31/12/2025
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും കൗണ്‍സിലും ഡിസംബര്‍ 29, 30 തീയതികളിലായി തിരുവനന്തപുരത്ത് ചേര്‍ന്നു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു.
കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ വൈരംമൂലം കേരളത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിക്കൊണ്ട് പ്രതിഷേധ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ കഴിയേണ്ടതുണ്ടെന്ന് സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തി. ഭരണ പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കപ്പുറത്ത് വ്യാപ്തിയുള്ള ഒരു വിഷയമാണിതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. സാമൂഹ്യ പുരോഗതിയിലും സമസ്ത മനുഷ്യ വിഭവസൂചികകളുടെ വികാസത്തിലും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമെന്ന് അംഗീകരിക്കപ്പെട്ട സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനും അതുവഴി ദശാബ്ദങ്ങള്‍ കൊണ്ട് നേടിയ നേട്ടങ്ങള്‍ എല്ലാം ഇല്ലായ്മ ചെയ്യാനും വേണ്ടിയുള്ള രാഷ്ട്രീയപ്രേരിതമായ നീക്കമാണ് യൂണിയന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ വിഷയം ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 1 മുതല്‍ 15വരെ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന എല്‍.ഡി.എഫ് പ്രചരണ ജാഥകള്‍ വിജയിപ്പിക്കുവാന്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളോടും കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം കൗണ്‍സില്‍ വിശദമായി വിലയിരുത്തി. പ്രതീക്ഷിച്ച വിജയം എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ നേടാന്‍ കഴിയാത്തത് സ്വയം വിമര്‍ശനപരമായി കാണേണ്ടതുണ്ട്. സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കാഴ്ചവച്ചത്. പശ്ചാത്തല വികസനത്തില്‍ സംസ്ഥാനത്ത് ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത കുതിച്ചുചാട്ടം ആണ് ഉണ്ടായിട്ടുള്ളത്. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ക്ഷേമ പദ്ധതികളും പരിപാടികളും നടപ്പിലാക്കി. പൊതുവിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യ ത്തിന്റെയും ഭക്ഷ്യ പൊതുവിതരണത്തിന്റെയുംമേഖലകളില്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും വേണ്ടവിധം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ജനവിധിയുടെ പാഠങ്ങള്‍ ഇടതുപക്ഷത്തിന് നിര്‍ണായകമാണ്. രാഷ്ട്രീയ പ്രക്രിയയുടെ എല്ലാ തലങ്ങളിലും ജനങ്ങള്‍ തന്നെയാണ് വലിയവര്‍. ആ തിരിച്ചറിവോടെ മുന്നോട്ടു പോകാന്‍ ഇടതുപക്ഷം പൊതുവിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രത്യേകിച്ചും കടപ്പെട്ടിരിക്കുന്നു. ഈ ആശയ വ്യക്തതയാണ് ഇടതുപക്ഷത്തെ വലതുപക്ഷത്തില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഘടകം.ഈ വഴിയിലൂടെ മുന്നോട്ടുപോയി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാമൂഴം ഉറപ്പാക്കാനുള്ള രാഷ്ട്രീയ ദൗത്യമാണ് ഇന്ന് ഏറ്റെടുക്കേണ്ടത്. അതിനായി പാര്‍ട്ടിയെയും മുന്നണിയെയും അടിമുടി സജ്ജമാക്കാന്‍ കാലവിളംബം ഇല്ലാതെ രംഗത്തിറങ്ങേണ്ടതുണ്ട്.
എല്‍.ഡി.എഫിന്റെ ബഹുജന അടിത്തറ പാടെ തകര്‍ന്നു എന്ന വലതുപക്ഷ പ്രചാരണം അടിസ്ഥാനം ഇല്ലാത്തതാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. 2010 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ജനവിധി എല്‍.ഡി.എഫിന് അനുകൂലമായിരുന്നില്ല. അതോടെ കേരളം വലതുപക്ഷത്തിന്റെ കയ്യില്‍ അമര്‍ന്നു എന്ന് പിന്തിരിപ്പന്‍ രാഷ്ട്രീയ ശക്തികളും അവരുടെ മാധ്യമ നാവുകളും ചേര്‍ന്നു നടത്തിയ പ്രചണ്ഡ പ്രചരണം കേരളം മറന്നിട്ടില്ല. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തലമുടി നാരിഴയുടെ വ്യത്യാസത്തിനാണ് ഇടതുപക്ഷം പുറകിലായത്.അതിനേക്കാള്‍ എത്രയോ കരുത്തുറ്റ അടിത്തറയില്‍ നിന്നു കൊണ്ടാണ് എല്‍ഡിഎഫ് ഇപ്പോള്‍ മുന്നോട്ടുപോകാന്‍ വഴികള്‍ ആരായുന്നത്.
ദശാബ്ദങ്ങളായി കേരളം കാണുന്ന കോണ്‍ഗ്രസ് - ബി.ജെ.പി കൂട്ടുകെട്ടിനെയാണ് ഇക്കുറിയും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ടത്. ഇത്തവണ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ ശക്തികളെ കൂടിചേര്‍ത്തു നിര്‍ത്തി ഇടതുപക്ഷ വിരോധത്തിന്റെ തെറ്റായ രാഷ്ട്രീയം പയറ്റാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ തന്നെ ഗാന്ധി - നെഹ്‌റു പാരമ്പര്യങ്ങളെ കുഴിച്ചുമൂടുന്ന ഈ ഇടതുപക്ഷ വിരോധം ആ പാര്‍ട്ടിയെ തന്നെ നാശത്തിലേക്ക് നയിക്കും. മറ്റത്തൂരിന്റെ അനുഭവങ്ങള്‍ കോണ്‍ഗ്രസ്സിലെ മതനിരപേക്ഷ ശക്തികള്‍ക്കുള്ള മുന്നറിയിപ്പാണ്. ഭരണഘടനാ മൂല്യങ്ങളുടെ അടിത്തറയിലുള്ള ജനാധിപത്യ-മതനിരപേക്ഷ രാഷ്ട്രീയമാണ് ഈ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ചത്. എന്നാല്‍ വിവിധ ജനവിഭാഗങ്ങള്‍ പലകാരണങ്ങളാല്‍ എല്‍ഡിഎഫിനോട് അകല്‍ച്ച കാണിച്ചു. അതുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കണ്ടെത്താനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും എല്‍ ഡി എഫിന് കഴിയണം. ജനങ്ങളുമായി സത്യസന്ധമായ ആശയവിനിമയമാണ് അതിനുള്ള മാര്‍ഗം. ജനുവരി 15 മുതല്‍ 30 വരെ സിപിഐ യുടെ പ്രവര്‍ത്തകന്മാര്‍ ഭവന സന്ദര്‍ശന ക്യാമ്പയിന്‍ നടത്തും. ജനങ്ങളുമായുള്ള ബന്ധം ഊട്ടി വളര്‍ത്താനും അതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാനും പാര്‍ട്ടിക്ക് കഴിയും. കൂടുതല്‍ കരുത്തുറ്റ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ജനവികാരങ്ങള്‍ക്കൊത്ത് മുന്നേറുന്ന എല്‍ ഡി എഫുമാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്.