01/10/2025
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന
പനച്ചിക്കാട് സരസ്വതി ക്ഷേത്രം
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രം,കേരളത്തിലെ സരസ്വതി ക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം . ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണെങ്കിലും സരസ്വതി ദേവിയുടെ നാമത്തിലാണ് ക്ഷേത്രം അറിയപ്പെടുന്നത് . ഉപദേവതകളായി ശിവൻ , ശാസ്താവ്, ഗണപതി , നാഗങ്ങൾ , യക്ഷി എന്നിവരും ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു .
ആയിരം വർഷത്തിനുമേൽ പഴക്കമുള്ള സരസ്വതി ക്ഷേത്രത്തിന്റെ ഐതിഹ്യം ഇപ്രകാരമാണ് . കിഴുപ്പുറത്തു ഇല്ലം എന്ന് പറയുന്ന നമ്പൂതിരി കുടുംബത്തിൽ ഒരിക്കൽ ഒരു നമ്പൂതിരിയും അദ്ദേഹത്തിന്റെ ധർമ്മപത്നിയും മാത്രം അവശേഷിച്ചു . ഷഷ്ഠിപൂർത്തി കഴിഞ്ഞിട്ടും സന്താന ഭാഗ്യം ഉണ്ടാകാതിരുന്ന നമ്പൂതിരി വളരെയധികം മനഃക്ലേശം അനുഭവിച്ചു പോന്നു .
അങ്ങിനെ ഇരിക്കെ അദ്ദേഹം ഗംഗാസ്നാനത്തിനായി പുറപ്പെട്ടു . പോകുന്ന വഴിയിൽ അദ്ദേഹം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തി ചേർന്നു . അവിടെ കുറച്ചു നാൾ ഭജനം ഇരിക്കാൻ നമ്പൂതിരി തീരുമാനിച്ചു. ദൃഢമായ ഭക്തിയോടെ അദ്ദേഹം ഒരു സംവത്സരം മൂകാംബിക ക്ഷേത്രത്തിൽ ഭജനമനുഷ്ഠിച്ചു . ഒരു രാത്രി ഉറക്കത്തിലായിരുന്ന നമ്പൂതിരിയുടെ സ്വപ്നത്തിൽ അതിസുന്ദരിയായ ഒരു യുവതി പ്രത്യക്ഷപെടുകയുണ്ടായി . അവർ ഇപ്രകാരം അദ്ദേഹത്തോട് അരുളി ചെയ്തു .” താങ്കൾ ഭജനം മതിയാക്കി ഗംഗാസ്നാനത്തിനായി പുറപ്പെട്ടോളൂ . ഈ ജന്മത്തിൽ അങ്ങേക്ക് സന്താന ഭാഗ്യം ഉണ്ടാവുകയില്ല . അതിനാൽ ഗംഗാസ്നാനത്തിന് ശേഷം തിരികെ പോവുക . അങ്ങയുടെ ഇല്ലത്തിനടുത്തുള്ള കരുനാട്ടില്ലത്തെ അന്തർജ്ജനം ഗർഭവതിയാണ് . അവർക്ക് ഉണ്ടാകുന്ന രണ്ടുണ്ണികളിൽ ഒരുണ്ണിയെ അങ്ങേക്ക് തരാൻ ഇല്ലത്തെ ഗൃഹസ്ഥനോട് പറയുക .മുലകുടി മാറിയാൽ ഉടൻ തന്നെ താങ്കൾ ഉണ്ണിയെ ഇല്ലത്തേക്ക് കൊണ്ട് വന്ന് സ്വന്തം ഉണ്ണിയെ പോലെ വളർത്തി ഉപനയനവും മറ്റും നടത്തുക .വിവാഹം നടത്തി കഴിയുമ്പോൾ ആ ഉണ്ണിക്കു പത്തു പുത്രന്മാരുണ്ടാവും . പിന്നീടങ്ങോട്ട് എല്ലാ കാലത്തും ഇല്ലത്തു പത്തു ആൺപ്രജകൾ ഉറപ്പായും ഉണ്ടായിരിക്കും. പുറപ്പെടുമ്പോൾ അങ്ങേക്കൊപ്പം ഞാനും വരുന്നതാണ്” . ഉറക്കമുണർന്ന തിരുമേനി ചുറ്റും ആരെയും കാണാഞ്ഞതിനാൽ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടത് മൂകാംബിക ദേവി തന്നെയാണ് എന്നുറപ്പിച്ചു .
