24/05/2017
മദ്യത്തിനായി നെട്ടോട്ടമോടുന്ന മലയാളികള്‍ പത്തനംതിട്ടയിലെ ഇലവുംതിട്ടയെക്കുറിച്ച് അറിയുക; രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ മൂന്നു ബിവറേജ് ഔട്ട്‌ലെറ്റുകള്‍; അയല്‍നാടുകളില്‍നിന്നും മദ്യപരുടെ ഒഴുക്ക്; പെട്ടിക്കടകളിലും ഹോട്ടലുകളിലും കച്ചവടം കൂടി; ഓട്ടം കൂടിയതില്‍ ഓട്ടോക്കാര്‍ക്കു പെരുത്തു സന്തോഷവും
ഹരി ഇലന്തൂർ
തിരുവനന്തപുരം: ഒന്നിച്ചിരുന്നാൽ എല്ലാവർക്കും പല അഭിപ്രായങ്ങളുള്ള മലയാളികൾക്ക് ഒരുമയുള്ള സ്ഥലങ്ങളേതൊക്കെ എന്നു ചോദിച്ചാൽ, ആദ്യത്തെ ഉത്തരം ബിവറേജ് ഷോപ്പ് എന്നായിരിക്കും. പക്ഷേ, ഉത്തരവുകളും നിരോധനങ്ങളും മുറയ്ക്കുവന്നപ്പോൾ ആശങ്കയുടെയും അസ്വസ്ഥതയുടെയും കേന്ദ്രങ്ങളായി അവ മാറുകയായിരുന്നു. ഓരോ ഉത്തരവുകളെയും അടിസ്ഥാനത്തിൽ ബിവറേജുകൾ പലയിടങ്ങളിലേക്കു പറിച്ചുനട്ടു. പല നാടുകളിലും സംഘർഷങ്ങളും സമരങ്ങളുമുണ്ടായി. പക്ഷേ, മദ്യപസംഘം എവിടെയാണെങ്കിലും ബിവറേജുകൾ തേടിയെത്തി.
പത്തനംതിട്ടയിലെ ഇലവുംതിട്ട ഗ്രാമമാണ് ഇപ്പോൾ പ്രദേശത്തെ മദ്യപരുടെ പ്രിയപ്പെട്ട കേന്ദ്രം.
ഇലവുംതിട്ട അങ്ങാടിയിൽ കൺസ്യൂമർ ഫെഡിന്റെ ഔട്ട്‌ലെറ്റാണു തുറന്നത്. ഒരു കിലോമീറ്റർ മാറി പാണിലിലും മൂന്നു കിലോമീറ്റർ അകലം കിടങ്ങന്നൂരിലുമാണ് ബിവറേജസ് കോർപറേഷന്റെ ഔട്ട്‌ലെറ്റുകൾ ഉള്ളത്. പ്രദേശത്തെയും അയൽനാടുകളിലെയും ബിവറേജുകൾ മാറ്റേണ്ടിവന്നപ്പോൾ അവയെല്ലാം എത്തിപ്പെട്ടത് രണ്ടു കിലോമീറ്റർ ചുറ്റളവിലാണ്. ഇവിടെ ഗ്രാമങ്ങൾ കടന്നുവന്ന ബിവറേജുകൾക്കു മുന്നിൽ കൊടിപിടിക്കാനും സമരമിരിക്കാനും അധികം ആരും ഉണ്ടായിരുന്നില്ല. ബിവറേജുകൾ നാടിന്റെ സാമ്പത്തിക സ്ഥിതിയെത്തന്നെ മാറ്റമറിക്കുമെന്നാണ് കഴിഞ്ഞ കുറച്ചുനാളുകളായി ഇലവുംതിട്ടക്കാർ പറയുന്നത്.
