27/04/2024
കേരളത്തിൽ ബിജെപിയുടെ എ ക്ലാസ് മണ്ഡലം പാലക്കാടാണ്. നിയമസഭയിൽ അക്കൗണ്ട് തുറക്കുക എന്ന ബിജെപിയുടെ മോഹത്തെ പരാജയപ്പെടുത്തിയവന്റെ പേരാണ് ഷാഫി പറമ്പിൽ. ആ ഷാഫി പറമ്പിലിനെതിരെ പാലക്കാട്ടെ ബിജെപി പോലും പുറത്തെടുക്കാത്ത വർഗീയ പ്രചാരണമാണ് സിപിഎം ഇന്ന് ഏറ്റെടുത്തിരിക്കുന്നത്.
നോക്കൂ,
ഷാഫി പറമ്പിലിനെ ഏറ്റവും സന്തോഷത്തോടെ കാണാൻ കഴിയുന്നത് കൽപാത്തി രഥോത്സവത്തിലായിരിക്കും. ഒരു വശത്ത് നിന്ന് നടന്നു തുടങ്ങിയാൽ പ്രായഭേദമന്യേ നൂറ് കണക്കിന് മനുഷ്യരുടെ ഇടയിലൂടെ അയാൾ പരന്നൊഴുകുന്ന നദിയായി മാറും. പ്രായമായ അമ്മമാരുടെ വാത്സല്യം അനുഭവിച്ചും അവരുടെ വിശേഷങ്ങൾ തിരക്കിയും കുട്ടികളോടൊപ്പം അവരുടെ വൈബിനൊത്ത് ആഘോഷിച്ചും ഉത്സവത്തിലെ അവസാനത്തെ മനുഷ്യനെയും പരിഗണിച്ചാകും അയാൾ കൽപ്പാത്തി വിടുന്നത്. ഇന്നും യുട്യൂബിൽ കൽപാത്തി രഥോൽസവ വീഡിയോകളിൽ ഷാഫി പറമ്പിലിനെ കാണാൻ കഴിയും, അയാളെ ജനപ്രതിനിധി എന്നതിനപ്പുറം മകനെ പോലെ, സഹോദരനെ പോലെ, കൂട്ടുകാരനെ പോലെ സ്നേഹിക്കുന്ന മനുഷ്യരെ കാണാൻ കഴിയും.
രണ്ടായിരത്തി ഒൻപതിൽ കെ എസ് യൂവിന്റെ സംസ്ഥാന പ്രസിഡന്റായി കേരളത്തിന്റെ പൊതു മണ്ഡലത്തിൽ അടയാളപ്പെടുത്തിയ പേരാണ് ഷാഫി പറമ്പിൽ. 2011 ൽ തന്റെ ഇരുപത്തി എട്ടാം വയസ്സിൽ നിയമസഭ സ്ഥാനാർഥിയായി പാലക്കാട് വന്നിറങ്ങിയ ഷാഫി മൂന്നാം തവണയും പാലക്കാട് എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടത് കരുത്തുറ്റ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും വ്യക്തി പ്രഭാവവും കൊണ്ടാണ്.
അത്തരമൊരു പൊളിറ്റിക്കൽ ഫിഗറിനെതിരെ സിപിഎം നടത്തുന്ന വർഗീയ പ്രചാരണത്തെയും വർഗീയ ചപ്പായടിയേയും കേരളം പരാജയപ്പെടുത്തും.
ഷാഫി പറമ്പിൽ മതം പറഞ്ഞു വോട്ട് പിടിക്കുന്നു...കെ കെ ശൈലജയെ കാഫിർ എന്ന് വിളിച്ചു... മുസ്ലിമായ ഷാഫിക്ക് മുസ്ലിങ്ങൾ വോട്ട് ചെയ്യണം എന്ന പ്രചരണം നടത്തി... അങ്ങനെ ഫേക്ക് സ്ക്രീൻ ഷോട്ടുകൾ നിർമ്മിച്ചും അതിൽ നിന്നും ആരോപണങ്ങൾ നെയ്‌തെടുത്തും ഷാഫി പറമ്പിലിനെ മതം പറഞ്ഞു ആക്രമിക്കുന്നത് ബിജെപിയല്ല സിപിഎമ്മാണ് എന്നത് ഓർക്കണം.
