23/10/2021
മലപ്പുറം കീരംകുണ്ട് പാലം നിർമ്മാണം: എം എൽ എ സ്ഥലം സന്ദർശിച്ചു.
പുനർനിർമ്മാണം നടത്തുന്ന മലപ്പുറം-പുലാമന്തോൾ റൂട്ടിലെ കീരംകുണ്ട് പാലം പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താൻ ബഹു. മഞ്ഞളാംകുഴി അലി എം.എ.എ സ്ഥലം സന്ദർശിച്ച് ജനപ്രതിനിധികൾ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി.
നവംബർ ഒന്നിന് സ്കൂൾ തുറക്കുക കൂടി ചെയ്താൽ സമീപത്തെ റോഡുകളിൽ ഉണ്ടായേക്കാവുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും ജനങ്ങളുടെ യാത്രാക്ലേശവും പരിഗണിച്ച് അപ്രോച്ച് റോഡ് പ്രവൃത്തി പരമാവധി വേഗത്തിൽ പൂർത്തീകരിച്ച് ചെറുവാഹനങ്ങൾ കടത്തിവിടാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
അതേ സമയം പാലം നിർമാണം അന്തിമഘട്ടത്തിലെത്തി.
പാലത്തിന്റെ പ്രവൃത്തി 90 ശതമാനവും പൂർത്തിയായിട്ടുണ്ട്. കൈവരികളും നടപ്പാത നിർമ്മാണവുമാണ് ഇതിൽ ബാക്കിയുള്ളത്. കൈവരി സി ചാനൽ ഫിറ്റിംഗ് ആയതിനാൽ വേഗത്തിൽ തീരും.
എന്നാൽ അനുബന്ധ പ്രവൃത്തികളിൽ അപ്രോച്ച് റോഡ്, ഡ്രൈനേജ്, പുഴയോര സംരക്ഷണഭിത്തി എന്നിവയുടെ നിർമ്മാണമാണ് ഇനി പൂർത്തീകരിക്കാനുള്ളത്.
ഇതിൽ അപ്രോച്ച് റോഡിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഇരുഭാഗത്തും 50 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ് നിർമ്മിച്ച് ടാർ ചെയ്യേണ്ടതുണ്ട്. അതോടൊപ്പം ഇരുഭാഗത്തും ഇതേ നീളത്തിൽ ഡ്രൈനേജ് നിർമ്മാണവും നടന്ന് വരുന്നു.
പുഴയുടെ ഇരുകരകളിലും സംരക്ഷണഭിത്തി നിർമ്മാണം ആരംഭിച്ചിട്ടില്ല. പുഴയിലെ വെള്ളം കുറഞ്ഞാലേ ഈ പ്രവൃത്തി ആരംഭിക്കാൻ കഴിയൂ.
കഴിഞ്ഞ നവംബറിൽ ആരംഭിച്ച നിർമ്മാണ പ്രവൃത്തി കോവിഡ് നിയന്ത്രണങ്ങൾ, അലെയ്ൻമെന്റിലെ മാറ്റം, കാലവർഷം തുടങ്ങിയ കാരണത്താലാണ് വൈകിയതെന്നും ഡിസംബർ മാസത്തിൽ പാലം തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കരാറുകാരായ എരഞ്ഞിക്കൽ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ അറിയിച്ചു.
വാർത്ത കടപ്പാട്: Rahoof Koottilangadi