10/03/2026
പ്രിയപ്പെട്ടവരേ,
ബഹു കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ സുപ്രീംകോടതിയിൽ നിന്നും ശ്രദ്ധേയമായ വിധി ഉണ്ടായിരിക്കുന്നു.
കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് പെരുമാറ്റ ചട്ടമുണ്ടാക്കണമെന്ന് കേരള ഹൈക്കോടതി അഭിഭാഷക സംഘടന നൽകിയ കത്തിൽ ബഹു കേരള ഹൈക്കോടതി WP(C)32952/2024 നമ്പറായി കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംസ്ഥാന പോലീസ് മേധാവി മാത്രം എതിർകക്ഷിയായ കേസിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കക്ഷി ചേർന്നിരുന്നു. 2025 ഓഗസ്റ്റ് 19-ാം തീയതി ബഹു.കേരള ഹൈക്കോടതിയിൽ നിന്നിറങ്ങിയ ഇടക്കാല ഉത്തരവിനെതിരെയാണ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ബഹു. സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. SLP(C) No. 31008/2025 (Kerala Police Officers Association Vs State of Kerala) കേസിൽ ഉണ്ടായ വിധിയിൽ, കേസുമായി ബന്ധപ്പെട്ട് കോടതിയുടെ പരിസരത്ത് ആളുകളെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ബഹു കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ നൽകിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ബഹു.സുപ്രീംകോടതി ഭേദഗതികൾ വരുത്തി.
ബഹു. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ കോടതി പരിസരത്ത് പോലീസ് അറസ്റ്റ് നടത്താൻ പാടില്ല എന്നത് ചൂണ്ടിക്കാണിച്ചിരുന്നു. പോലീസ് പ്രവർത്തനങ്ങളിൽ ഇതുണ്ടാക്കുന്ന ദോഷവശങ്ങൾ ചൂണ്ടിക്കാണിച്ചാണ് ബഹു സുപ്രീംകോടതിയിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വാദമുഖങ്ങൾ നടത്തിയത്. ഈ വാദങ്ങൾ ബഹു സുപ്രീം കോടതി അംഗീകരിച്ച് ഉത്തരവിൽ ഭേദഗതികൾ വരുത്തിയിരിക്കുന്നു. ബഹു. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ കോടതി പരിസരത്ത് പോലീസ് അറസ്റ്റ് ചെയ്യാനുള്ള അധികാരം ചില പ്രത്യേക സാഹചര്യങ്ങളിലേക്കു മാത്രം പരിമിതപ്പെടുത്തുന്നുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഇത് ക്രമസമാധാന പരിപാലന രംഗത്ത് പോലീസ് ഉദ്യോഗസ്ഥന്മാർക്ക് തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് മുൻകൂർ അനുമതി ഇല്ലാതെ തന്നെ ഗൗരവതരമായ സാഹചര്യങ്ങളിൽ പോലീസിന് അറസ്റ്റ് ചെയ്യാം എന്ന ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചിരിക്കുന്നു.
1️⃣ കോടതി പരിസരത്ത് ഒരു cognizable offence നടക്കുന്നത് തടയാൻ.
2️⃣ ഒരു കുറ്റം ചെയ്ത ഉടൻ തന്നെ പ്രതിയെയോ പ്രതിയെന്ന് സംശയിക്കുന്നവനെയോ സ്ഥലത്ത് വച്ചു തന്നെ പിടികൂടേണ്ട സാഹചര്യത്തിൽ.
3️⃣ ഒരു പ്രതിയോ സംശയകരമായി കാണുന്ന ഒരുവനോ കോടതി പരിസരത്ത് ഒളിച്ചിരിക്കാനുള്ള സാധ്യത ഉള്ളപ്പോൾ.
