17/05/2026
സി.പി.ഐ (എം) കോഴിക്കോട് ജില്ലാകമ്മിറ്റി യോഗത്തില്‍ നടന്ന വിമര്‍ശനങ്ങള്‍ എന്ന രീതിയില്‍ ചില മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്നലെയും, ഇന്നുമായി റിപ്പോർട്ട് ചെയ്ത കാര്യങ്ങള്‍ വസ്തുതകളുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഊഹാപോഹങ്ങളും, കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളുമാണെന്ന് ജില്ലാകമ്മിറ്റി യോഗം പ്രസ്താവനയില്‍ ചൂണ്ടികാണിച്ചു.
സി.പി.ഐ (എം) പ്രവര്‍ത്തകരിലും, അണികളിലും ആശയകുഴപ്പവും, നേതൃത്വത്തില്‍ അവിശ്വാസവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും അതിന്റെ ഉൾപാർട്ടി ചര്‍ച്ചകളെയും സംബന്ധിച്ച് യാതോരുവിധ അറിവും ഇല്ലാത്തവരാണ്. കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ പാര്‍ടിയുടെ തലമുതിര്‍ന്ന നേതാവും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൺവീനറുമായ സ: ടി.പി.രാമകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ സംബന്ധിച്ചോ പൊതുവെ ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ചോ മാധ്യമങ്ങള്‍ പ്രചരിപ്പിക്കു രീതിയില്‍ ഒരു ചര്‍ച്ചയും ഉയർന്നു വന്നിട്ടില്ല എന്നതാണ് വസ്തുത.
അതേ പോലെ ബേപ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായ സ: പി.എ.മുഹമ്മദ് റിയാസിന്റെ വിജയം എതിര്‍ സ്ഥാനാര്‍ത്ഥി പി.വി അന്‍വറായതുകൊണ്ട് മാത്രമാണെന്ന് യോഗത്തില്‍ അഭിപ്രായം ഉയർന്നു എന്ന രീതിയില്‍ ഒരു ദേശീയ പത്രം നല്‍കിയ റിപ്പോർട്ട് ബേപ്പൂരിലെ ഇടതുപക്ഷ വിജയത്തെ പരിഹസിക്കുന്നതും, ജനവിധിയെ അവജ്ഞതയോടെ കാണുന്നതുകൊണ്ടാണെന്നും ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു.
ഇത്തരം ഊഹങ്ങളും തങ്ങളുടെ രാഷ്ട്രീയ താല്‍പര്യം വെച്ചുള്ള നുണക്കഥകളും അര്‍ഹിക്കുന്ന അവജ്ഞതയോടെ തന്നെ സി.പി.ഐ (എം) പ്രവര്‍ത്തകരും, ഈ പ്രസ്ഥാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ജനങ്ങളും തള്ളിക്കളയുമെന്ന കാര്യത്തിൽ കാര്യത്തില്‍ ഒരു സംശയവുമില്ല എന്ന് പ്രസ്താവന പറഞ്ഞു.