20/10/2024
വിഎസ് @ 101
കൊല്ലവർഷം 1122 തുലാമാസം, മഹത്തായ പുന്നപ്ര വയലാർ സമരം ആലപ്പുഴയുടെ വിപ്ലവ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന സമയം. *"ദിവാൻ പദം ബഹിഷ്കരിക്ക നാട് നമ്മൾക്കാകുവാൻ"* എന്ന് പാർട്ടിയും ജനങ്ങളും ഒരേപോലെ മുദ്രാവാക്യം വിളിക്കുകയും പ്രക്ഷോഭ പ്രചരണ പരിപാടികൾ അതിനായി ആസൂത്രണം ചെയ്യുകയും ചെയ്യുന്ന കാലം. ദിവാന്റെ അമേരിക്കൻ മോഡൽ ഭരണത്തിന് പിന്തുണയുമായി എൻഎസ്എസും ക്രിസ്ത്യൻ മെത്രാന്മാരും പി.കെ കുഞ്ഞിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം മുസ്ലീങ്ങളും അക്കാലത്ത് സജീവമായിരുന്നു. ഇതോടെ ദിവ്യന്റെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണവും കള്ളക്കേസിൽ കുടുക്കലുകളും അനുദിനം ഏറി വന്നു.
അക്കാലത്താണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി തിരുവിതാംകൂറിൽ വിവിധ പ്രദേശങ്ങളിൽ ശക്തമായ തൊഴിലാളി ക്യാമ്പുകൾ സംഘടിപ്പിക്കാനും ദിവാൻ സിപി രാമസ്വാമിക്കെതിരായ സായുധ സമര പോരാട്ടങ്ങൾക്ക് ബഹുജനങ്ങളോട് ആഹ്വാനം ചെയ്യാനും തീരുമാനിക്കുന്നത്. അന്ന് കമ്യൂണിസ്റ്റുകാരുടെ ശക്തികേന്ദ്രമായ പുന്നപ്രയിൽ തൊഴിലാളി ക്യാമ്പ് സംഘടിപ്പിക്കാൻ പാർട്ടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചത്, ഏഴാം ക്ലാസിൽ പഠനം നിർത്തി യൂണിയൻ പ്രവർത്തനത്തിനിറങ്ങിയ ഒരു ചെറുപ്പക്കാരനെയായിരുന്നു. 19ാം വയസിൽ ടി കെ വർഗീസ് വൈദ്യനൊപ്പം കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് പാർട്ടി കെട്ടിപ്പടുക്കാൻ അയാൾ കാണിച്ച സംഘടനാ വൈഭവമാണ് ഇത്രയും വലിയൊരു ഉത്തരവാദിത്വം അയാളെ ഏൽപ്പിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്.
എണ്ണായിരം പോലീസിന്റെയും നാലായിരം പട്ടാളക്കാരുടെയും അധിപനാണ് താനെന്ന് സിപി കമ്യുണിസ്റ്റുകാരെ ആവർത്തിച്ച് ഓർമിപ്പിച്ചു കൊണ്ടിരുന്ന അക്കാലത്ത് തൊഴിലാളി സമരമെന്നല്ല, തൊഴിലാളി യോഗങ്ങൾ പോലും നിരോധിക്കപ്പെട്ടിരുന്നു. ക്രമേണ നാടകവും കഥാപ്രസംഗവും പോലും വിലക്കി ഉത്തരവുകൾ വന്നു. പുന്നപ്രയിലെ പ്രതാപശാലിയായ ജന്മി അപ്ലോൻ അറൗജിന്റെ വീട് കേന്ദ്രീകരിച്ച് ഡിഎസ്പി വൈദ്യനാഥയ്യരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹം കമ്യുണിസ്റ്റുകാരെ നേരിടാൻ സജ്ജരായി നിന്നു. പി കെ ചന്ദ്രാനന്ദന്റെ നേതൃത്വത്തിൽ പുന്നപ്രയിലെ പൊലീസ് ക്യാമ്പ് ജനങ്ങൾ ആക്രമിച്ചു. തുടർന്ന് നടന്ന വെടിവെപ്പിൽ 29 സമരഭടന്മാരും 9 പോലീസുകാരും കൊല്ലപ്പെട്ടു. മരിക്കാത്ത സമരക്കാരുടെ നെഞ്ചിൽ പോലീസുകാർ ബയണറ്റ് കുത്തിയിറക്കി. ശവശരീരങ്ങൾ വലിയ ചുടുകാട്ടിൽ കൂട്ടിയിട്ട് കത്തിച്ചു.
