07/08/2025
മലയാള സാഹിത്യ ഭൂപടത്തിൽ നെടുമങ്ങാടിന്റെ ഭൂരേഖ വരച്ചു ചേർത്ത നെടുമങ്ങാടിന്റെ സ്വന്തം എഴുത്തുകാരനാണ് V. ഷിനിലാൽ. മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുമ്പോൾ കർട്ടൻ റൈസറായി ഷിനിലാൽ പ്രത്യക്ഷപ്പെടുകയാണ്. മൂന്നു വർഷത്തിനിടെ രണ്ടു വട്ടം സംസ്ഥാന സാഹിത്യ അക്കാദമി പുരസ്കാരം ഒരേ കൈകളിലേക്ക് എത്തുക എന്നത് വിശാലമായ ഭാവനയുടെ അടയാളപ്പെടുത്തൽ ആണ്. അങ്ങനെ ഒരു പ്രതിഭയെ അല്ലാതെ ആരിലേക്കാണ് സ്പോട് ലൈറ്റ് പതിപ്പിക്കേണ്ടത്. ദക്ഷിണ റെയിൽവേയിൽ മാന്യമായ ഒരു തൊഴിലിൽ ഏർപ്പെട്ട് വേണമെങ്കിൽ അയാൾക്ക് ആ ജീവിതം മുന്നോട്ട് കൊണ്ട് പോകാമെന്നിരിക്കെ എഴുത്തിനോടുള്ള അഭിനിവേശം കേരളത്തിലെ പുതുതലമുറയിൽപ്പെട്ട പ്രധാന യുവ സാഹിത്യകാരനെന്ന ഖ്യാതിയിലേക്ക് അയാളെ എത്തിച്ചിരിക്കുകയാണ്. ഒരേ സമയം തന്നെ ശാന്തനായ ബുദ്ധനെയും ഗുണ്ടാ തലവനെയും എഴുതി ഫലിപ്പിക്കുന്ന പ്രതിഭ. ഓർമ്മകൾ പാളംതെറ്റിയോടുന്ന വർത്തമാനകാലത്തു വായനക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ലോക്കോ പൈലറ്റ് എന്ന വിശേഷണം അദ്ദേഹത്തിന് ഒരു ലേഖകൻ നൽകിയത് വളരെയേറെ അദ്ദേഹത്തെ കുറിച് പഠിച്ചതിന് ശേഷമാണ്. നികൃഷ്ടമായ ജാതിവിവേചനത്തെക്കുറിച്ചു വ്യക്തമായ ധാരണ എഴുത്തിലും ഓർമകളിലും വച്ചു പുലർത്തുന്ന ഒരു സാമൂഹിക പ്രവർത്തകന്റെ കൂടെ മനസ്സാണ് ഷിനിലാലിന് ഉള്ളത് എന്നത് തന്നെ സാധാരണക്കാരന്റെ എഴുത്തുകാരൻ എന്ന വിശേഷണം കൂടെ അദ്ദേഹത്തിന് നൽകാവുന്നതാണ്. വ്യക്തിഗതമെന്നതിന് പുറമെ സ്വന്തം നാടിന്റെ കൂടി നേട്ടമായി തന്റെ പുരസ്കാര വിജയങ്ങളെ കാണുന്ന പ്രിയപ്പെട്ട ഷിനിലാലിന് നെടുമങ്ങാട് പൗരാവലി ഓഗസ്റ്റ് 13 ന് നൽകുന്ന സ്വീകരണം ഒരു വൻ വിജയമാക്കുവാൻ നമുക്കേവർക്കും ഒരുമിച്ച് നിൽക്കാം.