CPI നേമം മണ്ഡലം

CPI നേമം മണ്ഡലം സി പി ഐ നേമം മണ്ഡലമായി ബന്ധപ്പെട്ടതും പാർട്ടിയുടെ പൊതുവായതുമായ പരിപാടികൾ എല്ലാവരിലേക്കും എത്തിക്കുക.

25/08/2026

സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സ്മരിച്ചു കൊണ്ട് കാനം രാജേന്ദ്രന്‍ സ്മാരക സമിതി തയ്യാറാക്കിയ കാനം കനലോര്‍മ്മ സി പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഡി രാജ , ബിനോയ് വിശ്വം, മുഖ്യമന്ത്രി വി.ഡി സതീശന്‍ , പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, എ. കെ. ആന്റണി, ഗോവിന്ദന്‍ മാസ്റ്റര്‍, രമേശ് ചെന്നിത്തല, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. പ്രകാശ് ബാബു , പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മയില്‍, വിനയന്‍ , സച്ചിദാനന്ദന്‍ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ എഴുതിയ ലേഖനങ്ങളും കാനത്തിന്റെ പൊതു രംഗത്തെ ഇടപെടലുകളുടെ സചിത്ര വിവരണങ്ങളും സ്മരണികയിലുണ്ട്.
ജി. ആര്‍. അനില്‍ എഡിറ്ററും ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ കണ്‍വീനറുമായി തയ്യാറാക്കിയ സുവനീറില്‍ 280 പേജുണ്ട്. കളര്‍ ട്രാക്കാണ് ഡിസൈന്‍ ചെയ്തത്. പ്രകാശന ചടങ്ങില്‍ കാനം രാജേന്ദ്രന്റെ സഹധര്‍മ്മിണിയും കുടുംബാംഗങ്ങളും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.

25/08/2026

പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മ്മികത ഇല്ലായ്മയുമായി മാത്രമേ കാണാന്‍ കഴിയൂ. ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയമായ പൊതുലക്ഷ്യത്തിനുവേണ്ടി രൂപീകരിക്കുന്ന സംവിധാനമാണ് മുന്നണി. താന്‍ തീരുമാനിക്കും; എല്ലാം താനാണ് എന്നഭാവം മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന് സഹായകരമല്ല, ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും യോജിച്ചതുമല്ല.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് എല്‍ഡിഎഫില്‍ കൂട്ടായ പ്രവര്‍ത്തനത്തിന് സിപിഐ മുന്നോട്ടുവച്ചതാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം. സിപിഐയുടെ നിര്‍ദേശം വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവ് അതിനെയെല്ലാം മറികടന്ന് പ്രസ്താവന നടത്തിയത്. പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തില്‍ പറഞ്ഞത് “ഉപനേതാവിനെ നിശ്ചയിച്ച് സ്പീക്കര്‍ക്ക് കത്തുകൊടുക്കേണ്ടത് ഞാനാണ്. അത് കൊടുത്താല്‍ ഉപനേതാവ് വരും. സിപിഐ(എം) നേതാവിന്റെ പേര് കൊടുക്കും”.
പ്രതിപക്ഷ ഉപനേതാവിന്റെ കാര്യം രാഷ്ട്രീയ വിഷയമാണ്. പ്രതിപക്ഷ നേതാവിന് സ്വന്തം നിലയില്‍ തീരുമാനിക്കാന്‍ കഴിയില്ല. സിപിഐ — സിപിഐ(എം) ത­മ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. രണ്ട് പാര്‍ട്ടികളുടെയും ദേ­ശീയ നേതൃത്വങ്ങളുടെ മുന്നിലുള്ള വിഷയവുമാണ്. സിപി­ഐ(എം) — സിപിഐ ചര്‍ച്ചകളില്‍ ഒന്നുംതന്നെ പ്രതിപക്ഷ നേതാവ് കത്ത് കൊടുക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചിട്ടുമില്ല. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ കത്ത് കൊടുക്കുമെന്ന് പറയാന്‍ പ്രേരിപ്പിച്ചത് എന്താണ്? പ്രേരണ ഇടതുപക്ഷ രാഷ്ട്രീയം അല്ല എന്ന് വ്യക്തമാണ്?
എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എംഎന്‍ സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി പ്രതിപക്ഷ ഉപനേതാവ്, എല്‍ഡിഎഫ് യോഗം വിളിക്കേണ്ട കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ചര്‍ച്ചചെയ്തതാണ്. തുടര്‍ന്ന് എല്‍ഡിഎഫ് യോഗം വിളിക്കാനും മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും പ്രതിപക്ഷ നേതാവ് വിഷയം തടസം ആകേണ്ട എന്ന ധാരണയായി. എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ മുമ്പിലും ആ വിഷയം ഇപ്പോള്‍ വരേണ്ട എന്നും ധാരണ ഉണ്ടാക്കിയിരുന്നു.
രണ്ട് പാര്‍ട്ടികളുടെയും ദേശീയ – സംസ്ഥാന നേതൃത്വതലത്തിലുള്ള വിഷയം എന്ന നിലയിലാണ് കണ്ടത്. കേരള രാഷ്ട്രീയവും പ്രവര്‍ത്തനങ്ങളുമാണ് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ അജണ്ടയില്‍ പ്രധാനമായി ഉണ്ടായിരുന്നത്. 12 ജില്ലകളിലായി 38 തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയത്തിനായി കൂട്ടായി പ്രവര്‍ത്തിക്കുവാനും എല്‍ഡിഎഫിന്റെ ജില്ലാ — മണ്ഡലം — പ്രാദേശികതല സമിതികള്‍ ഓഗസ്റ്റ് — നവംബര്‍ മാസങ്ങളിലായി ചേരുന്നതിനും മുന്നണി സംവിധാനം ശക്തിപ്പെടുത്തുവാനും ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം പരമാവധി ഉറപ്പുവരുത്തുന്നതിനായി കൂട്ടായി പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും തീരുമാനിച്ചാണ് എല്‍ഡിഎഫ് യോഗം പിരി‍ഞ്ഞത്. യോഗത്തിന്റെ അധ്യക്ഷന്‍ പ്രതിപക്ഷ നേതാവ് ആയിരുന്നു. മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം പ്രതിപക്ഷ നേതാവും വിശദീകരിച്ചു.
തര്‍ക്കങ്ങള്‍ എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകരുതെന്ന ധാരണയില്‍ തീരുമാനമെടുത്ത് മുന്നോട്ടുപോകുമ്പോള്‍ പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി ഏകപക്ഷീയ നിലപാടുകള്‍ പ്രഖ്യാപിക്കുന്നത് എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനാണോ? എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഉതകുന്ന പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിച്ചത് എന്താണ്? എല്‍ഡിഎഫ് എന്താണ്? മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയവും ധാര്‍മ്മികതയും എന്താണ്? ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ യോജിച്ച പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം അനിവാര്യമാണ്. ഈ കാര്യങ്ങളിലെല്ലാം വ്യക്തത ആവശ്യവുമാണ്. പ്രതിപക്ഷ നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കരുത്. അത്തരം സമീപനങ്ങള്‍ ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയവും ധാര്‍മ്മികതയെ ദുര്‍ബലപ്പെടുത്തും. കേരള രാഷ്ട്രീയത്തില്‍ ശക്തമായി ഇടപെടാന്‍ ശ്രമിക്കുന്ന ബിജെപി — സംഘ്പരിവാര്‍ സംഘടനകള്‍ക്കാണ് അത്തരം സമീപനങ്ങള്‍ സഹായകരമാകുക.
സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയ ധാര്‍മ്മിക വിഷയങ്ങളില്‍ എടുത്ത നിലപാടുകള്‍ കേരളം ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇടതുപക്ഷ നിലപാട് ശക്തമായി ഉയര്‍ത്തിപ്പിടിച്ച് കേരളത്തിന് പിന്തുണ നല്‍കിയതാണ്. ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം, മുന്നണികളിലെ പാര്‍ട്ടികളോട് എങ്ങനെ സമീപിക്കണം എന്നതെല്ലാം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ജനറല്‍ സെക്രട്ടറിയും മഹാനായ ലോക കമ്മ്യൂണിസ്റ്റ് നേതാവും ആയിരുന്ന ജോര്‍ജ് ദിമിത്രോവ് 1935ല്‍ മുന്നോട്ടുവച്ചതാണ് മുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നണി രാഷ്ട്രീയത്തിലൂടെ ഏറെ നേട്ടങ്ങള്‍ കൈവരിച്ചു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ വിജയം വരിച്ചത് മുന്നണി രാഷ്ട്രീയത്തിലൂടെയാണ്. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലും മുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം ഏറെയാണ്. മുന്നണി രാഷ്ട്രീയത്തിന്റെ ഏറെ അനുഭവമുള്ള സംസ്ഥാനമാണ് കേരളം.
ദിമിത്രോവ് ആവര്‍ത്തിച്ച് പറഞ്ഞത് “മുന്നണി യജമാനന്‍ — ഭൃത്യന്‍ തമ്മിലുള്ള ബന്ധമല്ല. പാര്‍ട്ടികള്‍ തമ്മില്‍ തുല്യമായ പങ്കാളിത്തവും സഹകരണവുമാണ് പുലര്‍ത്തേണ്ടത്. തുല്യപങ്കാളിത്തവും പരസ്പര ബഹുമാനവും ഉണ്ടാകണം. എല്ലാം നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. മുന്നണിയിലെ മറ്റ് പാര്‍ട്ടികളുടെ സ്വാതന്ത്ര്യത്തെയും ആശയങ്ങളെയും മാനിക്കണം. തീരുമാനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്പിക്കാതെ ചര്‍ച്ചകളിലൂടെയും ധാരണകളിലൂടെയും എടുക്കണം.“കമ്മ്യൂണിസ്റ്റുകാര്‍ മുന്നണി രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട രാഷ്ട്രീയ പക്വത പ്രതിപക്ഷ നേതാവിന് ഉണ്ടായില്ലെന്ന് പറയേണ്ടിവരുന്നത് ഖേദകരമാണ്.