പോലീസും അഭിഭാഷകരും തമ്മിലുണ്ടാകുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിന് രൂപീകരിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന പെർമനന്റ് കമ്മിറ്റിയിലും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വിയോജിപ്പുകൾ സുപ്രീം കോടതിക്ക് മുമ്പാകെ സമർപ്പിച്ചു. അഭിഭാഷക പ്രതിനിധികൾ മാത്രമുള്ള ഈ സമിതിയിൽ നിന്ന് നീതിപൂർവ്വമായ നിലപാടുകൾ ഉണ്ടാകില്ലെന്നും, വ്യവസ്ഥാപിതമായ നിയമങ്ങൾ പ്രകാരം എടുത്തിരിക്കുന്ന കേസുകൾ അവയുടെ അന്വേഷണങ്ങൾ എന്നിവയ്ക്ക് ഈ കമ്മിറ്റിയുടെ പ്രവർത്തനം കൊണ്ട് ഒരു തടസ്സവും ഉണ്ടാകാൻ പാടില്ല എന്നും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ബഹു സുപ്രീം കോടതി മുമ്പാകെ ഉയർത്തിക്കൊണ്ടുവന്നു. ഈ വാദങ്ങളിലും ബഹുമാനപ്പെട്ട സുപ്രീംകോടതി അനുകൂലമായ നിലപാട് കൈ കൊണ്ടിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. ബഹു. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്ന പെർമനന്റ് കമ്മിറ്റിയിൽ ഒരു പോലീസ് ഓഫീസർ കൂടി അധികമായി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നു. കൂടാതെ ഈ കമ്മിറ്റികൾ ക്രമസമാധാന പരിപാലന പ്രവർത്തനങ്ങളിൽ നിയമപരമായി പോലീസിന് നൽകിയ അധികാരങ്ങളിലോ, അന്വേഷണ നടപടികളിലോ ഇടപെടാൻ പാടില്ല എന്ന നിർദ്ദേശവും ഉണ്ടായിരിക്കുന്നു.
ബഹു സുപ്രീംകോടതിയിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ അപ്പീലിൽ പുറത്തുവന്നിരിക്കുന്ന വിധിയിലൂടെ പ്രധാനമായും താഴെപ്പറയുന്ന മൂന്ന് കാര്യങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞിരിക്കുന്നു.
1️⃣ കോടതിയുടെ മാന്യതയും പോലീസിന്റെ അധികാരവും തമ്മിൽ സമതുലിതാവസ്ഥ ഉറപ്പാക്കുന്നു.
2️⃣ കോടതി പരിസരം ഒരു സെൻസിറ്റീവ് മേഖലയായി അംഗീകരിച്ചിട്ടുണ്ടെങ്കിലും, നിയമാനുസൃതമായ പോലീസ് നടപടികളെ അനാവശ്യമായി തടയാൻ പാടില്ല.
3️⃣ കോടതി പരിസരത്തിനുള്ളിൽ തൽക്ഷണം അറസ്റ്റ് ചെയ്യാവുന്ന സാഹചര്യങ്ങൾ കൃത്യമായി വ്യക്തമാക്കിയതിലൂടെ പോലീസ് പ്രവർത്തനങ്ങൾക്ക് തടസം ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, കോടതി പരിസരത്ത് ജഡീഷ്യൽ ഓഫീസർമാർക്കും അഭിഭാഷകർക്കും പൊതുജനങ്ങൾക്കും നേരേ ഏതെങ്കിലും രൂപത്തിൽ ആക്രമണങ്ങൾ ഉണ്ടായാൽ അത്തരം ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ ഒരു തടസ്സവും ഇല്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ബഹു. സുപ്രീംകോടതിയിൽ കേരള പോലീസ് ഓഫീസർ അസോസിയേഷന് വേണ്ടി മുതിർന്ന അഭിഭാഷകൻ R. ബസന്തും അഡ്വ. അമിത് കൃഷ്ണനും ഹാജരായി.
CR. ബിജു
ജനറൽ സെക്രട്ടറി
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