04/09/2022
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന കോരോത്ത് ഉസ്മാന്റേയും സെറീനയുടേ യും മകന് നിറം വെളുപ്പ് ആയിരുന്നു. ശരീരവും അത്ര ബലിഷ്ടമായിരുന്നില്ല.
നാടൻ ഭാഷയിൽ 'ഉള്ള വീട്ടിലെ കുട്ടിയുടെ' രൂപം. പക്ഷെ സ്കൂൾ കാലം മുതൽ അയാളുടെ ചങ്ങാതിമാർ അയാളുടെ ശരീര പ്രക്യതം ഉള്ളവരായിരുന്നില്ല. "ഒരു മുസ്ലീം 'തറവാട്ടിലെ' കുട്ടിക്ക് ഇങ്ങനെയുള്ളവരോട് കളിച്ച് നടക്കാൻ നാണമില്ലേ" എന്ന് അന്ന് മൂക്കത്ത് വിരൽ വെച്ചവർ ഉണ്ടായിരുന്നിരിക്കണം. പക്ഷെ അവർക്ക് അയാളേയും അയാൾക്ക് അവരെയും അത്രക്ക് പരിചിതരായിരുന്നു. കാരണം അവരെല്ലാം എസ് എഫ് ഐ ആയിരുന്നു....
സ: എ. എൻ. ഷംസീർ ഉത്തമ കമ്മ്യൂണിസ്റ്റ് സങ്കൽപ്പങ്ങൾ കൊണ്ട് നടക്കുന്നവർക്ക് ഇന്നും അനഭിമതനാകുന്നതിന് കാരണം മുകളിൽ പറഞ്ഞതാണ്. അയാൾക്ക് അന്നും ഇന്നും പാർട്ടിയും പാർട്ടി സഖാക്കളുമാണ് ബന്ധുക്കൾ. അവരെ, പാർട്ടിയെ പ്രതിരോധിക്കുമ്പോൾ അയാൾക്ക് പോളിഷ് ചെയ്ത ഭാഷ വരില്ല. അത് കൊണ്ട് തന്നെയാണ് ലിബറലുകൾക്കും ഉത്തമർക്കും കപട ബുദ്ധി ജീവി സമൂഹത്തിനും അയാളുടെ പേര് കേൾക്കുമ്പോൾ ചിറി കോടൽ ഉണ്ടാകുന്നത്...
ആദ്യ യൂണിയൻ ചെയർമാനും, പിന്നീട് എസ് എഫ് ഐ , ഡി വൈ എഫ് ഐ സംസ്ഥാന നേതാവുമൊക്കെയായ അയാൾക്ക്, അന്നും ഇന്നും അഭിനയം അറിയില്ല. കൂടയുള്ളവർക്ക് കുത്തേൽക്കുമ്പോൾ മാറി നിൽക്കാനും ആകില്ല. അത് കൊണ്ട് തന്നെ തന്റെ ഇരുപത്തി നാലാം വയസ്സിൽ ആർ എസ് എസ് കുത്തിക്കീറിയ വയറുമായി ചോര ഒലിപ്പിച്ച് നിന്നിട്ടും തിരിഞ്ഞോടാതെ നേർക്ക് നേർ നിന്ന് പോരാടിയത്. ആ പോരാട്ട വീര്യത്തിന് ഒരു കുറവും ഇന്നും വന്നിട്ടില്ല.
അന്നും ഇന്നും സംഘപരിവാർ, ലീഗ്, കോൺഗ്രസ്സ് അണികൾക്ക് അയാൾ അനഭിമതനാകുന്നതിന് കാരണവും അത് തന്നെ. അടിയുറച്ച മതേതര വാദിയായ സ: ഷംസീറിന്റെ വീടിന് നേരെ നിരന്തരം ആർ എസ് എസ് ബോംബെറിയുന്നതും മറ്റൊന്നും കൊണ്ടല്ല. അയാൾ ഒരു ജനകീയനായ കമ്മ്യൂണിസ്റ്റ് ആണ് എന്നത് കൊണ്ട് തന്നെ.
മുപ്പതിനായിരത്തിന് മുകളിൽ വോട്ടുകൾക്ക് ആദ്യ തവണയും അതിനെക്കാൾ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടുമ്പോൾ, അതും സംഘപരിവാർ തോൽപ്പിക്കാൻ നേരിട്ടിറങ്ങിയ ഒരാൾ, തലശ്ശേരിക്കാർക്ക് ഒരു ഉറച്ച ബോധ്യമുണ്ട്. ഷംസീർ നമ്മളിൽ ഒരാൾ തന്നെ ആണെന്നതിൽ....