16/08/2026

ആഗസ്ത് 16
#സി_അച്ചുതമേനോൻ_ദിനം

ആധുനിക കേരളത്തിൻ്റെ ശില്പികളിൽ പ്രമുഖനാണ് സ.സി.അച്ചുതമേനോൻ.
അച്ചുതമേനോൻ്റെ ഭരണകാലം കേരളത്തിൻ്റെ സുവർണ കാലമായിരുന്നു.
വികസനത്തിൻ്റെയും പുരോഗതിയുടേയും വഴിയിലൂടെ കേരളത്തെ നയിച്ച അദ്ദേഹത്തിൻ്റെ സംഭാവനകൾ കേരളം എക്കാലവും സ്മരിക്കും.

ദീപ്തവും ഉജ്വലവുമായ ആ സ്മരണകൾക്ക് മുന്നിൽ ആദരവോടെ ശിരസ് നമിക്കുന്നു.

16/08/2026

”കുടിലുകളിൽ, കൂരകളിൽ
കൺമണി പോൽ സൂക്ഷിച്ച
ജനമുന്നണി നേതാവാണച്ചുതമേനോൻ”
1948ലെ കല്‍ക്കത്താ തീസിസിന്റെ പ്രയാസകരമായ കാലഘട്ടത്തിൽ കൊടിയ യാതനകളുടെയും മർദനങ്ങളുടെയും മുമ്പിൽ പതറാതെ പാർട്ടിയെ നയിച്ച നേതാവിനെപ്പറ്റി പൊൻകുന്നം ദാമോദരൻ രചിച്ച വരികളാണിത്. സി അച്യുതമേനോൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 35 വർഷങ്ങൾ പൂര്‍ത്തിയാകുന്നു. അദ്ദേഹം ജീവിച്ചിരിക്കുകയും സാമൂഹ്യപരിവർത്തനത്തിനായി പോരാടുകയും ചെയ്ത കാലഘട്ടത്തിൽ നിന്ന് കേരളവും രാജ്യവും ലോകവും വലിയ തോതില്‍ മാറ്റങ്ങൾക്ക് വിധേയമായിക്കഴിഞ്ഞു. എന്നിരിക്കിലും കേരളം നിലനിൽക്കുന്ന കാലത്തോളം ഓർമ്മിക്കപ്പെടുന്ന അപൂർവവ്യക്തിത്വങ്ങളിലൊന്ന് സഖാവ് അച്യുതമേനോനായിരിക്കുമെന്നത് നിസ്തർക്കമാണ്.
തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വേർതിരിഞ്ഞ് കിടന്ന മലയാളികളുടെ ഈ മാതൃഭൂമിയിൽ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യപഥികരായി കടന്നുവന്നവർ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും എത്തി. അവരുടെ ലക്ഷ്യബോധമാർന്ന പ്രവർത്തനങ്ങളാണ് ആധുനിക കേരളം കെട്ടിപ്പടുത്തത്. ജാതി വിവേചനം അവസാനിപ്പിക്കുകയും ജന്മിത്വത്തിന്റെ തായ്‌വേരറുക്കുകയും ചെയ്തത്. അവർ ഇക്കാലത്തെ മനുഷ്യർക്ക് ചിന്തിക്കാൻ കഴിയാത്ത വിധമുള്ള ശാരീരികവും വൈകാരികവുമായ ക്ലേശങ്ങൾ സഹിച്ചു. ആ പാതകളിലൂടെയെല്ലാം കടന്നുവന്ന അച്യുതമേനോൻ ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചത് സർഗാത്മകമായ ഭരണ മികവുകൊണ്ടും ദീർഘവീക്ഷണ പടുത്വമുള്ള രാജ്യതന്ത്രജ്ഞത കൊണ്ടുമായിരുന്നു. മദ്രാസ് സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ഒന്നാം റാങ്കും നിയമബിരുദവും നേടി അഭിഭാഷകനായി പേരെടുത്തുവരവെയാണ് കോൺഗ്രസിലൂടെയും കൊച്ചി രാജ്യ പ്രജാമണ്ഡലത്തിലൂടെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും ഒടുവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിലേക്ക് കടന്നുവരുന്നത്. വിവരണാതീതമായ യാതനകളായിരുന്നു അന്നത്തെ പൊതുപ്രവർത്തനം.
ഒളിവിൽ കഴിയവേ പ്രസവിച്ച് കിടക്കുന്ന ഭാര്യയെയോ മതിയായ ചികിത്സ കിട്ടാതെ മരിച്ച കുഞ്ഞിനെയോ കാണാൻ കഴിയാതെ പോയി അച്യുതമേനോന്. പാർട്ടിയുടെ തിരുക്കൊച്ചി ഘടകത്തിന്റെ സെക്രട്ടറിയായിരുന്ന അദ്ദേഹം ഐക്യകേരളപ്പിറവിയോടെ കേരള സംസ്ഥാന ഘടകം സെക്രട്ടറിയായി. 1957 മുതൽ 1959 വരെയുള്ള പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ധനകാര്യവകുപ്പ് (കുറച്ചു കാലം ആഭ്യന്തരവകുപ്പും) കൈകാര്യം ചെയ്തു. വിമോചന സമരത്തെ തുടർന്ന് ആ മന്ത്രിസഭയെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടതിന് ശേഷവും സെക്രട്ടറിയുടെ ചുമതല 1968 വരെ അദ്ദേഹം വഹിച്ചു. കമ്മ്യൂണിസ്റ്റ് അധികാരലബ്ധിയും പിരിച്ചുവിടലും 1964ലെ ഭിന്നിപ്പും എല്ലാം കൊണ്ട് സംഭവബഹുലമായ കാലത്ത് കാറിലും കോളിലും ഉലയാതെ കാക്കുന്ന കപ്പിത്താനെപ്പോലെ അച്യുതമേനോൻ കേരളത്തിലെ പാർട്ടിയെ നയിച്ചു. ഐക്യകേരളം ഔപചാരികമായി പിറവിയെടുക്കുന്നതിന് മുമ്പുതന്നെ കേരളത്തിലെ പാർട്ടി സംസ്ഥാനഘടകം തൃശൂരിൽ ചേർന്ന സമ്മേളനത്തിൽ രൂപം കൊണ്ടു. ആ സമ്മേളനത്തിൽ ഭാവികേരളം എങ്ങനെയാകണം എന്നതുസംബന്ധിച്ച് അച്യുതമേനോൻ എഴുതി അവതരിപ്പിച്ച രേഖയാണ് ‘ഐശ്വര്യ സമ്പൂർണമായ കേരളം കെട്ടിപ്പടുക്കാൻ’.
