26/05/2026
സംസ്ഥാനത്തെ പ്ലസ് ടു പ്രവേശന പ്രതിസന്ധി: താൽക്കാലിക ബാച്ചുകളല്ല, സ്ഥിരമായ പരിഹാരം വേണം- അൻസാരി ഏനാത്ത്
തിരുവനന്തപുരം: സസ്ഥാനത്ത്, പ്രത്യേകിച്ച് മലബാർ മേഖലയിലെ പ്ലസ് ടു സീറ്റ് ക്ഷാമത്തിന് താൽക്കാലിക ബാച്ചുകൾ അനുവദിച്ച് കണ്ണിൽ പൊടിയിടുന്ന സർക്കാർ നയം തിരുത്തി സ്ഥിരമായ പരിഹാരം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്. ഉപരിപഠനത്തിന് അർഹത നേടുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും പ്രവേശനം നിഷേധിക്കുന്ന അവസ്ഥയാണ്. വർഷാവർഷങ്ങളിൽ താൽക്കാലിക ബാച്ചുകൾ പ്രഖ്യാപിച്ച് പ്രശ്നം താല്ക്കാലികമായി ഒതുക്കിതീർക്കുന്നതിന് പകരം, പുതിയ സ്ഥിരമായ ബാച്ചുകളും സ്കൂളുകളും അനുവദിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുന്ന മലബാറിലെ വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽ പ്ലസ് ടു പഠിക്കാൻ കഴിയാത്തത് കടുത്ത അനീതിയാണ്. തെക്കൻ ജില്ലകളിൽ ആവശ്യത്തിന് സീറ്റുകൾ ഉള്ളപ്പോൾ, മലബാറിൽ മാത്രം വിദ്യാർത്ഥികൾ സീറ്റിനായി അലയുകയാണ്. കൂടാതെ തെക്കൻ ജില്ലകളിലെ പല സ്ഥാപനങ്ങളിലും നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് മലബാർ മേഖലയിലെ കുട്ടികൾ സീറ്റിനായി നെട്ടോട്ടമോടുന്നത്. മലബാർ മേഖലയിലെ സ്വകാര്യ അൺ എയ്ഡഡ് സ്ഥാപനങ്ങളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.
ഓരോ വർഷവും പ്രവേശന നടപടികൾ വൈകിക്കുന്ന താൽക്കാലിക ബാച്ചുകൾക്ക് പകരം സ്ഥിരമായ ബാച്ചുകൾ മലബാർ മേഖലയിലെ സ്കൂളുകളിൽ അനുവദിക്കണം. തെക്കൻ ജില്ലകളിലെയും വടക്കൻ ജില്ലകളിലെയും സീറ്റുകളുടെ അനുപാതത്തിലെ അസമത്വം ശാസ്ത്രീയമായ പഠനത്തിലൂടെ പരിഹരിക്കണം. കൂടാതെ പുതിയ ബാച്ചുകൾക്ക് അനുസൃതമായി സ്കൂളുകളിൽ ക്ലാസ് മുറികളും അധ്യാപക തസ്തികകളും സ്ഥിരമായി സൃഷ്ടിക്കണം.ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചിട്ടും തുടർപഠനത്തിനായി കുട്ടികൾക്ക് തെരുവിലിറങ്ങേണ്ടി വരുന്നത് ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.