പിറ്റേന്ന് തന്നെ അദ്ദേഹം മൂകാംബികയിൽ നിന്ന് പുറപ്പെട്ടു ഗംഗാസ്നാനവും കഴിഞ്ഞു ഇല്ലത്തെത്തി ചേർന്നു . അവിടെ എത്തിയ ഉടൻ തന്നെ കരുനാട്ടില്ലത്തെത്തി , അവിടത്തെ അന്തർജ്ജനം ഗർഭവതിയാണെന്നും , അവർക്ക് രണ്ടുണ്ണികൾ ഉണ്ടാകുമെന്നും , വളർത്താനായി അതിലൊരുണ്ണിയെ തരണമെന്നും ഗൃഹനാഥനോട് നമ്പൂതിരി ആവശ്യപ്പെട്ടു . ആ സമയം അന്തർജ്ജനം ഗർഭവതിയാണോ എന്ന സംശയത്തിൽ ആയിരുന്നു ആ ഇല്ലത്തുള്ളവർ . നമ്പൂതിരിയുടെ വാക്കുകളിൽ സന്തുഷ്ടനായ ഗൃഹനാഥൻ ഒരുണ്ണിയെ അദ്ദേഹത്തിന് വളർത്താൻ നല്കാമെന്ന് സമ്മതിക്കുകയും ചെയ്തു .
തിരിച്ചു പുറപ്പെട്ട നമ്പൂതിരി , ആ പ്രദേശത്തെ ചില നമ്പൂതിരിമാരുടെ മേൽനോട്ടത്തിലുണ്ടായിരുന്ന വിഷ്ണു ക്ഷേത്രത്തിൽ ചെന്ന് സ്വാമിയേ ദർശിച്ചു മടങ്ങാം എന്ന് വിചാരിച്ചു , ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങി . കുളിക്കാൻ ഇറങ്ങും നേരം തന്റെ ഓലക്കുട കുളക്കടവിൽ വെച്ചിട്ടാണ് അദ്ദേഹം ഇറങ്ങിയത് .കുളി കഴിഞ്ഞു ഓലകുടയെടുക്കാൻ നോക്കിയപ്പോൾ കുട അനങ്ങുന്നില്ല . എന്തൊരത്ഭുതം എന്ന് കരുതി ശങ്കിച്ചു നിന്ന തിരുമേനിയുടെ മുന്നിൽ ഒരു ദിവ്യപുരുഷൻ അവതരിച്ചു .
മൂകാംബിക ദേവി അങ്ങയുടെ കുടയിൽ ഇരുന്നാണ് ഇവിടം വരെ വന്നത് . ഇനി ദേവിയെ പ്രതിഷ്ഠിക്കാതെ ഈ കുട താങ്കൾക്ക് ഇവിടെ നിന്നെടുക്കാനാവില്ല . ഇവിടെ നിന്ന് കുറച്ചു മാറിയുള്ള മലമുകളിൽ പണ്ട് കുറച്ചു ദിവ്യന്മാർ പൂജിച്ചിരുന്ന ഒരു വിഗ്രഹം കിടപ്പുണ്ട് . എന്നാൽ ആ വിഗ്രഹത്തെ പൂജിക്കാൻ കഴിവുള്ളവരായി ഇന്ന് ആരും തന്നെയില്ല . അത് കൊണ്ട് വന്നു ദേവിയെ അതിൽ ആവാഹിച്ചിരുത്തി കിഴക്കോട്ടു ദർശനമായി പ്രതിഷ്ഠിച്ചാൽ മതി . അർച്ചനകളും മറ്റു പൂജകളും കഴിക്കാനായി പ്രതിഷ്ഠയുടെ പടിഞ്ഞാറു ഭാഗത്തായി മറ്റൊരു ശില സ്ഥാപിക്കുക.
എന്നാൽ മലമുകളിൽ നിന്ന് വിഗ്രഹം കൊണ്ട് വരുന്നതിന് അവിടെ കാവൽ നിൽക്കുന്ന യക്ഷി സമ്മതിക്കുകയില്ല . അതിനാൽ അവളെ പ്രസാദിപ്പിക്കണം . കുറച്ചു വറപൊടിയും , ശർക്കരയും നാളികേരവും കൊണ്ട് നേദ്യം നടത്തിയാൽ അവൾ പ്രസാദിച്ചു കൊള്ളും . ഇത്രയും പറഞ്ഞു ആ ദിവ്യപുരുഷൻ അപ്രത്യക്ഷനായി . അദ്ദേഹം പറഞ്ഞത് പോലെയൊക്കെ തിരുമേനി ചെയ്തു . ദേവിയുടെ സാന്നിദ്ധ്യവും ചൈതന്യവും ക്ഷേത്രത്തിൽ അനുഭവിക്കാൻ തുടങ്ങി .
