15/03/2024
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ ഇന്നലെ എസ്.ബി.ഐ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തി..
അത്ഭുതങ്ങളില്ലാതെ തന്നെ മൊത്തം ബോണ്ടിന്റെ ഏതാണ്ട് പകുതിയോളം , 47% കൈപ്പറ്റിയത് ബിജെപി. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മൂന്നാം സ്ഥാനത്ത് പിന്തള്ളി രണ്ടാമതെത്തിയത് തൃണമൂൽ കോൺഗ്രസ്. ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് തൃണമൂലിൽ ഇൻവെസ്റ്റ് ചെയ്യാൻ ഇന്നും കാരണങ്ങളും സാധ്യതകളുമുണ്ട് എന്ന് വീണ്ടും കാണിച്ചു തരുന്നു. കോൺഗ്രസിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു, മൊത്തം ബോണ്ടിന്റെ പതിനൊന്നര ശതമാനം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ലഭിച്ചു.
തൃണമൂൽ അടക്കമുള്ള വലിയ പ്രാദേശിക പാർടികൾക്ക് കൈയ്യയച്ചു കിട്ടിയിട്ടുണ്ട്. മാദ്ധ്യമങ്ങൾ നിർമ്മിച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങൾ ഉണ്ടാകുന്ന വഴി എങ്ങനെയാണെന്നതിന് ചെറിയ ഉദാഹരണമായി മുന്നിൽ വെക്കാം.
സാമ്പത്തിക കുറ്റകൃത്യങ്ങൾ ആരോപിച്ചു ഇ.ഡി റെയ്ഡും നിയമ നടപടികളും ആരോപിക്കപ്പെട്ട പല കമ്പനികളും ബിജെപിക്ക് കൈ അയഞ്ഞു കോടികൾ കൊടുത്തിട്ടുണ്ട്. മോദിജി പ്രഖ്യാപിച്ച കള്ളപ്പണത്തിനെതിരെയുള്ള യുദ്ധം, എങ്ങനെ ബ്ലാൿ മണി വൈറ്റ് മണിയാക്കാം എന്നതിന് ഉദാഹരമായി അതും ചൂണ്ടിക്കാണിക്കാം.
കേരളത്തിൽ നിന്ന് കിറ്റക്‌സും. ലുലു ഗ്രൂപ്പും, മുത്തൂറ്റും, മനോരമയുടെ എം.ആർ.എഫും, അടക്കം മുൻനിര കോർപ്പറേറ്റുകളും ലക്ഷക്കണക്കിനു കോടിക്കണക്കിനുമായി ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. നമ്മുടെ നാട്ടിലെ മുതലാളിമാരും ചില്ലറക്കാരല്ല എന്ന് അഭിമാനത്തോടെ പറയാം.
സി.പി.ഐ.(എം) എന്ന പാർടിയാണ് ഇലക്ടറൽ ബോണ്ട് വിഷയത്തിൽ നിയമ പോരാട്ടം നടത്തി ഈ കാണുന്ന വിവരങ്ങൾ പൊതുസമക്ഷം എത്തിച്ചത്. എസ്.ബി.ഐ വെബ്‌സൈറ്റിലെ പി.ഡി.എഫിൽ കമ്മ്യൂണിസ്റ്റ് എന്ന് സെർച് ചെയ്താൽ 'നോ റിസൾട്ട്' എന്ന് കാണാം. കേരളത്തിൽ തുടർച്ചയായി പത്തുവർഷമെങ്കിലും ഭരണത്തിലുണ്ടാകുന്ന പാർടി എന്ന നിലയിൽ ചുരുങ്ങിയത് ഒരു നൂറു കോടി രൂപ നിയമവിധേയമായി തന്നെ പാർടി ഫണ്ടിലേക്ക് കൊണ്ട് വരാമായിരുന്നു വേണമെങ്കിൽ. മണ്ടന്മാരായത് കൊണ്ടാണെന്ന് തോന്നുന്നു, അവരത് ചെയ്തില്ല. എന്ന് മാത്രമല്ല പട്ടി പുല്ല് തിന്നുകയും ചെയ്യില്ല , പശുവിനെക്കൊണ്ടു തീറ്റിക്കുകയുമില്ല എന്ന് പറയുന്ന പോലെ നിയമപോരാടാട്ടം നടത്തി സംഗതി മൊത്തത്തിൽ പൂട്ടിക്കുകയും ചെയ്തു. അല്ലെങ്കിലും കമ്മികൾക് എല്ലാം പൂട്ടിക്കാനല്ലേ അറിയൂ.
അത് കൊണ്ടാണെന്ന് തോന്നുന്നു, ഇത്രയും പ്രമാദമായ ഒരു വിഷയം പുറത്തു വന്നിട്ടും ചാനലായ ചാനലുകൾ മുഴുവനും, പാർടികളായ പാർടികൾ മുഴുവനും അടൂർ ഗോപാലകൃഷ്ണൻ സിനിമ പോലെ മൂകമായ അവസ്ഥയിലാണ്.