PDP Tavanur

PDP Tavanur PDP

10/03/2023
ലോക വനിതാ ദിനം.
08/03/2023

ലോക വനിതാ ദിനം.

 Tklm കുറെയേറെ വർഷങ്ങൾക്ക്  മുമ്പാണ്   മഅ്ദനിയുടെ പ്രസംഗം ആദ്യമായി കേൾക്കുന്നത്. ആയിരങ്ങൾക്ക് മുന്നിൽ ആവേശത്തോടുള്ള പ്രസ...
07/03/2023

Tklm

കുറെയേറെ വർഷങ്ങൾക്ക് മുമ്പാണ് മഅ്ദനിയുടെ പ്രസംഗം ആദ്യമായി കേൾക്കുന്നത്.

ആയിരങ്ങൾക്ക് മുന്നിൽ ആവേശത്തോടുള്ള പ്രസംഗം. രാത്രിയുടെ രണ്ടാം യാമത്തിലും പിരിഞ്ഞു പോകാത്ത ആയിരങ്ങൾ.

കുറച്ചു ചെറുപ്പക്കാർ ചേർന്ന് രൂപീകരിച്ച ഒരു സന്നദ്ധ സംഘടനയ്ക്ക് വേണ്ടിയായിരുന്നു ആ പ്രസംഗം.
ഇസ്ലാമിക ചരിത്രത്തിലെ സഹസൃഷ്ടി
സ്നേഹത്തിന്റെയും, ദാനധർമ്മത്തിന്റെയുമൊക്കെ മഹത്വവും
പ്രതിഫലവുമൊക്കെ വിവരിക്കുന്ന പ്രഭാഷണം.

സമ്പന്നതയുടെ തണുപ്പിൽ സമാധാനത്തോടെ
ഉറങ്ങിത്തീർക്കുന്ന സമുദായ പ്രമാണിമാരുടെ ഇടയിൽ അത്താഴ പട്ടിണിക്കാരന്റെയും, അടുപ്പു
പുകയാത്തവന്റെയും കണ്ണീരുറഞ്ഞ കഥകൾ.

കെട്ടുപ്രായം കഴിഞ്ഞിട്ടും സ്ത്രീധനമെന്ന
മഹാമാരിയുടെ മുന്നിൽ മോഹങ്ങളൊക്കെ
പൂഴ്ത്തിവച്ചു ജീവിക്കുന്ന പെൺകുട്ടികളുടെ
കണ്ണീരിന്റെ കഥകൾ.

മക്കയുടെ മലയിടുക്കിൽ
പച്ചിലയും പച്ചവെള്ളവും കുടിച്ചു ജീവിച്ച പ്രവാചകന്റെ കഥകൾ.

അവസാനം തന്റെ തലയിലെ കറുത്ത തൊപ്പിയൂരി ശ്രോതാക്കളുടെ അടുത്തേക്ക് കൊടുത്തയക്കുന്നു.
ആ തൊപ്പി വേദിയിൽ തിരിച്ചെത്തിയപ്പോൾ അത് നിറഞ്ഞു കവിഞ്ഞിരുന്നു, വിയർപ്പിന്റെ നനവുള്ള നാണയത്തുട്ടുകളും,
കൊച്ചു കൊച്ചു സ്വർണാഭരണങ്ങളുമായി....

ആയിരവും, പതിനായിരങ്ങളുമായി വാഗ്ദാനങ്ങളുടെ പെരുമഴ വേറെയും
അവിടെ പെയ്തിറങ്ങിയിരുന്നു.
കുറച്ചു നിർദ്ദനരായ
പെൺകുട്ടികളുടെ വിവാഹ സ്വപ്നങ്ങൾക്ക് നിറം പകരാൻ വേണ്ടിയായിരുന്നു അന്നദ്ദേഹം അവിടെ നിലവിളിച്ചത്....

അവസാനം, കിട്ടിയ നാണയത്തുട്ടുകളും, വാഗ്ദാനങ്ങളും എണ്ണിതിട്ടപ്പെടുത്തുമ്പോൾ സംഘാടകരുടെ കണ്ണും,
മനസ്സും നിറഞ്ഞിരുന്നു. കടമേതുമില്ലാതെ
കുറച്ചു പെൺകുട്ടികളുടെ വിവാഹം ഭംഗിയായി നടത്താനുള്ളത് മുഴുവൻ അന്നവിടെ പിരിഞ്ഞു കിട്ടിയിരുന്നു. ആ ചെറുപ്പക്കാരുടെ സന്തോഷം
കണ്ടു അവരെ കെട്ടിപ്പിടിച്ചു സ്വന്തം പോക്കറ്റിൽ നിന്ന് ഒരു വിഹിതം കൂടി അവർക്കു നല്‍കി ആ പാതിരാത്രിയിൽ അദ്ദേഹം യാത്രയായി.