ഇതിൽ പ്രതിഷേധിച്ച് ആലിശ്ശേരി മൈതാനത്ത് ആലപ്പുഴ അന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വൻ പ്രതിഷേധജ്വാല അലയടിച്ചു. എസ്എൻഡിപിയുടെ അമരക്കാരൻ ആർ സുഗതൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വയലാർ സ്റ്റാലിൻ സി കെ കുമാരപ്പണിക്കരും മത്സ്യത്തൊഴിലാളി യൂണിയന്റെ സ്ഥാപക നേതാവ് കെ വി സൈമണാശാനും സോഷ്യലിസ്റ്റ് നേതാവ് ശ്രീകണ്ഠൻ നായരുമായിരുന്നു പ്രധാന പ്രഭാഷകർ. ആ മഹാരഥന്മാരുടെ പ്രസംഗ വേദിയിൽ അന്ന് വെറും 23 വയസ് മാത്രമുള്ള ആ യുവ സഖാവിന്റെ പ്രസംഗം അലയൊലികളോടെ മുഴങ്ങിക്കേട്ടു. _"ഞങ്ങളെ തല്ലിയാൽ ഞങ്ങളും തല്ലും. മരിക്കുന്നെങ്കിൽ അന്തസ്സായി, അഭിമാനത്തോടെ നമുക്കൊരുമിച്ച് മരിക്കാം... ലാൽസലാം സഖാക്കളെ ...!"_
പുന്നപ്ര വയലാറിലെ ത്യാഗോജ്വലമായ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിനൊടുവിൽ അതിന് നേതൃത്വം നൽകിയ സഖാക്കളെ സിപിയുടെ പോലീസ് അതിക്രൂരമായി വേട്ടയാടി. ഈ വേളയിൽ പാർട്ടി നേതാക്കൾ പലരും പാർട്ടി നിർദേശാനുസരണം ഒളിവിൽ പോയി. അക്കാലത്ത് പൂഞ്ഞാറിൽ വച്ചാണ് പുന്നപ്ര ക്യാമ്പിന് നേതൃതം വഹിച്ച സഖാവ് അറസ്റ്റിലാകുന്നത്. അന്ന് പിടിയിലാകുന്നവരെ പോലീസിനെ ആക്രമിച്ചതായി ചിത്രീകരിച്ച് മർദ്ദിച്ചു കൊല്ലുക എന്നതായിരുന്നു പോലീസ് പോളിസി. പൂഞ്ഞാർ പോലീസ് സ്റ്റേഷനിലും പാലായിലെ പോലീസ് ഔട്ട് പോസ്റ്റിലും വച്ചു നടന്ന ക്രൂര പീഡനത്തിനൊടുവിൽ മൃതപ്രായനായ അയാളെ പോലീസുകാർ മരണപ്പെട്ടതായി കരുതി ഉപേക്ഷിച്ചു. എന്നാൽ കാലം അയാളെ മരണത്തിന് മുന്നിൽ കീഴടങ്ങാൻ വിട്ടുകൊടുക്കാതെ ജീവനോടെ നിലനിർത്തി. പിന്നീടങ്ങോട്ട് രാഷ്ട്രീയ കൈരളി കണ്ടത് മഹാനായൊരു കമ്യുണിസ്റ്റിന്റെ അശ്വമേധമായിരുന്നു.
