09/07/2025
ദുബായിലെത്തിയാൽ ദേര സ്ട്രീറ്റിലൂടെ ഒരു സഞ്ചാരമുണ്ട്.
ബർദുബൈയിൽ നിന്ന് നൈഫിലേക്ക് അബ്ര വഴി ബോട്ട് യാത്ര നടത്തുമ്പോൾ കാഴ്ചകൾ ഒരുപാടുണ്ട്.
അങ്ങനെയൊരിക്കൽ നൈഫിലെത്തിയ സമയം.
പോലീസ് സ്റ്റേഷൻ കഴിഞ്ഞ്
സർഊനി മസ്ജിദിലേക്ക് നടക്കുകയാണ്.
അപ്പോഴുണ്ട് ഒരു കൗമാരക്കാരൻ ഓടി വരുന്നു.
സലാം പറഞ്ഞ് കൈപിടിച്ച് ഒരു ചോദ്യം,
" ടി എൻ പുരമല്ലേ... "
തുടർന്ന് രചനകളെക്കുറിച്ചും കഥാപ്രസംഗത്തെക്കുറിച്ചും അവൻ വാചാലനായി.
ദുബായ് നഗരത്തിൽ ഒരു പുതിയ കൂട്ടുകാരനെ കിട്ടിയതിൽ എനിക്കും സന്തോഷം.
അവന് ഹോട്ടലിലാണ് ജോലി.
ഒന്ന് വരണമെന്നും എന്തെങ്കിലും കഴിക്കണമെന്നും നിർബന്ധിക്കുന്നു.
വേണ്ടെന്ന് ഞാൻ കട്ടായം പറഞ്ഞു.
കക്ഷി വിടുന്ന മട്ടില്ല.
സമയം ഉച്ചയാണ്, നല്ല വിശപ്പുണ്ട്.
റൂമിൽ കൂട്ടുകാർ ഭക്ഷണം റെഡിയാക്കി കാത്തിരിക്കുന്നു.
സമ്മർദത്തിനു വഴങ്ങി ഒന്ന് കയറിയിറങ്ങാം എന്ന് മനസ്സു പറഞ്ഞു.
ഇരുന്നതും അവൻ ബിരിയാണി കൊണ്ടുവന്നു.
കൂട്ടുകാരോട് എന്തുപറയും എന്ന ആലോചനയിലായിരുന്നു ഞാൻ.
ഭക്ഷണം കഴിച്ചു തീരുവോളം അവൻ പല കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.
ഇതുവരെ സന്തോഷത്തിന്റെ നിമിഷങ്ങൾ.
അടുത്ത സമയം അവൻ ചോദിച്ച ഒരു ചോദ്യം ഒരു വിസിറ്റിംഗ് വിസക്കാരനായ എന്നെ ശരിക്കും തളർത്തുന്നതായിരുന്നു.
ആ ഹോട്ടലിലെ ഏറ്റവും മുന്തിയ ഭക്ഷണം തന്ന് ,
ഒട്ടേറെ വിശേഷങ്ങൾ പറഞ്ഞ ആ 'ആരാധകൻ' ചോദിക്കുന്നു, ബില്ല് അവൻ കൊടുത്തോട്ടെ എന്ന്...
അതായത് ഈ ഭക്ഷണം ഫ്രീ അല്ല.
രണ്ടിലൊരാൾ ക്യാഷ് അടക്കണം.
അത് ആര് എന്നാണ് അവൻ ചോദിക്കാതെ ചോദിക്കുന്നത്.
ഇത്രയും 'ഉന്നതനായ' ഞാൻ
ബില്ല് കൊടുക്കാതിരുന്നാൽ
ആർക്കാണ് മോശം?
ഇത്രനേരം അവൻ പുകഴ്ത്തിപ്പറഞ്ഞത് ഇതിനായിരുന്നോ?
ആരെങ്കിലും നാലുവരി വാഴ്ത്തിപ്പ റയുമ്പോഴേക്ക്...
വീണിതല്ലോ കിടക്കുന്നു പാവം ഞാൻ...