20/07/2016
പൂക്കോയ തങ്ങൾ എന്ന പുണ്യപുമാൻ... (ഭാഗം 4)
ആത്മീയ രംഗത്തെ ആദരണീയ വ്യക്തിത്വം....
പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ എല്ലാ അർത്ഥത്തിലും ഒരു ആത്മീയ നായകൻ കൂടിയായിരുന്നു. കേരള മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ പ്രചാരണ പ്രവർത്തന രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു തങ്ങൾ, സംസ്ഥാനത്തെ എൺപതോളം മഹല്ലുകളിൽ "ഖാളി" സ്ഥാനവും വഹിച്ചിരുന്നു.
അമ്പതുകളുടെ അവസാനത്തിൽ തന്നെ "സമസ്ത"യുടെ നേതൃ സ്ഥാനത്തുള്ള തങ്ങൾ, 1973 ഫെബ്രുവരി 24 നാണ് "മുശാവറ" അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. "സമസ്ത"യുടെ കക്കാട്, തിരുന്നാവായ സമ്മേളനങ്ങളുടെ സ്വാഗത സംഘം ചെയർമാനായ തങ്ങൾ, "സമസ്ത"യുടെ കീഴിൽ ആദ്യമായി സ്ഥാപിതമായ സനദ് ദാന അറബിക് കോളേജായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജിൻറെ വൈസ്: പ്രസിഡണ്ട്, ജനറൽ സെക്രട്ടരി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പ്രസിദ്ധമായ പൊന്നാനി മൗനത്തുൽ ഇസ്ലാം സഭയുടെ പ്രസിഡണ്ടായ തങ്ങൾ, 1968 മുതൽ "സമസ്ത"യുടെ പോഷക സംഘടനയായ എസ്.വൈ.എസ്. സംസ്ഥാന പ്രസിഡണ്ട് പദവിയും വഹിച്ചിരുന്നു. കൂടാതെ ഒട്ടനവധി പള്ളി, മദ്രസ്സ, യതീംഖാന അറബിക് കോളേജ് തുടങ്ങിയവയുടെ ഉന്നത ഭാരവാഹിയായും പൂക്കോയ തങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.
1966 ൽ "സമസ്ത"ക്കെതിരെ വന്ന "അഖില കേരള ജംഇയ്യത്തുൽ ഉലമ" എന്ന സംഘടക്കെതിരെ കോഴിക്കോട് കുറ്റിച്ചിറയിൽ നടന്ന "സമസ്ത"യുടെ നയ വിശദീകരണ യോഗത്തിൽ വെച്ച് "ഇവിടെ സമസ്ത മതി, അഖിലയും വേണ്ട, കൊകിലയും വേണ്ട" എന്ന പൂക്കോയ തങ്ങളുടെ ഒരു പ്രസ്താവനയാണ് പ്രസ്തുത സംഘടയുടെ പതനത്തിലേക്ക് വഴി വെച്ചത്. സുന്നത് ജമാ അത്തിൻറെ മുന്നണിപ്പോരാളിയായിരിക്കെ തന്നെ, മുസ്ലിംകൾക്കിടയിലെ ആശയ പരമായി വിയോജിപ്പുള്ളവരുമായും അഭേദ്യമായ ആത്മ ബന്ധമായിരുന്നു പുലർത്തിയിരുന്നത്.
"മുജാഹിദ്" വിഭാഗത്തിലെ സമുന്നത നേതാക്കളായ കെ.എം.മൗലവി, എൻ.വി. അബ്ദുസ്സലാം മൗലവി, എം.കെ.ഹാജി, കെ.സി.അബൂബക്കർ മൗലവി തുടങ്ങിയവരുമായി പരസ്പര ബഹുമാനത്തോടെ മാത്രമായിരുന്നു പൂക്കോയ തങ്ങൾ ഇടപെട്ടിരുന്നത്. ഒരിക്കൽ മുസ്ലിം ലീഗിൻറെ ഒരു പൊതു യോഗം കഴിഞ്ഞു പൂക്കോയ തങ്ങളും കെ.എം.മൗലവിയുമടക്കമുള്ള നേതാക്കൾ ഒരു സ്ഥലത്ത് താമസിച്ചു. സുബ്ഹി നിസ്കാരം നിർവ്വഹിക്കാൻ വരാൻ പൂക്കോയ തങ്ങൾ അൽപ്പം വൈകി. കെ.എം.മൗലവി ഇമാമായിക്കൊണ്ട് നിസ്കാരം ആരംഭിച്ചു. എന്നാൽ തന്നെ പിന്തുടർന്ന് കൊണ്ട് പൂക്കോയ തങ്ങൾ നിസ്കരിക്കുന്നുണ്ടെന്ന് അറിയാവുന്ന കെ.എം.മൗലവി, തങ്ങളോടുള്ള ആദരവ് കൊണ്ട് പ്രസ്തുത നിസ്കാരത്തിൽ "ഖുനൂത്ത്" ഓതിയിരുന്നു എന്നാണ് ചരിത്രം പറയുന്നത്.
പൂക്കോയ തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ചാക്കീരി അഹമ്മദ് കുട്ടി സാഹിബായിരുന്നു. "മുജാഹിദ്" ആശയക്കാരനായിരുന്ന ചാക്കീരിക്ക് "കൊടപ്പനക്കൽ" തറവാട്ടിൽ ചില പ്രത്യേക സ്വാതന്ത്ര്യങ്ങൾ കൂടി ഉണ്ടായിരുന്നു. ചാക്കീരിയുടെ നേതൃത്വത്തിൽ മുജാഹിദ് വിഭാഗത്തിനായി പണിത വേങ്ങര എട്ടാം കല്ലിലെ മനാർ പള്ളിയുടെ തറക്കല്ലിടാൻ പൂക്കോയ തങ്ങളെയായിരുന്നു തീരുമാനിച്ചത്. എന്നാൽ സംഘാടകരിൽ ചിലയാളുകൾക്ക് സുന്നിയായ തങ്ങളെക്കൊണ്ട് തറക്കല്ലിടീക്കണോ എന്നൊരു സന്ദേഹം വന്നു. ഉടനെ ചാക്കീരിയുടെ മറുപടി വന്നു. പൂക്കോയ തങ്ങൾ സുന്നികളുടെ മാത്രം നേതാവല്ല. എം. കെ. ഹാജി സാഹിബും അതിനെ പിന്തുണച്ചു. പിന്നീട് ഒറ്റക്കെട്ടായിത്തന്നെ പൂക്കോയ തങ്ങളെക്കൊണ്ട് തറക്കല്ലിടീക്കാൻ തീരുമാനമെടുത്തു. എന്നാൽ അവിചാരിതമായുണ്ടായ ചില കാരണങ്ങളാൽ പൂക്കോയ തങ്ങൾക്ക് പ്രസ്തുത ചടങ്ങിൽ സംബന്ധിക്കാൻ സാധിച്ചില്ല. പകരം, മകൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്....