ബിവറേജുകളുടെ എണ്ണം കൂടിയതോടെ ഓട്ടോറിക്ഷക്കാരുടെ ഓട്ടവും വരുമാനവും കൂടി. ഹോട്ടലുകളിൽ കച്ചവടത്തിലും വൻ വർധന. പെട്ടിക്കടകളിൽ അച്ചാറിനും സോഡയ്ക്കുമൊക്കെ കച്ചവടം ഇരട്ടിയും ഇരട്ടികളുടെ ഇരട്ടിയുമായി. ബിവറേജുകൾ വന്നതോടെ ഇലവുംതിട്ട അങ്ങാടിയുടെ മുഖം തന്നെ മാറിയെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. തിരക്കും കൂടി.
പത്തനംതിട്ട പൊലീസ് സ്റ്റേഷൻ റോഡിൽ പ്രവർത്തിച്ചു വന്നിരുന്ന കൺസ്യൂമർ ഫെഡിന്റെ ഔട്ട് ലെറ്റ് ഓമല്ലൂരിനു സമീപം ഊപ്പമൺ ജംഗ്ഷനിൽ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ശക്തമായ എതിർപ്പാണ് ഉണ്ടായത്. എംഎൽഎ യും എംപിയും സഭാ നേതാക്കളുമെല്ലാം സമരത്തിൽ അണിനിരന്നപ്പോൾ നിൽക്കക്കള്ളിയില്ലാതെ ഔട്ട് ലെറ്റ് അടച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ അവർ ഇലവുംതിട്ടയിലെത്തി. വ്യാപാരികളുടെ സ്വന്തമായ വ്യാപാരഭവൻ തന്നെ വിട്ടു കൊടുത്തു. ഒരു എതിർശബ്ദവുമില്ലാതെ പട്ടാപകൽ ലോഡിറക്കി 'ഇപ്പോൾ കച്ചവടം പൊടിപൊടിക്കുന്നു.
ഇന്ന് പത്തനംതിട്ട നഗരവാസികൾ എല്ലാം മദ്യം വാങ്ങാൻ എത്തുന്നത് ഇലവുംതിട്ടയിലാണ്. ഇലവുംതിട്ട ചന്തയിൽ വാഹന പാർക്കിംഗിന് സൗകര്യമുള്ളതിനാൽ പാർക്കിങ് പ്രശ്‌നവുമില്ല. ഇനി പുറത്തു നിന്നും വന്ന് ആരെങ്കിലും വന്ന് ചീത്ത വിളിയോ മറ്റോ നടത്തിയാൽ നല്ല തല്ല് ഉടൻ ഉറപ്പുമാണ്. അതാണ് ഇലവുംതിട്ടയുടെ രീതി.
ഇനി മദ്യഷോപ്പ് വന്നു എന്ന് കരുതി വഴിയിൽ സമീപത്ത് പെട്ടിക്കട തുടങ്ങാം എന്ന് കരുതിയാൽ തെറ്റി. അതിന് വിലക്കാണിവിടെ. ഉള്ള വ്യാപാര സ്ഥാപനങ്ങളുടെ കച്ചവടം കൂട്ടുക എന്ന തത്വമാണ് ഇവിടെ പ്രായോഗീകം. അതായത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കാൻ പറ്റില്ല. മധ്യതിരുവിതാംകൂറിലെ വലിയ മാർക്കറ്റുകളിൽ ഒന്നാണ് ഇലവുംതിട്ടയിലേത്. നാടൻ പച്ചക്കറികളും ഫ്രഷ് മീൻ, ഇറച്ചി എന്നിവ കിട്ടുമെന്നതിനാൽ ചന്ത ദിവസങ്ങളായ ബുധനും ശനിയും ഇവിടെ തിരക്കാണ്. ഇതിനിടയിൻ മദ്യഷോപ്പ് കൂടി വന്നതോടെ ഇലവുംതിട്ടയിൽ വ്യാപാരം പൊടിപൊടിക്കുകയാണ്