ആ രേഖ തന്നെയാണ് 1957ലെ പ്രഥമ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടന പത്രികയായി മാറിയത്. കാർഷികബന്ധ ബില്ലും വിദ്യാഭ്യാസബന്ധ ബില്ലുമടക്കമുള്ള ചരിത്രനിയമങ്ങൾ അവതരിപ്പിച്ചത് ആ മാനിഫെസ്റ്റോയുടെ അടിത്തറയിന്മേലാണ്. കാർഷിക പരിഷ്ക്കരണ ബിൽ തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട മന്ത്രിസഭാ സമിതിയെ നയിച്ചതും അദ്ദേഹം തന്നെ. തുടർന്നുണ്ടായ രാഷ്ട്രീയ — ഭരണ അസ്ഥിരത മൂലം ഭൂപരിഷ്കരണ നിയമം പാസാക്കാൻ പിന്നീട് വന്ന സർക്കാരുകൾക്കൊന്നും കഴിഞ്ഞില്ല. 1969ൽ അധികാരത്തിൽ വന്ന അച്യുതമേനോൻ മന്ത്രിസഭയ്ക്കാണ് കേരളത്തിൽ ജന്മിത്തം എന്നേയ്ക്കുമായി അവസാനിപ്പിക്കാനുള്ള ചരിത്ര നിയോഗം പൂർത്തീകരിക്കാൻ കഴിഞ്ഞത്. പലർക്കും അംഗീകരിക്കാൻ വൈമുഖ്യമുണ്ടെങ്കിലും നീതിബോധമുള്ള ചരിത്രത്തിന് ആ യാഥാർത്ഥ്യത്തെ ഒരിക്കലും നിഷേധിക്കാൻ കഴിയുകയില്ല. 1969 മുതൽ ഏഴര വർഷം ഭരണാധികാരി എന്ന നിലയിൽ അച്യുതമേനോൻ കേരളത്തിന് നൽകിയ നിസ്തുല സംഭാവനകൾ അദ്ദേഹത്തെ ഈ സംസ്ഥാനത്തിലെ മാത്രമല്ല രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രി എന്ന അംഗീകാരത്തിന് അർഹനാക്കുന്നവയാണ്. സാമൂഹ്യ നീതിയിലും നവോത്ഥാന മൂല്യങ്ങളിലും അടിയുറച്ച ഒരു സമൂഹം രൂപപ്പെട്ടു കഴിഞ്ഞിരുന്നെങ്കിലും ഭരണകൂടത്തിന്റെ വികസന‑ക്ഷേമ സംവിധാനങ്ങൾ എഴുപതുകളുടെ തുടക്കത്തിലും ശൈശവാവസ്ഥയിലായിരുന്നു എന്നതാണ് വാസ്തവം.
സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുതകുന്ന ക്ഷേമപദ്ധതികള്‍, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍, വ്യവസായ, വൈദ്യുതോല്പാദന മേഖലകള്‍ എന്നിവയെല്ലാം ചേർന്നതാണ് കേരളത്തിന്റെ ഭാവി വളർച്ചയെന്ന് അച്യുതമേനോൻ ദീർഘദർശനം ചെയ്തു. രാഷ്ട്രീയം മറന്ന വികസന നയമായിരുന്നില്ല സഖാവിന്റേത്. സാമൂഹ്യനീതിയുടെയും വർഗപക്ഷപാതത്തിന്റെയും മൗലിക രാഷ്ട്രീയത്തിൽ ആ കമ്മ്യൂണിസ്റ്റ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. സംസ്ഥാനത്തെ ഭവനരഹിതരായ മനുഷ്യർക്ക് വേണ്ടി ലക്ഷംവീട് ഭവന നിർമ്മാണ പദ്ധതി രാജ്യത്തുതന്നെ ഇത്തരത്തിൽ ആദ്യത്തെ സംരംഭമായിരുന്നു. സേവനത്തിൽ നിന്നും പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് ഗ്രാറ്റുവിറ്റി നൽകുന്നതിന് വേണ്ടി രാജ്യത്ത് ആദ്യമായി ഒരുനിയമം കേരളത്തിലാണ് നടപ്പിൽ വന്നത്. ശ്രദ്ധേയമായ മറ്റൊന്ന് ‌കർഷകത്തൊഴിലാളി നിയമമാണ്. സർക്കാർ ജീവനക്കാർക്ക് അഞ്ചുവർഷത്തിലൊരിക്കൽ വേതന പരിഷ്കരണം എന്ന തത്വം ആവിഷ്കരിക്കപ്പെട്ടതും അക്കാലത്തുതന്നെ. സർക്കാർ സർവീസിലെ ദളിത് പ്രാതിനിധ്യക്കുറവ് പരിഹരിക്കാൻ സ്പെഷ്യൽ റിക്രൂട്ടമെന്റും ഡയറക്ട് റിക്രൂട്ട്മെന്റും ഏർപ്പെടുത്തിയത് അദ്ദേഹമാണ്. കക്ഷി രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ രാഷ്ട്രീയ നേതാക്കളുടെ വ്യക്തിമാഹാത്മ്യത്തിനുമേൽ കരിനിഴൽ വീഴിക്കുന്നത് നാമെത്രയോ കാണുന്നു. എന്നാൽ മറ്റൊരു നേതാവിനും ലഭിക്കാത്ത സ്നേഹബഹുമാനങ്ങൾ കേരളത്തിലെ ജനങ്ങൾ അച്യുതമേനോന് നൽകി.
1964ൽ പാർട്ടിയിലുണ്ടായ നിർഭാഗ്യകരമായ ഭിന്നിപ്പ് പ്രസ്ഥാനത്തിനും വർഗ ബഹുജനമുന്നേറ്റങ്ങൾക്കും പാർലമെന്ററി സ്വാധീനത്തിനുമെല്ലാം ഏല്പിച്ച പരിക്കുകളെപ്പറ്റി മറ്റെന്നത്തെക്കാളും നാമിന്ന് ബോധവാന്മാരാണ്. വിഭിന്ന ചേരികളിലുള്ളവരുടെ ഉജ്വലമായ സംഭാവനകളെ അംഗീകരിക്കാനുള്ള വൈമുഖ്യം ഭിന്നിപ്പെന്ന വ്യാധിയുടെ പ്രകടലക്ഷണങ്ങളിൽ ഒന്നാണ്. ആ രോഗത്തെ ‘സ്‌പ്ലിറ്റ് സിൻഡ്രോം’ എന്ന് വിളിക്കാമോ? എന്തായാലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അതിന്റെ ദീർഘ പ്രയാണത്തിൽ ആ രോഗം ദുരിതങ്ങളും ദൗർബല്യങ്ങളും അല്ലാതെ മറ്റൊന്നും സംഭാവന ചെയ്തിട്ടില്ല. ഭിന്നിപ്പാനന്തര ഇന്ത്യയുടെയും കേരളത്തിന്റെയും രാഷ്ട്രീയ ചിത്രം മാർക്സിസ്റ്റ് കാഴ്ചപ്പാടിയിൽ പഠിക്കാൻ ശ്രമിക്കുന്നവർക്കെല്ലാം ഇക്കാര്യം ബോധ്യമാകും. അച്യുതമേനോന്റെ അതുല്യമായ നേട്ടങ്ങളെ അവഗണിക്കാനും തമസ്കരിക്കാനുമുള്ള പ്രവണതകൾ പല ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതും ഇതേ രോഗലക്ഷണങ്ങളെത്തന്നെ ഓർമ്മിപ്പിക്കുന്നവയാണ്. എന്നാൽ അതൊന്നും ആ യശസ്സിൽ ചെറുപോറൽ പോലും ഏല്പിച്ചിട്ടില്ലെന്ന് നാം ഇന്ന് തിരിച്ചറിയുന്നുണ്ട്.
