09/07/2021
എബിവിപി എഴുപത്തിമൂന്നാം വയസ്സിലേക്ക്....
ലോക ചരിത്രത്തിൽ ആദ്യമായി അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തുടക്കം കുറിച്ച് , ഇന്നും ആ ശോഭയോടെ മുന്നോട്ടുപോകുന്നു അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനം. അടിയന്തരാവസ്ഥയിലെ ഐതിഹാസികമായ ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങളും ത്രിവർണ പതാക ഉയർത്താൻ അനുവദിക്കില്ല എന്ന കാശ്മീർ ഭീകരരുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് വെടിയുണ്ടകൾ മൂളിപ്പായുന്ന മണ്ണിലേക്ക് എബിവിപി സംഘടിപ്പിച്ച കാശ്മീർ യാത്രയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ദേശീയോദ്ഗ്രന്ഥന പ്രവർത്തനങ്ങളും ഒക്കെ ഈ നാലക്ഷരത്തിന്റെ കരുത്ത് വിളിച്ചോതുന്ന ചരിത്രമാണ്.
ആദർശത്തിന് വേണ്ടി ജീവരക്തം പകർന്ന ധീരബലിദാനികൾ അവരുടെ കുടുംബങ്ങൾ സംഘടനാ പ്രവർത്തനം നടത്തിയതിന്റെ പേരിൽ ജനാധിപത്യ കേരളത്തിൽ കൊടിയ നഷ്ടങ്ങൾ പേറേണ്ടി വന്നവർ എതിർപ്രസ്ഥാനങ്ങളുടെ കൊടിയ പീഢനം സഹിച്ചും ക്യാമ്പസുകളിൽ ഈ കാവിപതാക മുറുകെ പിടിച്ച് പിന്നീട് ജീവിതത്തിന്റെ ഏതെങ്കിലും ഒക്കെ മേഖലകളിലേക്ക് മാറേണ്ടി വന്ന പതിനായിരങ്ങളുടെ കണക്ക് നമ്മുടെ കയ്യിലില്ല. പ്രസ്ഥാനം ഒന്നുമല്ലാതിരുന്ന കാലത്തും വെറും ചങ്കുറപ്പ് മാത്രം കൈമുതൽ ആക്കി ഇന്ന് സംഘടനയ്ക്ക് പ്രവർത്തിക്കാൻ ആവശ്യമായ അടിത്തറ പാകിയ അവരെ നന്ദിയോടെയും ആദരവോടെയും സ്മരിക്കേണ്ട ദിനമാണ്.
അദ്ധ്യാപികമാർക്ക് വിരമിക്കൽ ദിവസം പ്രതീകാത്മക ശവമടക്കുകൾ ഒരുങ്ങാതിരിക്കാൻ
അച്ഛന്റെ പ്രായമുള്ള മനുഷ്യനെ പൊതുമധ്യത്തിൽ കരണത്തടിച്ചു വീഴ്‌ത്തുന്ന വിധത്തിൽ യുവത്വം വഴിപിഴയ്ക്കാതിരിക്കാൻ
നാട്ടകം പോളിടെക്‌നിക്കിൽ ഉണ്ടായത് പോലെ ജാതിവിവേചനത്തിന്റെ പുലയക്കുടിലുകൾ ഒരുങ്ങാതിരിക്കാൻ
എഴുതിയവനെ കുത്തിയ മതതീവ്രവാദികൾക്കും പാടിയവനെ കുത്തിയ ചുവപ്പുഭീകരതയ്ക്കും നന്മകൾ പൂക്കുന്ന കലാലയങ്ങളിൽ ഇടമുണ്ടാകാതിരിക്കാൻ ഇവിടൊരു തലമുറ ഉയർന്നുവരണം. അവർക്ക് വെളിച്ചമേകാൻ വിദ്യാർത്ഥി പരിഷത്തിന്റെ പതാകയിലെ ദീപശിഖയുണ്ടാകും.
ഈ പ്രസ്ഥാനം ഊട്ടിയുറപ്പിച്ച കുറേ ബോധ്യങ്ങളുണ്ട്. പാഠപുസ്തകത്തിലായാലും മുദ്രാവാക്യത്തിലായാലും രാഷ്ട്രത്തിനെതിരായ ഒരു വെല്ലുവിളിയും ചോദ്യം ചെയ്യപ്പെടാതെ പോകില്ല.