പിരിവിന്റെ ശതമാനക്കണക്ക് പറഞ്ഞു കാശ് വാങ്ങുകയും, വരുന്ന വണ്ടിക്കും, ഡ്രൈവറിനും, കൂടെയുള്ളവർക്കും, വിശ്രമിക്കുന്ന ഹോട്ടൽ റൂമിനുമൊക്കെ പിന്നെയും കാശ് വാങ്ങി പ്രബോധനം നിർവഹിക്കുന്ന കാലത്തിന്റെ പ്രതിനിധി ആയിരുന്നില്ല മഅ്ദനി.

പിന്നെയുമെത്രയോ പാതിരാവുകളിൽ ആ പ്രസംഗംകേട്ടിരിക്കുന്നു. അനാഥാലയങ്ങൾക്ക് വേണ്ടി, അറബി കോളേജുകൾക്ക് വേണ്ടി, നിസ്കാര പള്ളികൾക്കു വേണ്ടി, യത്തീമുകൾക്കു വേണ്ടി, അശരണർക്കു വേണ്ടി, അങ്ങനെ എന്തിനൊക്കെ വേണ്ടി....
കേട്ട പ്രസംഗങ്ങളിൽ ഒന്നിലും സ്വന്തത്തിനു
വേണ്ടി ഒരു രൂപ ചോദിക്കുന്നത് കേട്ടിട്ടില്ല. ചില പ്രസംഗങ്ങളുടെ അവസാനം പലരും പിരിഞ്ഞു പോകാറാകുമ്പോൾ പറയുന്ന ഒന്ന് കേട്ടിട്ടുണ്ട്. അൻവാർശ്ശേരിയിലെ അനാഥാലയത്തിൽ അരി തീർന്നിട്ടുണ്ട്, കഴിയുന്നവർ കുറച്ചു അരി എത്തിക്കണമെന്ന്. അദ്ദേഹം സ്വന്തമായി
എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടങ്കിൽ അത് അൻവാറിന്റെ കാര്യം മാത്രമായിരുന്നു.

നാട്ടിൽ ഉയർന്നു നിൽക്കുന്ന പല പള്ളികൾക്കും, അനാഥാലയങ്ങൾക്കും, അറബി കോളേജുകൾക്കും അടിത്തറ പാകിയതിൽ മഅ്ദനിയുടെ വിയർപ്പിന്റെ ഒരംശം കൂടിയുണ്ട്.

പിന്നെയും എത്രയോ തവണ മഅ്ദനിയെ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായി. അലിഗഡും, അഹമ്മദാബാദും, ആസാമും, ഭീവണ്ടിയും, ഗുജറാത്തുമൊക്കെ അറിഞ്ഞതും അദ്ദേഹത്തിലൂടെ ആയിരുന്നു. മുസ്ലിം പേടിയുടെ ഇരുണ്ട കാലത്തു തേവലക്കര അലിയാരുകുഞ്ഞു മുസ്ലിയാരെയും, കാട്ടൂര് അലി മൗലവിയെയുമൊക്കെ അറിഞ്ഞതും അദ്ദേഹത്തിലൂടെ ആയിരുന്നു. ബാബരി
മസ്ജിദിനെ, സിറാജുന്നിസയെ പറഞ്ഞതും
അദ്ദേഹം മാത്രമായിരുന്നു.

പിന്നെയും ആ പ്രസംഗങ്ങള്‍ കേട്ടു. മദ്രാസില്‍ വച്ചു കൊല്ലപ്പെട്ട ദലിത് സമൂഹത്തില്‍ നിന്നുള്ള
ഐഎഎസ്സുകാരന്‍ സിടി സുകുമാരനെ
അറിയുന്നതും, കൊല്ലപ്പെട്ട ആര്‍ടിഒ സന്തോഷിനെ കുറിച്ച് കേള്‍ക്കുന്നതും
മഅ്ദനിയിലൂടെ ആയിരുന്നു.