ജയശങ്കറും വിനുവും അടങ്ങുന്ന പരദൂഷണ സംഘം പല തവണ അയാളെ പരിഹസിച്ചിട്ടുണ്ട്. അവരുടെ പരിഹാസത്തിന് തലശ്ശേരിക്കാർ മറുപടി നൽകിയത് കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഓരോ തവണയും വർദ്ധിപ്പിച്ച് കൊണ്ടായിരുന്നു.
2015 ൽ വടകര പാർലമന്റ് മണ്ഡലത്തിൽ ആർ എം പി മുതൽ സർവ്വ മുള്ള് മുരിക്കുകളും ഒരുമിച്ച് നുണക്കോട്ട സ്യഷ്ടിച്ചിട്ടും അയാളെ തോൽപ്പിക്കാനായത് വെറും മൂവായിരത്തോളം വോട്ടുകൾക്കായിരുന്നു.
അക്കാലത്ത് നുണകൾ കൊണ്ട് ബുർജ്ജ് ഖലീഫ സ്യഷ്ടിച്ചിട്ടുണ്ട് മാധ്യമങ്ങളുടെ അടക്കം സഹായത്തോടെ പ്രതിപക്ഷം. അന്ന് ജീവിച്ചിരിക്കുന്ന ബാപ്പ മരിച്ചിട്ട് മയ്യത്ത് നിസ്ക്കരിച്ചില്ല, ഉമ്മയെ ഹജ്ജിനെ വിടാതിരിക്കാൻ പാസ്പോർട്ട് കത്തിച്ചു, സുന്നത്ത് ചെയ്തിട്ടില്ല, തുടങ്ങി സ: ഷംസീറിനെതിരെ ലീഗ് അണികൾ പ്രചരിപ്പിച്ച നുണകൾ ചേർത്ത് വെച്ചാൽ അത് ചൈനയിലെ വൻ മതിലോളം നീളം വരുമായിരുന്നു...
ജനങ്ങളേയും സഖാക്കളേയും ചേർത്ത് നിർത്തുന്നതിൽ എക്കാലവും അയാൾ തികഞ്ഞ കമ്മ്യൂണിസ്റ്റ് തന്നെയായിരുന്നു. അവരിൽ ഒരാൾ മാത്രമായിരുന്നു. തനിക്ക് നേരെ സംഘപരിവാരങ്ങളിൽ നിന്നും വധ ഭീക്ഷണികൾക്ക് സുരക്ഷ നൽകാൻ വന്ന പോലീസിനോട്, തന്റെ സഖാക്കൾക്കില്ലാത്ത സുരക്ഷ തനിക്ക് വേണ്ടെന്ന് പറയാൻ കഴിയുന്നതും ആ ഉറപ്പാണ്.
സ: കണ്ണിപ്പൊയിൽ ബാബുവിനെ ആർ എസ് എസുകാർ അരും കൊല ചെയ്ത സമയത്ത് അയാൾ എഴുതിയ ഒരു അനുശോചനക്കുറിപ്പ് ഉണ്ട്. അത് വായിച്ച് കണ്ണ് നിറഞ്ഞ് പോയിട്ടുണ്ട് അന്ന്. അത്രമേൽ വൈകാരികമായിരുന്നു അത്...
സ: ഷംസീറിൽ ഞാൻ കാണുന്ന ഏറ്റവും വലിയ കഴിവ്, ഒരേ സമയം സംഘപരിവാറിന്റേയും ലീഗിന്റേയും മുസ്ലീം മത തീവ്രവാദികളുടേയും ശത്രു ആണെന്നതാണ്. അങ്ങനെ ആകുന്നത് അയാളുടെ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ ബോധവും ബോധ്യവും കൊണ്ട് തന്നെയാകും എന്നതുറപ്പാണ്.
എം എൽ എ എന്ന നിലയിലും രാഷ്ട്രീയ ശത്രുക്കൾക്ക് പോലും അയാളുടെ പ്രവർത്തനത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയില്ല. കാരണം മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ ആവശ്യങ്ങൾ സ്വയം തിരിച്ചറിയാനുമുള്ള പാഠം അയാൾക്ക് ചെറുപ്പത്തിലേ ലഭിച്ചിരുന്നു എന്നത് കൊണ്ട് തന്നെ...
സ: എം. എം. മണി ആദ്യമായി മന്തിയാകുമ്പോൾ, ഇന്നത്തെപ്പോലെ അന്നും ഉത്തമർക്കും എലീറ്റുകൾക്കും പുച്ഛമായിരുന്നു. അന്ന് ആ വിഭാഗത്തിലെ ഒരു സിനിമാക്കാരൻ എഴുതിയത് 'വെറുതെ സ്കൂളിൽ പോയി' എന്നായിരുന്നു. പിന്നെ നടന്നത് ചരിത്രം..... ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കുകയാണ് സ: ഷംസീറിലൂടെ...
ബഹു: നിയുക്ത സ്പീക്കർ എ. എൻ. ഷംസീറിന് അഭിവാദ്യങ്ങൾ ❤️