28/05/2026
മാസപ്പടിയിൽ മുങ്ങി നാണംകെട്ട് ഇടത് നേതൃത്വം; പിണറായിയെ കണ്ണുംപൂട്ടി ന്യായീകരിക്കുന്ന ജോസ് കെ. മാണിയുടെ ഇരട്ടത്താപ്പ് എന്തിന്?
ഇന്ത്യയിൽ ഇതിനുമുമ്പും സാമ്പത്തിക ക്രമക്കേടുകളിൽ കേന്ദ്ര ഏജൻസികളുടെ റെയ്‌ഡുകൾ നടന്നിട്ടുണ്ട്. എന്നാൽ ഇന്നലെ കേരളം കണ്ടത് വിവരക്കേടിന്റെയും അക്രമവാസനയുടെയും അങ്ങേയറ്റമാണ്. പൊതുമുതൽ തല്ലിത്തകർക്കാനും ഇ.ഡി ഉദ്യോഗസ്ഥരെ അക്രമിക്കാനും സോഷ്യൽ മീഡിയ വഴിയും ഫേസ്ബുക്കിലൂടെയും കലാപത്തിന് ആഹ്വാനം ചെയ്ത നേതാക്കളും അതിന് ഇറങ്ങിപ്പുറപ്പെട്ട അണികളും ഒന്നു മനസ്സിലാക്കണം—നിങ്ങൾ ഈ തച്ചുടച്ചതൊന്നും പിണറായി വിജയനെ രക്ഷിക്കാൻ വേണ്ടിയല്ല! അണികൾ വീരവാദം മുഴക്കുന്നതുപോലെ പിണറായി വിജയന് ഇവിടെ ഒന്നും സംഭവിച്ചിട്ടുമില്ല, ആർക്കും ഒരു 'തടസ്സവും' വന്നിട്ടില്ല.
സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശക്തമായ നടപടിയിലേക്ക് കടന്നിരിക്കുകയാണ്. കേരളത്തിലും ബംഗളൂരുവിലുമായി നടത്തിയ വൻ റെയ്ഡുകൾക്ക് പിന്നാലെ വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു. 242 അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 18.36 കോടി രൂപയാണ് മരവിപ്പിച്ചിരിക്കുന്നത്!
തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കണ്ടെടുത്ത സ്ഥിരനിക്ഷേപ രേഖകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് ഈ നടപടി. കണ്ണൂരിലെ പിണറായിയുടെ വീട്, റിയാസിന്റെ മാതാപിതാക്കളുടെ വീട്, സി.എം.ആർ.എൽ ഓഫീസുകൾ എന്നിവിടങ്ങളിലൊക്കെ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
അഴിമതി വീരന്മാരെ വെള്ളപൂശാൻ നടക്കുന്ന ചില ഘടകകക്ഷി നേതാക്കളുടെ ഇരട്ടത്താപ്പും ഇതോടൊപ്പം കൂട്ടിവായിക്കണം. സ്വന്തം പാർട്ടിയിലെ റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അഴിമതിക്കേസ് എടുത്തപ്പോൾ പ്രതിരോധിക്കാൻ പോലും നിൽക്കാതെ കൈമലർത്തിയ ജോസ് കെ. മാണിയാണ് ഇപ്പോൾ പിണറായി വിജയനെയും കുടുംബത്തെയും കണ്ണുംപൂട്ടി ന്യായീകരിച്ച് രംഗത്തെത്തുന്നത്! സ്വന്തം അണിയെയും സഹപ്രവർത്തകനെയും തള്ളിപ്പറയുകയും, വലിയവന്റെ അഴിമതിയെ അന്ധമായി ന്യായീകരിക്കുകയും ചെയ്യുന്ന ഈ നിലപാട് രാഷ്ട്രീയ പാപ്പരത്തമല്ലെങ്കിൽ പിന്നെന്താണ്? കേരള കോൺഗ്രസ് അണികൾ പോലും ഈ ഇരട്ടത്താപ്പ് കണ്ട് മൂക്കത്ത് വിരൽവെക്കുകയാണ്.
വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് നമ്മൾ കരുതുന്ന ഈ പാർട്ടിയുടെ ഉന്നത നേതാക്കൾ ഇന്നലെ കാട്ടിക്കൂട്ടിയ കോപ്രായങ്ങളും അണികളെ ഇളക്കിവിട്ട് നടത്തിയ അക്രമങ്ങളും ജനം കാണുന്നുണ്ടായിരുന്നു. സ്വന്തം ബുദ്ധി ഉപയോഗിക്കാതെ, വല്ലവനും വേണ്ടി കൊല്ലാനും കൊള്ളയടിക്കാനും ഇറങ്ങുന്ന അണികൾ ഒന്നു ഓർക്കുക: ഈ അക്രമങ്ങൾ വഴി ഉണ്ടായ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ നികത്തേണ്ടത് സാധാരണക്കാരന്റെ നികുതിപ്പണത്തിൽ നിന്നല്ല. കലാപത്തിന് ആഹ്വാനം ചെയ്തവരിൽ നിന്നും, അതിന് കൈയും മെയ്യും മറന്ന് ഇറങ്ങിയ അക്രമികളിൽ നിന്നും തന്നെ ഇത് ഈടാക്കണം! നിയമം അതിന്റെ വഴിക്ക് പോകുമ്പോൾ, അക്രമം കൊണ്ട് അതിനെ തടയാമെന്ന് കരുതുന്നത് വിവരക്കേടാണ്.