അദ്ദേഹത്തിന്റെ ക്രാന്തദർശിത്വത്തിൽ നിന്നും ഉദയം ചെയ്ത ആശയങ്ങളും സ്ഥാപനങ്ങളും കാലോചിതമായി വളരുകയും വികസിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കലാണ് അദ്ദേഹത്തിന് നൽകാനുള്ള ഉചിതമായ സ്മരണാജ്ഞലി. വർഗീയഫാസിസം അതിന്റെ എല്ലാ പൊയ്മുഖങ്ങളും ഒന്നൊന്നായി അഴിച്ചുമാറ്റുന്ന കാലത്താണ് നാം അച്യുതമേനോനെ സ്മരിക്കുന്നത്. ചൂഷക വർഗത്തിലെ ഏറ്റവും പ്രതിലോമ വിഭാഗങ്ങൾ പോറ്റിവളർത്തുന്ന രാഷ്ട്രീയ വിപത്താണ് ഫാസിസം. അതിനെ ചെറുത്തു തോല്പിക്കാനുള്ള സമരത്തിന്റെ വിലപ്പെട്ട പാഠങ്ങൾ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇന്ത്യയിലെ ഇടതുപക്ഷ ശക്തികൾക്കും ധാരാളമായുണ്ട്. വിശാലമായ ജനകീയ ഐക്യം എന്ന സന്ദേശമാണ് തൊഴിലാളി വർഗത്തിനും അതിന്റെ രാഷ്ട്രീയത്തിനും ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന്റെ അനുഭവങ്ങൾ നൽകുന്നത്. ആ സമരത്തിന്റെ അനുഭവങ്ങളുടെയും പാളിച്ചകളുടെയും പാഠങ്ങൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വേണ്ടുവോളമുണ്ട്. അച്യുതമേനോനെ വിലയിരുത്തുമ്പോൾ അടിയന്തരാവസ്ഥ എന്ന് മാത്രം വിളിച്ചു പറയുന്നവർ ആ കാലയളവിലെ രാഷ്ട്രീയ സങ്കീർണതകളുടെ ആഴവും പരപ്പും ഉൾക്കൊള്ളാൻ കഴിയാത്തവരാണ്. സിൻഡിക്കേറ്റ് കോൺഗ്രസും ജനസംഘവും സ്വതന്ത്ര പാർട്ടിയും അടക്കമുള്ള തീവ്രവലതുപക്ഷം നടത്തിയ രാഷ്ട്രീയ ഇടപെടലുകളും അന്നത്തെ സാർവദേശീയ സംഭവവികാസങ്ങളും എല്ലാം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഗൗരവമേറിയ ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. അതിലെല്ലാം സജീവമായ പങ്കുവഹിച്ച നേതാവായിരുന്നു അച്യുതമേനോൻ.
അടിയന്തരാവസ്ഥയെ പിന്തുണച്ച രാഷ്ട്രീയ സമീപനം തെറ്റായിരുന്നു എന്ന് പ്രഖ്യാപിച്ച, ഭട്ടിൻഡയിൽ ചേർന്ന സിപിഐയുടെ 11-ാം പാർട്ടി കോൺഗ്രസിലും അദ്ദേഹം നേതൃത്വപരമായ പങ്കു വഹിച്ചു. സ്വയം വിമർശനപരമായ അത്തരം ചർച്ചകൾ സിപിഐഎമ്മിലും അക്കാലയളവിൽ നടന്നു എന്നത് യാദൃച്ഛികം അല്ല. അതിന്റെ ഫലമായാണ് ആർഎസ്എസിന്റെ രാഷ്ട്രീയ മുഖമായ ജനസംഘം ഉൾപ്പെട്ട ജനതാ പാർട്ടിയുമായുള്ള സഹകരണം അവസാനിപ്പിക്കാൻ, ജലന്ധറിൽ ചേർന്ന സിപിഐഎമ്മിന്റെ 10-ാം പാർട്ടി കോൺഗ്രസ് തീരുമാനിച്ചത്. ഈ രാഷ്ട്രീയ തിരിച്ചറിവുകളുടെയെല്ലാം അടിസ്ഥാനത്തിലാണ് ഇടതുപക്ഷ ജനാധിപത്യ ബദൽ എന്ന രാഷ്ട്രീയ ആശയം ഉയർത്തിപ്പിടിക്കാൻ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും തീരുമാനിച്ചത്. അവിടം കൊണ്ട് അവസാനിക്കുന്ന കടമകളല്ല ഇന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ മുമ്പിലുള്ളത്. ‘നമ്മുടെ രാജ്യത്ത് ഫാസിസം എന്നെങ്കിലും പിടിമുറുക്കുമെങ്കിൽ അത് ഭൂരിപക്ഷ വർഗീയതയുടെ അടിത്തറയിൽ ഊന്നി ആയിരിക്കും’ എന്ന സഖാവ് അജയ ഘോഷിന്റെ വാക്കുകൾ സത്യമാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. അത്തരമൊരു കാലത്തെ രാഷ്ട്രീയ കടമകൾ പൂർത്തീകരിക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആശയപരമായും സംഘടനാപരമായും എത്രയോ കൂടുതൽ കരുത്താർജിക്കേണ്ടിയിരിക്കുന്നു.
1975ലേത് പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ ആയിരുന്നെങ്കിൽ അതിനെക്കാൾ ഭീകരമായ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് ഇന്ന് നമ്മുടെ രാജ്യം കടന്നുപോകുന്നത്. പാർലമെന്റിനെയും തെരഞ്ഞെടുപ്പ് കമ്മിഷനെ യും നീതിന്യായ വ്യവസ്ഥയെയും എല്ലാം നോക്കുകുത്തിയാക്കി മാറ്റി സ്വന്തം സാമ്പത്തിക രാഷ്ട്രീയ അജണ്ട നാടിനുമേൽ അടിച്ചേല്പിക്കുവാനാണ് ആർഎസ്എസ് നയിക്കുന്ന തീവ്രവലതുപക്ഷം കരുക്കൾ നീക്കുന്നത്. മാർക്സിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും ശരിയാംവണ്ണം ഉൾക്കൊണ്ട് ഈ വെല്ലുവിളികൾക്കു മുമ്പിൽ സ്വീകരിക്കുന്ന സമീപനങ്ങളായിരിക്കും ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഭാവി നിർണയിക്കാൻ പോകുന്നത്. മാർക്സിസത്തെ മനുഷ്യത്വത്തിലൂന്നിയ വിപ്ലവ ശാസ്ത്രമായി കണ്ട അച്യുതമേനോന്റെ സ്മരണ ഇത്തരുണത്തിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. അഗാധമായ അന്വേഷണങ്ങൾക്കും തെളിമയാർന്ന കണ്ടെത്തലുകൾക്കും ആ സ്മരണ നമുക്ക് വഴികാട്ടട്ടെ.

