23/06/2026
സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ മുസ്ലിം ലീഗിന്റെ നിലപാടെന്തെന്ന് വ്യക്തമാക്കേണ്ടതുണ്ട്. കേരളത്തിൽ മദ്യമൊഴുക്കാനുള്ള മുഖ്യമന്ത്രിയുടെയും സ്‌പിരിറ്റ് ലോബിയുടെയും ഗൂഢാലോചനയിൽ മുസ്ലിം ലീഗും പങ്കാളിയാണോയെന്ന സംശയമാണുയരുന്നത്. കേരളസമൂഹത്തോടും സമുദായത്തോടുമുള്ള വഞ്ചനയാണിത്.
നികുതി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുരൂഹമാണ്. ഇതിനു പിന്നില്‍ വൻ അഴിമതി നടന്നുവെന്ന ആരോപണമാണ് ഉയരുന്നത്. മദ്യ കമ്പനികൾക്കുവേണ്ടി ദിവസങ്ങൾക്കുള്ളിൽ ഫയൽ നീങ്ങിയതടക്കമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
മുഖ്യമന്ത്രി ഒറ്റക്കെടുത്ത തീരുമാനത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ വിമർശനമുയർന്നുവെന്നതും ഗൗരവമുള്ളതാണ്. കേരളത്തെ മദ്യത്തിൽ മുക്കാനുള്ള ഗൂഢപദ്ധതിക്ക് മുസ്ലിം ലീഗും കൂട്ടുനിൽക്കുകയാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെയാണ് മദ്യത്തിന്മേലുള്ള നികുതിയിളവ് പ്രഖ്യാപിച്ചത്. സ്പിരിറ്റില്‍ നിന്നുള്ള മദ്യത്തിന് 251 ശതമാനം നികുതിയായിരുന്നു സംസ്ഥാനത്ത് നിലവിൽ. എന്നാല്‍ പത്തു ശതമാനം വരെ വീര്യമുള്ള മദ്യത്തിന് പകുതിയിലേറെ ഇളവ് നല്‍കി 120 ശതമാനമായി നികുതി കുറയ്‌ക്കാനാണ് തീരുമാനം. ഉപഭോഗം കുറയ്‌ക്കുന്നതിനുകൂടിയാണ് സംസ്ഥാനത്ത് മദ്യത്തിന് ഉയര്‍ന്ന നികുതി ഏർപ്പെടുത്തിയിരുന്നത്. നികുതി കുറക്കുന്നതോടെ മദ്യത്തിന്‍റെ വില പകുതിയിലധികം കുറയും. ഇത് വില കുറഞ്ഞ മദ്യം മാര്‍ക്കറ്റില്‍ സുലഭമായി ലഭ്യമാകുന്നതിന് കാരണമാകും. അതോടെ മദ്യത്തിന്‍റെ ഉപയോഗം കുത്തനെ വര്‍ധിക്കും. സോഫ്‌റ്റ് ഡ്രിങ്ക് പോലെ മദ്യം ഉപയോഗിക്കുന്ന അവസ്ഥയിലേക്കാണ് ഇത് എത്തിക്കുക. നമ്മുടെ സമൂഹം ആശങ്കപ്പെടേണ്ട അവസ്ഥയിലേക്കാണ് ഇൗ തീരുമാനം എത്തിക്കുക.
അബ്കാരി നയത്തില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും നേരത്തേ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മത- സാമുദായിക സംഘടനകളും മുസ്ലിം ലീഗും എല്ലാം മദ്യ ഉപയോഗം വര്‍ധിക്കുമെന്ന ആശങ്ക പലപ്പോഴായി രേഖപ്പെടുത്തിയിട്ടുമുണ്ട്. മദ്യവിരുദ്ധ സംഘടനകളും ഈ വിഷയം ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ നികുതി പകുതിയോളം കുറച്ചിട്ടും ലീഗിന് ഒന്നും മിണ്ടാനാകാത്തത് എന്തുകൊണ്ടാണ്. മലപ്പുറത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുന്പുവരെ കലക്‌ട്രേറ്റിനുമുന്നിൽ പന്തലുകെട്ടി സമരം നടത്തിയ പ്രസ്ഥാനങ്ങൾ ഇപ്പോൾ എവിടെയാണ്. മുസ്ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും കാസയും അടക്കമുള്ള മഴവിൽ സഖ്യത്തിന്റെ സ്‌പോൺസർഷിപ്പിലായിരുന്നു ആ സമരം. ഇത്രയും ഗുരുതരമായ സ്ഥിതി സംജാതമായിട്ടും മിണ്ടാതിരിക്കുന്നത് എന്തു താൽപര്യത്തിന്റെ പേരിലാണെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പോലും തള്ളിപ്പറഞ്ഞ വി ഡി സതീശന്റെ ഇടപാടിൽ ലീഗിന് നിലപാടില്ലാത്തത് നാണക്കേടാണ്.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്