണിറ്റി സോളാർ സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും വീടുകളിൽ റൂഫ്‌ടോപ്പ് സോളാർ പദ്ധതികൾ പ്രോത്സാഹിപ്പിക്കണമെന്നും പാനൽ നിർദേശിച്ചു.
ഗാർഹിക ആവശ്യങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും സോഡിയം-ലിഥിയം ബാറ്ററികൾ ഉപയോഗിക്കുന്നതിനും ഊന്നൽ നൽകണം. കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യമാക്കി തദ്ദേശ സ്ഥാപനങ്ങളിലൂടെ ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കാനും, സാങ്കേതിക വിദ്യയുടെ സഹായത്തോടെ തത്സമയ നിരീക്ഷണം (Real-time Monitoring) ഉറപ്പാക്കാനും പാനൽ നിർദേശിച്ചു.
കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദനവും സുസ്ഥിര ഇന്ധനങ്ങളുടെ നിർമ്മാണവും കേരളത്തിന്റെ ഊർജ റോഡ്‌മാപ്പിൽ നിർണായക സ്ഥാനമെടുക്കുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി. ഗ്രീൻ ഹൈഡ്രജൻ അടുത്ത കാലത്ത് പ്രധാന ഊർജ സ്രോതസ്സായി മാറാനുള്ള സാധ്യതയുള്ളതിനാൽ ദീർഘകാല ആസൂത്രണം അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ചർച്ചയ്ക്ക് അനർട്ട് സി.ഇ.ഒ. ഹർഷിൽ ആർ. മീന മോഡറേറ്റായി.
പാലക്കാട് ഐ.ഐ.ടി.യിലെ പ്രൊഫസർ സി.എസ്. ഗോപിനാഥ്, ഡൽഹി എം.എൻ.ആർ.ഇ.യിലെ സീനിയർ ഡയറക്ടറും സൈന്റിസ്റ്റുമായ ജീവൻ കുമാർ ജെതാനി, നെതർലാൻഡിലെ ഗ്രോണിൻജൻ യൂണിവേഴ്സിറ്റിയിലെ എനർജി കൺവേർഷൻ പ്രൊഫസറും ചെയർമാനുമായ പി.വി. അരവിന്ദ്, സോഡിയോൺ എനർജി ഇന്ത്യ സി.ഇ.ഒ. അഭിഷേക് റെഡ്ഡി, കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ മെമ്പർ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.