14/08/2026


സിപിഐ ഡല്‍ഹി ചലോ മാര്‍ച്ചിന് വിവിധ സംസ്ഥാനങ്ങളില്‍‌ ബുക്ക് ചെയ്ത തീവണ്ടികള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍
നടപടി പ്രതിഷേധാർഹം.
നിങ്ങള്‍ എത്ര തടഞ്ഞാലും പോരാട്ടം തുടരും.

14/08/2026
14/08/2026

ഓപ്പറേഷൻ തൂഫാനുമായി, മയക്കുമരുന്ന് മാഫിയയെ പിടിച്ചു കെട്ടുമെന്ന് പ്രഖ്യാപിക്കുന്ന ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയുടെ തോളിൽ കയ്യിട്ടു നടക്കുന്ന മാഫിയ തലവന്മാരെ കാണുന്നില്ലേ .
ലഹരി കടത്തു തലവന്മാരുമായി തനിക്കുള്ള ബന്ധം മറച്ചുവയ്ക്കാൻ മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങളോരൊന്നും അദേഹത്തിന്റെ മേലുള്ള സംശയത്തിന്റെ ആക്കം കൂട്ടുന്നവയാണ്.
ഇതിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങളെല്ലാം ഒന്നൊന്നായി പൊളിഞ്ഞുവീഴുന്നു. കാസർഗോഡ് എംഡിഎംഎ കേസിൽ പിടിയിലായവരുമായി മുഖ്യമന്ത്രിക്കുള്ളത് കേവല സൗഹൃദം മാത്രമല്ലെന്നത് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തു വന്നു കഴിഞ്ഞു.
ഇതു സംബന്ധിച്ച മാധ്യമ വാർത്തകളുടെ സോഷ്യൽ മീഡിയ കാർഡുകൾ നീക്കം ചെയ്യാൻ മുഖ്യമന്ത്രിയുടെ ആഫീസ് ഇടപെട്ടു എന്ന ആക്ഷേപം ശക്തമായി ഉയർന്നിട്ടുണ്ട്.
ഒരു ഭാഗത്ത് തൂഫാനും മറുഭാഗത്ത് സംരക്ഷണവുമാണോ സർക്കാർ നയമെന്ന് ആഭ്യന്തര മന്ത്രി ജനങ്ങളോട് വ്യക്തമാക്കണം.
കാസർഗോഡ് എംഡി എം എ കേസിൽ ഉൾപ്പെട്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഇഫ്താർ പങ്കാളികൾ ആണെന്നിരിക്കെ അന്വേഷണം കുറ്റമറ്റ നിലയിൽ നടക്കുമെന്ന് കേരളീയ സമൂഹത്തിന് ഉറപ്പ് നൽകാൻ ആഭ്യന്തര മന്ത്രിക്ക് കഴിയുമോ