*1923* ൽ ആലപ്പുഴയിലെ പുന്നപ്രയെന്ന നാട് ജന്മം കൊടുത്തത് ഐക്യ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്രത്തെ തന്നെ തിരുത്തി കുറിക്കാൻ പോന്ന ഒരു സൂര്യതേജസ്സിനായിരുന്നു എന്ന് കാലം തെളിയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം മുതൽ പുന്നപ്ര വയലാർ സമര പോരാട്ടങ്ങൾക്ക് വരെ ചുക്കാൻ പിടിച്ച ഇടതുപക്ഷ കേരളത്തിന്റ എക്കാലത്തെയും വലിയ ജനപ്രിയനായ നേതാവ്.
പ്ലാച്ചിമട സമര ഭൂമിയിലെ വൃദ്ധർ മുതൽ വിദ്യാർത്ഥി യൂണിയൻ സമരങ്ങളിലെ കുട്ടികളുടെ വരെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വമായി മാറിയ ഊർജ്ജ്വസ്വലനായ പോരാളി. മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ച്, കമ്യൂണിസത്തിന്റെ അന്തസത്ത ഉയർത്തി പിടിച്ച് ഈ നൂറിന്റെ നിറവിലും കരുത്തോടെ നിലകൊള്ളുന്ന കൈരളിയുടെ അഭിമാന സ്തംഭം - വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനെന്ന *സഖാവ് വി എസ് അച്യുതാനന്ദൻ.*❤️
ബാല്യകാലത്ത് തന്നെ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ട അദ്ദേഹം വേലിക്കകത്ത് വീട്ടിൽ നിന്നും ഏകാകിയായി പ്രയാണം തുടങ്ങുകയായിരുന്നു. ഏഴാം ക്ലാസിൽ വച്ച് വിദ്യാഭ്യാസം ഉപേക്ഷിച്ച്, ഫാക്ടറികളിലും നെയ്ത്തുശാലകളിലുമുൾപ്പെടെ വിവിധ ജോലികൾ ചെയ്താണ് അദ്ദേഹം തന്റെ ഉപജീവനം നടത്തിയത്. പിന്നീട് നിവർത്തന പ്രക്ഷോഭത്തിലൂടെ സ്വാതന്ത്ര്യ സമരത്തിലും, ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ വിപ്ലവ പ്രസ്ഥാനത്തിലും അദ്ദേഹം അംഗമായി.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് *സ. പി കൃഷ്ണപിള്ള* തന്നെയാണ് വിഎസ് എന്ന വ്യക്തിയെ കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കൈപിടിച്ച് നടത്തുന്നത്. അതിന് ശേഷം, കുട്ടനാട്ടിലും വയലാറിലും മുതൽ പൂഞ്ഞാറിലും പുന്നപ്രയിലും വരെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ അദ്ദേഹം അധ്വാനിച്ചു.
ഇതിനിടയിൽ പല തവണ അതിക്രൂരമായ പോലീസ് മർദ്ദനങ്ങളും പീഢനങ്ങളും അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിയും വന്നു. പിന്നീട്, പാർട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ നിന്നും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിൽ വരെ എത്തിച്ചേരാൻ അദ്ദേഹത്തിന് കരുത്തായതും ഇതേ അനുഭവങ്ങളുടെ വെളിച്ചം തന്നെയായിരുന്നു. *1964* ൽ കമ്യൂണിസ്റ്റു പാർട്ടി പിളർന്ന് സിപിഐഎം രൂപീകരിച്ചപ്പോൾ, അതിന് നേതൃത്വം നൽകിയ 32 പേരിൽ ഇന്ന് ജീവിച്ചിരിക്കുന്നത് വിഎസ് അച്ചുതാനന്ദൻ മാത്രമാണ്.
വിവിധ കാലഘട്ടങ്ങളിലായി കേരളത്തിന്റെ പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും നിന്ന് അദ്ദേഹം കെട്ടിപ്പടുത്ത ജനകീയ മുഖമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഇന്നും മുന്നോട്ട് നയിക്കുന്നത്...
*ജന്മദിനാശംസകൾ സഖാവേ...* ❤️