23/12/2020
നമ്മുടെ അമ്മയ്ക്ക് വേണ്ടി ഒരു തൈ നടാം
"മണ്ണിലും വിണ്ണിലും വിഷം വമിക്കുന്നു. പിന്നെങ്ങനെ പ്രകൃതിദുരന്തങ്ങൾ, മഹാരോഗങ്ങൾ വരാതിരിക്കും? കൃഷിയെ നാം മറന്നു. നിശ്ചിത സ്ഥിര ശമ്പളം നൽകി രാഷ്ട്രം പരിപാലിക്കേണ്ടവരാണ് കൃഷിക്കാർ. കാർഷികവൃത്തി ചെയ്യുന്നവർക്ക് അർഹമായ പരിഗണന നൽകണം" - കോവിഡ് മഹാമാരിയുടെ കടന്നുവരവും കർഷക സമരത്തിന്റെ ഉയിർത്തെഴുന്നേൽപ്പും രേഖപ്പെടുത്തിയ ഈ കാലത്ത്, വർഷങ്ങൾക്ക് മുമ്പുതന്നെ സുഗതകുമാരി ടീച്ചർ പറഞ്ഞ ഈ വാക്കുകൾ അന്വർദ്ധമായി നിൽക്കുന്നു.
"മരണശേഷം ഒരു പൂവും എന്റെ ദേഹത്ത് വയ്ക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്ത് നില്‍ക്കാതെ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം". മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് എഴുതിയ ടീച്ചറുടെ വാക്കുകൾ നിറവേറ്റാം. എഴുത്തിന്റെ നാലുകെട്ടിനുള്ളിൽ നിന്ന് ചുട്ടുപൊള്ളുന്ന വഴികളിലേക്ക് ആ ചുവടുകൾ നീങ്ങി. എഴുത്തുകാരിയായി, ആക്ടിവിസ്റ്റായി മലയാളിയുടെ ജീവിതവഴികളിൽ കൂടെയുണ്ടായിരുന്ന അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കാം.
പ്രകൃതി സ്നേഹിയും പ്രകൃതി ചൂഷണം നേരിട്ടപ്പോൾ ഒരു പോരാളിയായി മാറുകയും ചെയ്ത നമ്മുടെ അമ്മയ്ക്ക് വേണ്ടി ഒരു തൈ നടാം.