22/07/2026
22/07/2026

ഇന്ത്യൻ യുവത്വം, വിദ്യാർത്ഥികളും യുവാക്കളും, ഭാവിയുടെ വാഗ്ദാനവും പ്രതീക്ഷയും മാത്രമല്ല, രാജ്യത്തിന്റെ വിധാതാക്കൾ തന്നെയെന്ന് തെളിയിക്കുകയാണ് രാഷ്ട്രതലസ്ഥാനത്ത് കഴിഞ്ഞ രണ്ടുദിവസമായി ഇരമ്പിയാർത്തെത്തിയ ഇന്ത്യൻ യുവത. നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകൾ ഉൾപ്പെടെ മോഡിഭരണത്തിന്റെ ഒരു വ്യാഴവട്ടക്കാലം അട്ടിമറിക്കപ്പെട്ട യുവതയുടെ സ്വപ്നങ്ങൾ ആ ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ മാരകമായ ഒരു ബൂമറാങ്ങായി തിരിച്ചടിക്കുന്ന കാഴ്ചയാണ് രാഷ്ട്രം ദർശിക്കുന്നത്. ഈ യുവതാമുന്നേറ്റം സിജെപിയേയും സോനം വാങ്ചുക്കിനെയും മറികടന്ന് രാഷ്ട്രത്തിനുമേൽ നീരാളിപ്പിടുത്തം മുറുക്കിയ ഫാസിസ്റ്റ് വർഗീയ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ എല്ലാ ആഖ്യാനങ്ങളെയും തിരസ്കരിച്ച് ജനാധിപത്യ പുനഃസ്ഥാപനത്തിനുള്ള അപ്രതിരോധ്യ ആഹ്വാനമായി മാറിയിരിക്കുന്നു. സിജെപിയും വാങ്ചുക്കും അതിനൊരു നിമിത്തമായെങ്കിൽ, അവർ തുറന്നുവിട്ടത് അപ്രതിരോധ്യമായ രാഷ്ട്രീയമാറ്റത്തിന്റെ സുനാമിയാണ്. അത് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഭരണമുന്നണി എൻഡിഎയുടെ യോഗത്തിൽ വാഗ്ദാനം നൽകിയ, നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയിൽ കുറ്റാരോപിതരായ ഒരു ഡസനിൽപരം പേരെ തുറങ്കിലടച്ചതുകൊണ്ടുമാത്രം കെട്ടടങ്ങുന്ന രോഷപ്രകടനം മാത്രമായിരിക്കില്ലെന്ന് ഇതിനകം പകൽവെളിച്ചംപോലെ വ്യക്തമായിരിക്കുന്നു. നീറ്റടക്കം ഇന്ത്യൻ യുവതയുടെ ഭാവി തകർത്ത പരീക്ഷാപേപ്പർ ചോർച്ചകളും ക്രമക്കേടുകളും ഭരണകൂട അട്ടിമറികളും യാദൃച്ഛിക സംഭവങ്ങളല്ലെന്നും നരേന്ദ്ര മോഡി ഭരണകൂടം ആസൂത്രിതമായി കെട്ടിപ്പടുത്ത ഒരു രാഷ്ട്രീയ ഭരണ സംവിധാനത്തിന്റെ ഏറ്റവും നിസാരഘടകങ്ങൾ ആണെന്നും ഇന്ന് ഇന്ത്യൻ യുവത്വത്തിന് ഉത്തമബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ഈ ബഹുജനരോഷം ആ സംവിധാനത്തെത്തന്നെയാണ് അഭൂതപൂർവമായ കരുത്തോടെ വെല്ലുവിളിക്കാൻ മുതിർന്നിരിക്കുന്നത്. അത് ഇന്ത്യയുടെ രാഷ്ട്രീയ ചേതനയെ അപ്പാടെ മാറ്റിമറിച്ചിരിക്കുന്നു. അതിൽനിന്ന് വിട്ടുനിൽക്കാൻ, ഒഴിഞ്ഞുമാറാൻ, നീതിബോധവും രാജ്യത്തിന്റെ ഭാവിയെപ്പറ്റി ഉത്കണ്ഠയുമുള്ള ഒരു ജനാധിപത്യ, മതനിരപേക്ഷ ശക്തിക്കും കഴിയില്ലെന്നാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ സംഭവവികാസങ്ങൾ കാട്ടിത്തരുന്നത്.
31 ദിവസങ്ങൾക്ക് മുമ്പ് നീറ്റ് പരീക്ഷാക്രമക്കേടുകൾക്കെതിരെ ജന്തർ മന്തറിൽ പ്രക്ഷോഭം ആരംഭിക്കുമ്പോൾ പ്രക്ഷോഭകർ പാകിസ്ഥാൻ ഏജന്റുമാരും രാജ്യദ്രോഹികളുമാണെന്ന് ചിത്രീകരിക്കാനും അവഗണിക്കാനും ദേശീയമാധ്യമങ്ങളെന്ന് അഭിമാനിക്കുന്ന ഭരണകൂട 'മടിത്തട്ട് മാധ്യമങ്ങളും' സംഘപരിവാർവൃത്തങ്ങളും കിണഞ്ഞുശ്രമിച്ചു. അത്തരം ഗീബൽസിയൻ പ്രചാരണതന്ത്രങ്ങളൊന്നും വിലപ്പോയില്ലെന്നാണ് സംഭവഗതികൾ കാണിച്ചുതരുന്നത്. വാങ്ചുക്കിന്റെ ഉപവാസസമരത്തെ അവഗണിക്കുക മാത്രമല്ല അദ്ദേഹത്തെ ബലംപ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിലാക്കുകയുംവഴി അധികാരവും സേനാബലവും ഉപയോഗിച്ച് ന്യായമായ ഒരു പ്രക്ഷോഭത്തെ അടിച്ചമർത്താമെന്ന് ഭരണകൂടം വ്യാമോഹിച്ചു. അതിനെതിരെ, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി, നീറ്റ് പരീക്ഷക്രമക്കേടിനെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാർലമെന്റിലേക്ക് സമാധാനപരമായി നീങ്ങിയ നിരപരാധികളും നിരായുധരുമായ വിദ്യാർത്ഥികളെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പൊലീസ് നടപടികൾക്ക് ഇരയാക്കി. വിദ്യാർത്ഥികളുടെ മാർച്ചിൽ കടന്നുകൂടിയ സംഘ്പരിവാർ ഗുണ്ടകളായ ദല്ലാൾ പ്രകോപകരാണ് മർദനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചതെന്ന് സ്വതന്ത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രക്ഷോഭകർക്കിടയിൽ വാഹനങ്ങളിൽ കല്ലുകളും കുപ്പികളും എത്തിച്ചതും പൊലീസ് ഒത്താശയോടെ അവരാണ്. പൊലീസ് ബാറ്റണുകളുമായി രംഗത്തുണ്ടായിരുന്ന ഗുണ്ടകളുടെ ചിത്രങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പ്രക്ഷോഭം മോഡി ഭരണകൂടത്തിന് ഞെട്ടലുണ്ടാക്കിയത് ബിജെപിയെ അധികാരത്തിലേറ്റാൻ തെരഞ്ഞെടുപ്പിൽ അവർക്ക് വോട്ടുചെയ്തവരും ബിജെപി അനുകൂല കുടുംബങ്ങളിലെ പുതുതലമുറയുമാണ് പ്രക്ഷോഭത്തിൽ അണിനിരന്നവരിൽ ഗണ്യമായ ഒരുപങ്കെന്നതുമാണ്. മോഡിയുടെയും സംഘ്പരിവാറിന്റെയും വർഗീയ പ്രചാരണതന്ത്രത്തിൽ ഇന്ത്യൻ ജനതയെ എക്കാലത്തും കുരുക്കിയിടാമെന്ന കണക്കുകൂട്ടലാണ് യുവതയുടെ ജനാധിപത്യ, മതേതര, നീതിബോധത്തിനുമുന്നിൽ തകർന്നുവീഴുന്നത്.
വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് ആരംഭിച്ച പ്രക്ഷോഭത്തോട് പുറംതിരിഞ്ഞുനിന്ന കോൺഗ്രസ് പാർട്ടിയും പാർലമെന്റിലെ പ്രതിപക്ഷ നേതാക്കളും യാഥാർത്ഥ്യബോധത്തോടെ സമരത്തിൽ നേരിട്ട് പങ്കെടുക്കാൻ തയ്യാറായതോടെ രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം മാറുകയാണ്. നീറ്റ് പരീക്ഷാ ക്രമക്കേടടക്കം അതീവപ്രാധാന്യമുള്ള വിഷയങ്ങൾ പാർലമെന്റിൽ ചർച്ചചെയ്യാതെയും രാമക്ഷേത്ര കൊള്ളയടക്കം വിഷയങ്ങളിൽ മറുപടി നൽകാതെയും മോഡി സർക്കാരിന് ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ഭരണം തുടർന്നുപോകാനാവില്ല എന്ന അന്തരീക്ഷമാണ് സംജാതമായിരിക്കുന്നത്. ഇന്ത്യ-യുഎസ് വ്യപാരക്കരാർ, തൊഴിലാളിവിരുദ്ധ നിയമങ്ങൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളടക്കം വിഷയങ്ങൾ പാർലമെന്റിലും ജനങ്ങളോടും ചർച്ചചെയ്യാതെ മുന്നോട്ടുപോകാനാവുമെന്ന ഭരണകൂട ദാർഷ്ട്യമാണ് ചോദ്യംചെയ്യപ്പെടുന്നത്. തന്റെയും ബിജെപിയുടെയും ഭരണം അപ്രതിരോധ്യമാണെന്ന ഭരണകൂട ഔദ്ധത്യമാണ് ശക്തമായി വെല്ലുവിളിക്കപ്പെടുന്നത്. ചോദ്യം ചെയ്യപ്പെടാതെയും ജനവിരുദ്ധ നയസമീപനങ്ങൾ തിരുത്താതെയും മുന്നോട്ട്പോവാൻ ജനങ്ങൾ അനുവദിക്കില്ലെന്നും ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന് അന്ത്യംകുറിക്കാൻ ജനങ്ങൾ സന്നദ്ധമായെന്നുള്ള സൂചനകളാണ് രാഷ്ട്രീയ അന്തരീക്ഷം നൽകുന്നത്. പ്രക്ഷോഭസജ്ജമായ അന്തരീക്ഷത്തിന്റെ ഊർജസ്വലതയും വീര്യവും ചോർന്നുപോകാതെ നിലനിർത്തുകയെന്നതാണ് രാജ്യത്തെ ജനാധിപത്യ, മതേതര ശക്തികളുടെ പരമപ്രധാന ഉത്തരവാദിത്തം.

