24/10/2020
രക്ഷാപ്രവർത്തനത്തിനിടെ വീര മൃത്യു വരിച്ച അഗ്നിശമന സേനാംഗം ശരത്തിന് വിടചൊല്ലി നാട് .
പമ്പാനദിയിൽ രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് മറിഞ്ഞു മരിച്ച അഗ്നിശമന സേനാംഗം ആര്യങ്കോട് ഇടവാൽ മണലുവിളാകം ശരത് ഭവനിൽ ആർ.ആർ.ശരത്തിന് പത്തനംതിട്ട കലക്ടർ പി.വി.നൂഹു അന്ത്യാഞ്ജലി അർപ്പിക്കുന്നു. വീണാ ജോർജ് എംഎൽഎ സമീപം.
വെള്ളറട ∙പമ്പാനദിയിൽ രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് മറിഞ്ഞു മരിച്ച അഗ്നിശമന സേനാംഗം ആര്യങ്കോട് ഇടവാൽ മണലുവിളാകം ശരത് ഭവനിൽ ആർ.ആർ.ശരത്തി(30)ൻെറ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. പമ്പയിൽ ഒഴുക്കിൽപെട്ടു കാണാതായ ആൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ മാടമൺ തടയണയ്ക്കു സമീപം വ്യാഴാഴ്ച വൈകിട്ടാണ് റബർ ഡിങ്കി(ചെറുബോട്ട്)മറിഞ്ഞത്. പത്തനംതിട്ട ഫയർ സ്റ്റേഷനിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫിസറായിരുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംഎൽഎമാരായ വീണാ ജോർജ്, വി.കെ.പ്രശാന്ത്, അഗ്നിശമന സേന ഡിജിപി ആർ.ശ്രീലേഖ, പത്തനംതിട്ട ജില്ലാകലക്ടർ പി.വി.നൂഹു എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. എസ്.രാജേശ്വരൻെറയും ടി. രത്നകുമാരിയുടെയും മകനാണ്.എ.അഖിലയാണ് ഭാര്യ. മകൻ: അധർവ്. കുടുംബത്തിൻെറ ഏക ആശ്രയമായിരുന്നു ശരത്. കാര്യമായ സാമ്പത്തികശേഷി ഇല്ലാത്ത കുടുംബം. പിതാവ് രാജേശ്വരൻ ഷാപ്പ് തൊഴിലാളിയായിരുന്നു. ചാരായ നിരോധനം വന്നപ്പോൾ തൊഴിൽ നഷ്ടമായി.
ഏകമകൻെറ പിറന്നാൾ ആഘോഷിക്കാനായിരുന്നു ഒടുവിൽ ശരത് നാട്ടിലെത്തിയത്. ചൊവ്വാഴ്ച ആയിരുന്നു മകൻ അഥർവിൻെറ മൂന്നാം പിറന്നാൾ. കുടുംബാംഗങ്ങളോടൊപ്പം ശരത്തും ആഘോഷത്തിൽ പങ്കെടുത്തു. ബുധനാഴ്ച തിരികെ പത്തനംതിട്ടയിലെത്തി ജോലിയിൽ പ്രവേശിച്ചു. ഒഴുക്കിൽപെട്ടു കാണാതായ ആളിനെ തിരയുന്നതിനിടെ വ്യാഴാഴ്ചയാണ് ബോട്ടപകടം ഉണ്ടായത്