വീണ്ടും ആ പ്രസംഗങ്ങള്‍ എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു. കരിനിയമങ്ങളുടെ
ഇരകള്‍ക്ക് വേണ്ടി, അരികുവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി, അധ:സ്ഥിതന്റെ വിമോചനത്തിനു വേണ്ടി, ആദിവാസിയുടെ
നിലനില്പിന് വേണ്ടി, അങ്ങനെ രാവിനെ പകലാക്കിയ എത്രയെത്ര സിംഹ ഗര്‍ജ്ജനങ്ങള്‍....

എല്ലാം തിരിച്ചറിവുകള്‍ ആയിരുന്നു. മതേതര ഇന്ത്യയിലെ ഫാഷിസ തീവ്രതയുടെ മുഖങ്ങള്‍.
അരികുവല്‍ക്കരിക്കപ്പെട്ടവന്റെ ജീവിത
ദുരിതത്തിന്റെ അടയാളപ്പെടുത്തലുകള്‍.

അടിച്ചമര്‍ത്തപ്പെട്ടവന്റെ ആകുലതകളുടെ
പേടിയേതുമില്ലാത്ത വെളിപ്പെടുത്തലുകള്‍. എല്ലാം ആ മനുഷ്യന്റെ നാവിന്‍ തുമ്പിലൂടെ ലോകമറിഞ്ഞു. ഇരകളുമറിഞ്ഞു.

തിരിച്ചു കിട്ടിയത് മുഴുവന്‍ കല്ലേറുകള്‍ ആയിരുന്നു. നിറ യൗവ്വനത്തിലാണ് വലതു കാല് ഫാഷിസം മുറിച്ചെടുത്തത്.
യൗവ്വനത്തിന്റെ രണ്ടാം പാതിയിലാണ്‌ കോയമ്പത്തൂരിലെ ഇരുണ്ട തടവിന്റെ ഒമ്പതര വര്‍ഷങ്ങള്‍.
പിന്നെയും ബാംഗ്ലൂരിലെ തടവറയുടെ തണുത്ത പ്രതലങ്ങള്‍. തീവ്രവാദ വിളിയൊച്ചകൾ നിഴലുപോലെ ഇന്നും കൂടെയുണ്ട്.

ഇരുളിലെ യാമങ്ങളിലെ നിലവിളി സ്വന്തത്തിനു വേണ്ടി ആയിരുന്നങ്കില്‍ കോടീശ്വരനായി ഇന്ന്
കഴിയാമായിരുന്നു. ആ ജീവിതം അതിനു വേണ്ടിയായിരുന്നില്ല.
നിലകൊണ്ടതും, നിലവിളിച്ചതും, പറഞ്ഞതും, പ്രവര്‍ത്തിച്ചതും, കരഞ്ഞതും, കണ്ണീര്‍ വാര്‍ത്തതും മറ്റുള്ളവര്‍ക്ക് വേണ്ടിയായിരുന്നു.

ഇന്ന് ആ മനുഷ്യന്‍ ബാംഗ്ലൂരിലെ ഒരാശുപത്രി കിടക്കയിലുണ്ട്. കൈകാലുകള്‍ മരവിച്ചു തീരുമ്പോഴും മരവിക്കാത്ത മനസ്സുമായിട്ട്,
വീതം വയ്ക്കാത്ത വിശ്വാസവുമായിട്ട്,
പ്രാർത്ഥനകളില്‍ എങ്കിലും ആ മനുഷ്യനെ
ഓര്‍ക്കാതിരുന്നാല്‍ നന്ദികേടാണത്.

കണ്ടതും, കേട്ടതുമൊക്കെ ദൂരെ നിന്നായിരുന്നു. അറിഞ്ഞതും ആദരിച്ചതും ഒത്തിരി അകലത്തില്‍ നിന്നായിരുന്നു.

ബാക്കിയുണ്ടങ്കില്‍, പടച്ചതമ്പുരാന്‍ വിധിച്ചെങ്കില്‍ ആ മനുഷ്യനെ നേരിട്ടൊന്നു കാണണം,
ആ കൈപിടിച്ചൊന്നു മുത്തണം,
പ്രാര്‍ഥനയില്‍ ഓര്‍ക്കണമെന്നൊന്നു പറയണം,
ആ കൈവെള്ളയില്‍ രണ്ടിറ്റു കണ്ണീര്‍ പൊഴിക്കണം.
സകലതിനും മാപ്പായിട്ട്!!!

Address

Tavanur Panchayath
Kuttippuram
679573

Website

Alerts

Be the first to know and let us send you an email when PDP Tavanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share