22/07/2026

പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും രാഷ്ട്രീയ ചായ്‌വുകളും അഭിപ്രായങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. പണം മുടക്കുന്നവരുടെ രാഷ്ട്രീയവും അവരുടെ വാണിജ്യ താല്പര്യങ്ങളും വാര്‍ത്തകളിലും ചാനല്‍ പരിപാടികളിലും പ്രതിഫലിക്കുന്നു. ഭരണകൂട രാഷ്ട്രീയ നേതൃത്വത്തെ പ്രീണിപ്പിക്കാനും ജയജയ പാടാനും ചില മാധ്യമങ്ങള്‍ കാണിക്കുന്ന താല്പര്യം ഇന്ന് ചര്‍ച്ചാവിഷയമാണ്. മാധ്യമങ്ങള്‍ സ്വതന്ത്രമാണെന്ന ധാരണ ഇന്നത്തെ ലോകത്ത് മാറുന്നതായാണ് നാം കാണുന്നത്. ഇന്ത്യയിലും നമ്മുടെ സംസ്ഥാനത്തും അത് പ്രകടവുമാണ്. കോര്‍പറേറ്റ് ഭീമന്മാരാണ് ഇന്നത്തെ അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളെ കയ്യടക്കിയിരിക്കുന്നത്. അവരുടെ വാണിജ്യ താല്പര്യം അനുസരിച്ച് ഭരണകൂടത്തെ സൃഷ്ടിക്കാനും ഇല്ലാതാക്കാനും നുണപ്രചരണങ്ങള്‍ നടത്തുന്ന മാധ്യമങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ സജീമാണ്. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ തമസ്കരിക്കുക, സംരക്ഷകര്‍ക്ക് അനുകൂല വാര്‍ത്തകള്‍ സൃഷ്ടിക്കുക, വളച്ചൊടിക്കുക ഇതൊക്കെയാണ് മാധ്യമലോകത്ത് കാണുന്നത്.
മാധ്യമരംഗത്തിന്റെ പ്രാധാന്യം മനസിലാക്കി ലോകത്ത് എല്ലായിടത്തും കോര്‍പറേറ്റ് ഭീമന്മാര്‍ ഈ മേഖലകളില്‍ ശക്തിയായി രംഗത്തുണ്ട്. ഇന്ത്യയിലെ മാധ്യമരംഗം വന്‍കിടക്കാരായ കോര്‍പറേറ്റുകളുടെ കയ്യിലാണ്. ബിസിനസ് ഗ്രൂപ്പുകളും കള്ളപ്പണക്കാരും വിവിധ താല്പര്യക്കാരും ഈ മേഖലയില്‍ കടന്നുവരുന്നത് നിക്ഷിപ്ത താല്പര്യത്തിനുവേണ്ടിയാണ്. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം ഇല്ലാതാക്കാന്‍ ഇത്തരം ശക്തികള്‍ ശ്രമിക്കുന്നു. ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുവാന്‍ ഇതിലൂടെ കഴിയുന്നു.
ലോകത്തിലെതന്നെ വന്‍കിട കോര്‍പറേറ്റായ മുകേഷ് അംബാനിയാണ് നെറ്റ്‌വര്‍ക്ക് 18, സിഎന്‍എന്‍, ന്യൂസ് 18, ന്യൂസ് 18 ഇന്ത്യ, സിഎന്‍ബിസി, ടിവി 18 എന്നീ ദേശീയ ചാനലുകളും കൂടാതെ നിരവധി പ്രാദേശിക ചാനലുകളും നിയന്ത്രിക്കുന്നത്. ഗൗതം അഡാനിയും ഈ മേഖലയില്‍ സജീവമാണ്. എന്‍ഡിടിവി ഉള്‍പ്പെടെ അഡാനിയുടെ കയ്യിലാണിപ്പോള്‍. സാഗുജയിന്‍ എന്ന വന്‍കിട മുതലാളിയുടെ കുടുംബമാണ് ടൈംസ് ഓഫ് ഇന്ത്യ, ദി ഇക്കണോമിക് ടൈംസ്, നവഭാരത് ടൈംസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ഉടമസ്ഥര്‍. മറ്റൊരു വന്‍കിടക്കാരനായ സുബാഷ് ചന്ദ്രയുടെ കുടുംബം സി എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസ്, സി മീഡിയാ കോര്‍പറേഷന്‍ എന്നിവ നിയന്ത്രിക്കുന്നു. ഇന്ത്യയിലെ സ്വകാര്യ സാറ്റ്‌ലൈയിറ്റ് ടെലിവിഷന്‍ തുടക്കമിട്ടത് സുബാഷ് ചന്ദ്രയാണ്. അരുണ്‍ പുരിയുടെ ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഡിജിറ്റല്‍ മീഡിയയിലൂടെ ടെലിവിഷന്‍ രംഗത്തും സജീവമായി രംഗത്തുണ്ട്. വന്‍കിട വ്യവസായി ശോഭന ഭാരതി എന്‍ ടി മീഡിയയുമായി രംഗത്ത് സജീവമാണ്.
നവ ഉദാരീകരണ നയം നടപ്പിലാക്കിയത് മുതല്‍ പ്രധാനപ്പെട്ട കോര്‍പറേറ്റ് മുതലാളിമാര്‍ അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമരംഗത്ത് നേതൃത്വം നല്‍കുന്നു. അവരില്‍ പലരുടെയും ലക്ഷ്യം യഥാര്‍ത്ഥ വാര്‍ത്തകള്‍ ജനങ്ങളെ‍ അറിയിക്കലല്ല, അറിയേണ്ട പല വാര്‍ത്തകളും മറച്ചുവയ്ക്കലാണ്. ഭരണകൂട താല്പര്യം മുന്നില്‍ കണ്ട് വാര്‍ത്തകള്‍ നല്‍കാനാണ് മിക്കവര്‍ക്കും താല്പര്യം. സ്വതന്ത്രവും സത്യസന്ധവുമായ മാധ്യമപ്രവര്‍ത്തനം വെല്ലുവിളികളെ നേരിടുന്നു. സത്യസന്ധരായ മാധ്യമപ്രവര്‍ത്തകരില്‍ നിരവധിപേര്‍ ജയിലുകളില്‍ കഴിയേണ്ട സാഹചര്യമാണ് ലോകത്തും നമ്മുടെ രാജ്യത്തും ഉള്ളത്. യഥാര്‍ത്ഥ വാര്‍ത്തകള്‍ തമസ്ക്കരിക്കുകയും താല്പര്യങ്ങള്‍ക്കനുസൃത വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. വാര്‍ത്തകള്‍ സൃഷ്ടിച്ച് ആശയക്കുഴപ്പത്തില്‍ ആക്കുകയാണ്. മാധ്യമങ്ങളുടെ പേരില്‍ ഇതൊക്കെയാണ് ചിലര്‍ ചെയ്യുന്നത് എന്ന് ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്.
സമീപകാലത്ത് നിരവധി ചാനലുകള്‍ കേരളത്തില്‍ സജീവമാണ്. സംസ്ഥാനത്ത് തുടങ്ങിയ റിപ്പോര്‍ട്ടര്‍, ദീര്‍ഘകാല അനുഭവസമ്പത്തുള്ള ഏഷ്യാനെറ്റ് ഉള്‍പ്പെടെ ചാനലുകളും സജീവമാണ്. ആടിനെ പട്ടിയാക്കുന്ന തരത്തിലാണ് ചിലര്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്. സ്വന്തം താല്പര്യത്തിനായി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലൂടെ യഥാര്‍ത്ഥ സംഭവങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയാതെവരുന്നു. രാഷ്ട്രീയ, സാമ്പത്തിക താല്പര്യങ്ങള്‍ക്കാണ് ചില ചാനലുകള്‍ മുന്‍തൂക്കം നല്‍കുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കലല്ല മാധ്യമ പ്രവര്‍ത്തനം. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യലാണ്. അതില്‍ നിന്നും ചില മാധ്യമങ്ങള്‍ പിറകോട്ടുപോകുന്നതാണ് നാം കാണുന്നത്.