കേരളത്തിൽ പതിനഞ്ച് കൊല്ലമായി തുറന്ന പുസ്തകം പോലെ നിലകൊള്ളുന്ന, ആർക്കും ഓഡിറ്റ് ചെയ്യാൻ കഴിയുന്ന വിധം സുതാര്യമായ പ്രവർത്തനം നടത്തുന്ന ഒരു ജനപ്രതിനിധിയെയാണ് ഇവർ ഇത്തരത്തിൽ മതത്തിന്റെ ലേബലിൽ കെട്ടാൻ പോകുന്നത് എന്നത് കഷ്ടമാണ്.
സിപിഎമ്മിനെയും കോൺഗ്രസിനെയും ബിജെപിയെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കാറുള്ള മാധ്യമ പ്രവർത്തകൻ ഹാഷ്മി ഒരിക്കൽ സിപിഎമ്മിനെ വിമർശിക്കുകയും ഒന്നിരുട്ടി വെളുത്തപ്പോഴേക്കും സൈബർ സഖാക്കൾ ഹാഷ്മിയുടെ ചിത്രത്തിൽ ഒരു തൊപ്പി എഡിറ്റ് ചെയ്ത് ചേർക്കുകയും അതിലൂടെ ഹാഷ്മിക്ക് ഒരു മുസ്ലിം ഐഡന്റിറ്റി നൽകി സോഷ്യൽ മീഡിയയിൽ ആക്രമിച്ചത് മറന്നിട്ടില്ല. തങ്ങൾക്ക് എതിരെ നിൽക്കുന്നത് ആരായാലും അയാളുടെ മതം പറഞ്ഞു ആക്രമിക്കാനും അടിച്ചമർത്താനും സിപിഎം ശ്രമിച്ചതിന്റെ ഉദാഹരണങ്ങൾ ഒരുപാടുണ്ട്.
പക്ഷെ ഷാഫിയുടെ കാര്യത്തിൽ നിങ്ങൾക്ക് തെറ്റി എന്ന് സമ്മതിക്കേണ്ടി വരും സഖാക്കളെ. പാലക്കാട് നിന്നും വടകരയിലേക്ക് വരുമ്പോൾ ഷാഫിയെ യാത്രയാക്കാനായി കടന്ന് വന്ന നൂറ് കണക്കിന് മനുഷ്യരിൽ ഹിന്ദുവുണ്ട്, ക്രിസ്ത്യനുണ്ട്, മുസ്ലിമുണ്ട്... കരഞ്ഞു കലങ്ങിയ കണ്ണുമായി അയാളെ ചേർത്ത് പിടിച്ചത് ഏതെങ്കിലും ഒരു മത വിഭാഗത്തിൽ പെട്ടവരായിരുന്നില്ല. തലയിൽ കൈ വച്ചു അനുഗ്രഹിച്ചു ജയിച്ചു വാ എന്ന് പറഞ്ഞത് ഏതെങ്കിലും ഉമ്മയായിരുന്നില്ല, അമ്മയായിരുന്നു. മുടപ്പല്ലൂർ മാത്തൂർ തണ്ടലോട് ശിവക്ഷേത്രത്തിൽ കെ. രുക്മിണി എന്ന വീട്ടമ്മ ചുറ്റുവിളക്ക് വഴിപാട് നടത്തിയപ്പോൾ രസീതിലെ പേര് ഷാഫി പറമ്പിൽ, അവിട്ടം നക്ഷത്രം എന്നായിരുന്നു.
ജാതി മത ഭേദമന്യേ ഒരുപാട് മനുഷ്യരുടെ, ഒരുപാട് അമ്മമാരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ ഷാഫി പറമ്പിലിനെ കേവലം തിരഞ്ഞെടുപ്പ് ലാഭത്തിനായി മതത്തിന്റെ ബ്രാൻഡിൽ ചിത്രീകരിക്കുമ്പോൾ, അയാൾക്കെതിരെ വർഗീയ പ്രചരണം നടത്തുമ്പോൾ സഖാക്കൾ ഓർക്കുക, വടകരയിൽ കിട്ടാൻ പോകുന്ന തിരിച്ചടി നിങ്ങളുടെ നാണം കെട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കെതിരെ കൂടിയാകും. മറക്കണ്ട!
- Mahin Aboobakkar