12/03/2025
കേരളത്തെ ഗ്രസിച്ചിരിക്കുന്ന മയക്കുമരുന്ന് എന്ന മഹാവിപത്തിനെതിരെ ലോക്സഭയിൽ കെസി വേണുഗോപാൽ നടത്തിയ
മർമ്മപ്രധാനമായ പ്രസംഗത്തിന്റെ പൂർണ്ണരൂപം
നന്ദി, സംസാരിക്കാൻ അവസരം തന്നതിന്.
അത്യധികം വിഷമത്തോടെയാണ് ഞാൻ ഇന്നത്തെ വിഷയം സംസാരിക്കുന്നത്
ഓരോ വീടുകളെയും സ്‌കൂളുകളെയും രാജ്യത്തിന്റെ ഭാവിയെ തന്നെയും ഗുരുതരമായി ബാധിക്കുന്ന, പ്രത്യേകിച്ചും കേരളത്തെ ബാധിക്കുന്ന ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്.
കേരളത്തിൽ ഞങ്ങൾ ഓരോ ദിവസവും കണ്ണുതുറക്കുന്നത് മയക്കുമരുന്നിന്റെയും കുറ്റകൃത്യങ്ങളുടെയും വാർത്തകളിലേക്കാണ്.
രക്ഷിതാക്കളും അദ്ധ്യാപകരും സമൂഹവും ഭയത്തിലാണ്.
നമുക്ക് മുന്നിലുള്ള കേവലം ഡാറ്റയല്ല
അത്, സമൂഹത്തിന്റെ നിസ്സഹായാവസ്ഥയാണ്,
കുടുംബ ബന്ധങ്ങളുടെ തകർച്ചയാണ്,
പ്രതീക്ഷകൾ നഷ്ടപ്പെടലാണ്.
കഴിഞ്ഞ 2 മാസത്തിൽ മാത്രം 63 കൊലപാതകങ്ങളാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് നടന്നത്.
അവയിൽ പാതിയും മയക്കുമരുന്ന് ഉപയോഗവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ഇവ ഒറ്റപ്പെട്ട കണക്കുകളല്ല;
സമൂഹത്തിലെ യാഥാർത്ഥ്യമാണ്.
രക്ഷിതാക്കൾ സ്വന്തം കുട്ടികളെക്കുറിച്ച് ഭയത്തിലാണ്.
അധ്യാപകർ വിദ്യാർത്ഥികളുടെ കത്തിക്ക് ഇരയാകാതെയിരിക്കാനുള്ള ശ്രമത്തിലാണ്.
മകൻ അമ്മയെ കൊലപ്പെടുത്തുന്നു,
സഹോദരൻ സഹോദരിയെ കൊലപ്പെടുത്തുന്നു;
അത്തരത്തിലുള്ള സംഭവങ്ങൾക്കാണ് ദിവസവും ഞങ്ങൾ സാക്ഷ്യം വഹിക്കുന്നത്.
കഴിഞ്ഞ 4 വർഷത്തിനിടയിൽ കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്‌തത് 87101 മയക്കുമരുന്ന് കേസുകളും അവയിൽ 93599 അറസ്റ്റുമാണ്.
ഡാറ്റ പ്രകാരം, 2021-ൽ 5695 കേസുകളും 2022-ൽ 26219 കേസുകളും 2023-ൽ 30067 കേസുകളും 2024-ൽ 27530 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
300% വർദ്ധനവാണ് 4 വർഷം കൊണ്ട് മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ ഉണ്ടായത്. ഇത് ഭയപ്പെടുത്തുന്നതാണ്.
1985-ലെ നാർക്കോട്ടിക്, സൈക്കോട്രോപിക് ലഹരിവസ്തു നിയമ പ്രകാരം ചെറിയ അളവിൽ ലഹരി വസ്തുക്കൾ കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കുന്ന കുറ്റമാണ്.
ഇത് മയക്കുമരുന്ന് കച്ചവടക്കാരെ നിർബാധം മയക്കുമരുന്ന് വിൽപ്പന തുടരാൻ അനുവദിക്കുന്നു.
മയക്കുമരുന്ന് കച്ചവടം അവസാനിപ്പിക്കാനുള്ള കർശനമായ വ്യവസ്ഥകൾ നമ്മുടെ നിയമത്തിലില്ല.
മയക്കുമരുന്ന് ഭീഷണിയെ തടയുന്നതിൽ സിംഗപ്പൂർ മോഡൽ നമുക്ക് മുന്നിലുണ്ട്.
ഏകീകൃതമായ ഒരു പരിഹാരം ആവശ്യമാണ്.
നമ്മുടെ സിനിമകളിലും സീരീസുകളിലുമൊക്കെ അക്രമങ്ങൾ മഹത്വവൽക്കരിക്കുകയാണ്. ഇതിലേക്ക് നമ്മുടെ യുവത ആകർഷിക്കപ്പെടുകയാണ്
ഇതിനെ നിരുത്സാഹപ്പെടുത്താൻ സിനിമാ, സീരീസ്, ടെലിഫിലിം ഇൻഡസ്‌ട്രികൾ ഒരുമിച്ച് മുന്നോട്ട് വരണം.
കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരുകളും നിയമ, നീതിനിർവ്വഹണ വിഭാഗങ്ങളും സാമൂഹ്യ പ്രവർത്തകരും സാമുദായിക നേതാക്കളും ഒരുമിച്ച് മയക്കുമരുന്നിനെതിരെ നിന്ന് നമ്മുടെ കുട്ടികളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാനും സമൂഹത്തെ രക്ഷിക്കാനുമുള്ള ഉദ്യമത്തിൽ പങ്കുചേരണമെന്ന് ഞാൻ അപേക്ഷിക്കുന്നു.
നമുക്ക് നമ്മുടെ കുട്ടികളെ ഈ ദുരന്തത്തിലേക്ക് വിട്ടുകൊടുക്കാനാകില്ല
രാജ്യത്തെ ജനങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽ നമുക്ക് ഇതിന് ഉത്തരവാദിത്തമുണ്ട്.
രാഷ്ട്രീയത്തിനും മറ്റ് താൽപ്പര്യങ്ങൾക്കും ഉപരിയായി ഈ വിഷയത്തിൽ നാം ഒരുമിച്ച് നിൽക്കണം.
നന്ദി