കരുനാട്ടില്ലത്തെ അന്തർജ്ജനം രണ്ടുണ്ണികളെ പ്രസവിക്കുകയും , അതിലൊരുണ്ണിയെ ഗൃഹനാഥൻ നമ്പൂതിരിക്ക് വളർത്താനും കൊടുത്തു . യഥാസമയം ഉണ്ണിയുടെ ഉപനയനവും വിവാഹവും നടത്തി . ദേവി അനുഗ്രഹിച്ചതു പോലെ തന്നെ ഉണ്ണിക്കു പത്തു പുത്രന്മാരുണ്ടായി. ഇന്നും ആ ഇല്ലത്തു ആൺപ്രജകൾക്കു ക്ഷാമമില്ല .
ദേവിയെ ആത്മാർഥമായി ഭജിക്കുകയും പൂജിക്കുകയും ചെയ്യുന്നവർക്ക് സർവൈശ്വര്യങ്ങളും ഉറപ്പാണ് . തൃമധുരമാണ് പ്രധാന വഴിപാട് . വള്ളിക്കാടുകൾക്കിടയിൽ വസിക്കുന്ന ദേവിയുടെ രൂപം കാണാൻ പ്രയാസമാണ് , പ്രതിരൂപം മാത്രമാണ് ദർശിക്കാൻ ആവുക . എല്ലാ വർഷവും നവരാത്രി ഉത്സവം കൊണ്ടാടുക പതിവാണ് . ആദ്യാക്ഷരം കുറിക്കാനും , കലാകാരന്മാരും കലാകാരികളും തങ്ങളുടെ കഴിവുകൾ ദേവിക്ക് മുന്നിൽ അർപ്പിക്കാനും ഈ സമയം തിരഞ്ഞെടുക്കുന്നു 🙏
അമ്മേ നാരായണ
🌺🌺🌺🌺🌺🌺🌺
🙏🙏🙏🙏🙏🙏🙏🙏 *പനച്ചിക്കാട് വിദ്യാരംഭം ആയി ബന്ധപ്പെട്ട് 1, 2 തിയതികളില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ*
പുതുപ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാറയ്കൽ കടവ് വഴി ചോഴിയക്കാട് കൂടി ഓട്ടകാഞ്ഞിരം ജംഗ്ഷൻ,കച്ചേരി കവല വഴി പനച്ചിക്കാട് ക്ഷേത്രത്തിൽ എത്തി നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യേണ്ടതാണ്.
വാകത്താനം ഞാലിയാകുഴി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാറക്കുളം പരുത്തുംപാറ ജംഗ്ഷനിൽ വന്ന് ഓട്ടകാഞ്ഞിരം, കച്ചേരി കവല വഴി അമ്പലത്തിൽ എത്തേണ്ടതും നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്.
ചിങ്ങവനം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പരുത്തുംപാറ ,ഓട്ടകാഞ്ഞിരം ജംഗ്ഷൻ വഴി കച്ചേരി കവല പനച്ചിക്കാട് ക്ഷേത്രത്തിൽ എത്തി നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യേണ്ടതാണ്.
വഴിയരുകില്‍ വാഹനം പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.
പനച്ചിക്കാട് ക്ഷേത്രത്തിലേക്കുള്ള പ്രവേശന വഴി വണ്‍ വേ ആണ്.ആ വഴിയിലൂടെ വാഹനങ്ങള്‍ തിരികെ പോകാന്‍ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല
പനച്ചിക്കാട് ക്ഷേത്രത്തില്‍ നിന്നും വാകത്താനം,ചിങ്ങവനം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളൂത്തുരുത്തി - പാറക്കുളം വഴിയാണ് തിരികെ പോകേണ്ടത്.
പനച്ചിക്കാട് ക്ഷേത്രത്തില്‍ നിന്നും പുതുപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അമ്പാട്ട്കടവ് വഴി തിരികെ പോകേണ്ടതാണ്.