17/09/2025
*ഫുട്ബോളിനെ കൊല്ലരുത്*
മലപ്പുറം ജില്ലയുടെ പ്രധാന കായിക വിനോദമാണ് ഫുട്ബോൾ. ധാരാളം ദേശീയ താരങ്ങളെ വളർത്തിയ മണ്ണ്. ഫുട്ബോളിനെ നെഞ്ചേറ്റിയ മണ്ണ്. അതിലേറെ ഫുട്ബോൾ ഒരു വികാരമായി കൊണ്ട് നടക്കുന്ന ജനത.
ഇവിടെ കാൽപന്ത് കളിയെ പ്രോത്സാഹിപ്പിക്കാൻ ഒരുപാട് പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. അതിനിടയിലാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ഈ പ്രഹസന പരിപാടികൾ.
വിദ്യാർത്ഥികളുടെ കഴിവ് തെളിയിക്കാനും അത് വഴി, കോളേജ് അഡ്മിഷനും,ഫുട്ബോളിൻ്റെ വിവിധ മേഖലകളിലേക്ക് എത്തിപ്പെടാനും ഉന്നത പരിശീലന കേന്ദ്രങ്ങളിലേക്ക് തിരഞ്ഞെടുക്കാനുമുള്ള അവസരങ്ങളാണ് സ്കൂൾ കായിക മേളയും അതിനു പിന്നോടിയായി നടക്കുന്ന സബ്ജില്ലാ, ജില്ലാ, സംസ്ഥാന കായിക മേളയും എല്ലാം. എന്നാൽ ഈ അവസരങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ കൈക്കൊള്ളുന്നത്.
സബ്ജില്ലാ തല ഇൻ്റർ സ്കൂൾ മത്സരങ്ങൾ നടത്തി അതിൽ നിന്ന് കഴിവ് തെളിയിച്ചവരെ സെലക്റ്റ് ചെയ്യുന്നതിന് പകരം കേവലം സെലക്ഷൻ ട്രയൽ നടത്തി സബ്ജില്ലാ ടീം ഉണ്ടാക്കുന്ന നടപടി കായിക താരങ്ങളോടുള്ള വഞ്ചനയാണ്.
വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെയും അവസരത്തെയും അത് വഴി ജില്ലയിലെ ഫുട്ബോളിനെയും കൊല്ലുന്ന ഈ നയം ഇവിടെ നടപ്പാക്കാൻ അനുവദിക്കില്ല.
മാത്രമല്ല 17/09/2025 ബുധൻ മഞ്ചേരിയിൽ വച്ച് നടത്തും എന്ന് പ്രഖ്യാപിച്ചിരുന്ന ഈ ട്രയൽസ് ഇതേ ദിവസം പാണ്ടിക്കാട് സ്കൂളിലെ ചെറിയ ഗ്രൗണ്ടിലേക്ക് പെട്ടന്ന് മാറ്റുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായത്. ഇലവൻസ് മത്സരങ്ങളിലേക്കുള്ള സെലക്ഷൻ നടത്തുന്നത് സെവൻസിൻ്റെ ഫുട്ബോൾ ഗ്രൗണ്ടിൽ ആണ്. കൃത്യമായ പൊസിഷൻ മനസ്സിലാക്കാതെ എങ്ങനെ ആണ് ഈ വിദ്യാർത്ഥികൾ ഉന്നത നിലവാരത്തിലുള്ള കളിക്കാരായി മാറ്റപ്പെടും???
കാലാ കാലങ്ങളായി നടന്ന് വരുന്ന രീതിയിൽ കൃത്യമായി ഇൻ്റർ സ്കൂൾ മത്സരങ്ങൾ നടത്തി കഴിവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ സെലക്ട് ചെയ്യുന്ന സിസ്റ്റത്തിലേക്ക് അധികാരികൾ മടങ്ങി വന്നേ പറ്റൂ.
മലപ്പുറം ജില്ലയുടെ പ്രത്യേകിച്ച് മഞ്ചേരിയുടെ കാൽ പന്ത് സ്വപ്നങ്ങളെ തച്ചുടക്കുന്ന പ്രഹസനം നടത്താൻ മഞ്ചേരിയിൽ msf അനുവദിക്കില്ല.
msf മഞ്ചേരി മണ്ഡലം കമ്മറ്റി