തച്ചുകൊല്ലപ്പെട്ട സാധു വനവാസി മധുവിനെപ്പോലുള്ള നിരാശ്രയരായ മണ്ണിന്റെ മക്കൾക്ക് വേണ്ടിയുള്ള രോഷമുയരാതിരിക്കില്ല.
സ്വാശ്രയ കൊള്ളയ്ക്കും വിദ്യാഭ്യാസ കച്ചവടത്തിനും എതിരെ തെരുവുകൾ ഗർജ്ജിക്കാതിരിക്കില്ല.
ജനജീവിതങ്ങളാകുന്ന ഫയലുകൾ ഭരണസിരാകേന്ദ്രത്തിൽ കള്ളക്കടത്തുകാർക്ക് വേണ്ടി ചുട്ടെരിക്കപ്പെടുമ്പോൾ രാജവീഥിയിൽ പ്രതിഷേധാഗ്നി ആളാതിരിക്കില്ല.
സ്വാശ്രയ മുതലാളിമാരുടെ ഇടിമുറികൾ തച്ചുടയ്ക്കപ്പെടാതിരിക്കില്ല. വാളയാറിലും പറശ്ശിനിക്കടവിലും കാഞ്ചിയാറിലും വണ്ടിപ്പെരിയാറിലും ഉൾപ്പെടെ നിരവധിയിടങ്ങളിലെ നീതിനിഷേധത്തിനെതിരെ ഇരകളുടെ നീതിക്കുവേണ്ടി പൊരുതാൻ നിരാലംബരായ ഉറ്റവർ ഒറ്റയ്ക്കാവില്ല.
ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനത്തോട് ഇനിയെന്ത് എന്ന് ചോദിച്ചാൽ ഇനിയുമേറെയുണ്ട് എന്നാണുത്തരം. എബിവിപിയുടെ പ്രവർത്തനം ഒരു നേരംപോക്കല്ല. അത് ജീവിതദൗത്യമാണ്. അവസാനവരിയിലെ അവസാനത്തെ ആളും സാക്ഷരത നേടും വരെ ദരിദ്രനല്ലാതാകും വരെ ഈ ദൗത്യമെങ്ങനെ അവസാനിക്കാനാണ്.
എന്നാണോ രാജ്യത്ത് നൂറുശതമാനം സാക്ഷരർ ഉണ്ടാവുന്നത്, എന്നാണോ വിദ്യാഭ്യാസരംഗം അഴിമതി വിമുക്തവും, മൂല്യാധിഷ്ഠിതവും ആകുന്നത്, സമൂഹം സകല മേഖലകളിലും അഭിവൃദ്ധി പ്രാപിയ്ക്കുന്നത്,
അന്നുവരെ ഈ പ്രസ്ഥാനവും ഉണ്ടാവും.
മഹാവ്യാധിയുടെ ഈ അത്യസാധാരണ കാലത്ത് കാലമേല്പിക്കുന്ന കടമകൾ എറിവരികയാണ്. കേരളത്തിൽ ഓൺലൈൻ പഠനത്തിന്റെ പടിക്കുപുറത്ത് പകച്ചുനിൽക്കുന്ന നിർദ്ദന കുടുംബങ്ങളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ഇനിയുമുണ്ട്. അവർക്കും പഠിക്കണം. അതിനവർക്ക് കൈത്താങ്ങാകേണ്ടതുണ്ട്. പ്രകൃതി ദുരന്തങ്ങളും മഹാവ്യാധിയും തീർത്ത കെടുതിയിൽ തച്ചുടക്കപ്പെട്ടതിനെയൊക്കെ വീണ്ടും കെട്ടിയുയർത്തേണ്ടതുണ്ട്. അതിൽ നിരവധി പേരുടെ ജീവിതമുണ്ട്. നമ്മുടെ നാടിന്റെ ഭാവിയുണ്ട്. നമുക്ക് കണ്ണുകൾ തുറന്നുവച്ച് കാതുകൾ കൂർപ്പിച്ച്
ഹൃദയപൂർവ്വം യാത്ര തുടരാം.
അഭിമാനത്തോടെ പറയാം
#നമ്മൾ_ABVP