കേരളത്തില്‍ സമീപകാലത്ത് രംഗത്തുവന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പലപ്പോഴും ശ്രമിക്കുന്നതായി മനസിലാക്കാം. സിപിഐയെ പരിഹസിക്കുന്നതിനും പാര്‍ട്ടിയുടെ പ്രസ്താവനകള്‍വരെ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നതിനും ആ ചാനല്‍ കാണിക്കുന്ന മിടുക്ക് ഏറെ പ്രകടമാണ്.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രധാന ഉടമകളില്‍ ഒരാളായ ആന്റോ അഗസ്റ്റിന് സിപിഐ എന്ന് കേള്‍ക്കുമ്പോള്‍തന്നെ ക്ഷോഭമാണ്. എന്താണ് കാരണം? പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ വക്രീകരിച്ച് അവതരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. സിപിഐയെ പരിഹസിക്കാനും ആക്ഷേപങ്ങള്‍ ഉന്നയിക്കുവാനും തയ്യാറാകുന്നത് ആരെ പ്രീണിപ്പിക്കാനാണ്? ഏറെക്കാലത്തെ അനുഭവസമ്പത്തുള്ള ഏഷ്യാനെറ്റും വാര്‍ത്തകള്‍ വക്രീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതായി കാണാം. സിപിഐ സംസ്ഥാന സെക്രട്ടറി നിലപാട് മാറ്റി, പ്രതിപക്ഷ ഉപനേതാവ് എന്ന ആവശ്യത്തില്‍ നിന്നും പിറകോട്ടുപോയി എന്നൊക്കെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതിപക്ഷ ഉപനേതാവ് എന്നൊരാവശ്യം മുന്നോട്ടുവച്ചതിനെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് സിപിഐ പിന്‍മാറുകയാണോ എന്ന ചോദ്യത്തോടെയാണ്. ചീറ്റ പുലിയെപ്പോലെ നിന്ന ബിനോയ് വിശ്വം കിങ്ങിണി പൂച്ചയെപ്പോലെയായി എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. രാഷ്ട്രീയത്തില്‍ യുടേണ്‍ ആവശ്യമാണ് എന്നും കമന്റ് ചെയ്തു. യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കാതെ വരികള്‍ക്കിടയിലൂടെ വായിച്ച് വ്യാഖ്യാനം നല്‍കല്‍ മാത്രമാണിത്. സിപിഐക്ക് പിടിവാശി ഇല്ല. നിലപാടുണ്ട് എന്നുപറഞ്ഞാല്‍ പിന്‍വാങ്ങലായി റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ത് മാധ്യമ ധര്‍മ്മമാണ്. മാധ്യമങ്ങളും ചാനലുകളും വക്രീകരിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് ഏറ്റുപിടിക്കുന്ന ചിലരെയും കാണുന്നുണ്ട്.
പ്രതിപക്ഷ ഉപലീഡര്‍ പദവി സിപിഐ മുന്നോട്ടുവച്ച നിര്‍ദേശമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കൂട്ടായ നേതൃത്വമാണ് ആവശ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയ കാരണങ്ങളില്‍ ഒന്ന് കൂട്ടായ നേതൃത്വം ഇല്ലാത്തതാണ്. പ്രതിപക്ഷ ഉപനേതാവിനെ തെരഞ്ഞെടുക്കേണ്ട സമയത്താണ് അക്കാര്യം ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത്. അതാണ് സിപിഐ ഇപ്പോള്‍ ചെയ്യുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇടതുപാര്‍ട്ടികളും ജനാധിപത്യ പാര്‍ട്ടികളും ഇടത് ജനാധിപത്യ ചിന്താഗതി ഉള്ളവരുമായ ജനവിഭാഗത്തെ ഉള്‍ക്കൊള്ളുന്ന, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മുന്നണിയാണ്. മുന്നണി ശക്തിപ്പെടേണ്ടതും പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോകേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്‍ഡിഎഫ് രാഷ്ട്രീയം രാജ്യത്ത് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് മുഖ്യമന്ത്രി പദം ഉള്‍പ്പെടെ അധികാരസ്ഥാനങ്ങള്‍ വലിച്ചെറിഞ്ഞ സിപിഐക്ക് മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കവാന്‍ ഉത്തരവാദിത്തമുണ്ട്. അതാണ് സിപിഐ നിര്‍വഹിക്കുന്നത്. മുന്നണിയെ ശക്തിപ്പെടുത്താന്‍ ഗൗരവമായ രാഷ്ട്രീയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ കീഴ്‌വഴക്കങ്ങള്‍ ഇല്ല എന്ന വാദഗതി ശരിയായ സമീപനമല്ല. മന്ത്രിമാരുടെ വകുപ്പുകള്‍ കീഴ്‌വഴക്കങ്ങള്‍ പാലിക്കാതെ മാറ്റിയിട്ടുണ്ട്. ഇടത് ജനാധിപത്യ മുന്നണി രാഷ്ട്രീയത്തെ ശരിയായ കാഴ്ചപ്പാടോടെ മുന്നോട്ട് കൊണ്ടുപോകുന്നതിന് സിപിഐ അതിന്റെ കടമകള്‍ നിര്‍വഹിക്കും. പറഞ്ഞതുതന്നെ പറയുന്നത് അതുകൊണ്ടാണ്. മുന്നണി രാഷ്ട്രീയത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദേശമാണ് സിപിഐ മുന്നോട്ടുവച്ചത്.

Address

N Aravindan Memorial, Kaimanam
Thiruvananthapuram
695040

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when CPI നേമം മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share