11/09/2025
ജോസ് കെ മാണി:
കേരള യുവതയുടെ
റീ- അഷ്വറിംഗ് ഗ്ലാൻസ്
• ഷാഫി - സതീശൻ - ജമാഅത്തെ ഇസ്ലാമി സഖ്യം നോമ്പും നോറ്റിരിക്കുകയല്ലാതെ, അവർ മനപ്പായസമുണ്ണുന്ന സാങ്കൽപ്പിക പെരുന്നാൾ ഒരിയ്ക്കലും സംഭവിക്കാൻ പോകുന്നില്ല! കേരളം വീണ്ടുമീ സർക്കാരിനെ അവരുടെ ഭരണനേതൃത്വമേൽപ്പിക്കും! അതിൻ്റെ ഉറപ്പാണ് മധ്യകേരളത്തിൽ, പാലായിലും കടുത്തുരുത്തിയിലും വീണ്ടുമൊരിക്കൽ കൂടി ജ്വലിച്ചുയർന്ന യുവജന വികാരം.
മാണി സാറെന്ന, ഒരിയ്ക്കലും അണയാത്ത വികാരമാണ് തലമുറകൾ പകർന്നെത്തി അവിടെ തെളിഞ്ഞുയർന്നത്. കേരള കോൺഗ്രസിൻ്റെ ഇരുവർണ്ണ പതാകകളേന്തി കടുത്തുരുത്തിയിലും, ഇതിന് തൊട്ടു മുമ്പ് പാലായിലും നടന്ന യുവജന ശക്തിസംഗമങ്ങൾ ആ വികാരത്തിൻ്റെ പ്രഖ്യാപനമാണ്. ജോസ് കെ മാണിയെന്ന മാണിസത്തിൻ്റെ നവ ശക്തിസ്രോതസ്സ് ഈ മണ്ണിൽ മതനിരപേക്ഷതയുടെയും ജനപക്ഷ വികസനത്തിൻ്റെയും തേരുരുൾ എങ്ങനെയാണ് കൂടുതൽ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് മനസ്സിലാകേണ്ടവരെല്ലാം മനസ്സിലാക്കിയിരിക്കുന്നു.
രണ്ടായിരത്തഞ്ഞൂറോളം യുവവികാരങ്ങളാണ് ഇരുവർണ്ണപതാകയ്ക്കു കീഴിൽ അണിനിരന്ന് ജോസ് കെ മാണിയെ കേൾക്കാനെത്തിയത്. അത്രയ്ക്കും ജനപ്രിയനായി ഞങ്ങളുടെ ചെയർമാൻ യുവജനങ്ങളുടെ കണ്ണിലുണ്ണിയായിരിക്കുന്നു. കേരളത്തിലെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ജോസ് കെ മാണിയിൽ, കേരള കോൺഗ്രസിൽ, പിണറായി വിജയൻ സർക്കാരിൽ, വിശ്വാസം വർധിച്ചുവർധിച്ചു വന്ന്, അത് അചഞ്ചലമായ വിശ്വാസമായി വളർന്നിരിക്കുന്നു.
അതിന്, ഈ സർക്കാരിൻ്റെ ഭാഗമായി തുടർച്ചയായ രണ്ടു ഭരണകാലയളവിൽ ഞങ്ങൾ സമ്മാനിച്ച വികസനക്കുതിപ്പിന്, യുവജനത നൽകുന്ന ആശീർവാദമാണീ യുവശക്തി സംഗമങ്ങൾ. ജനപക്ഷഭരണം എന്ന, മാണി സാറിൻ്റെ എക്കാലത്തെയും മഹത്തായ സ്വപ്നത്തെയാണ് പിണറായി വിജയൻ സർക്കാർ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് തിരിച്ചറിഞ്ഞുകൊണ്ട് കേരള കോൺഗ്രസ് പ്രസ്ഥാനത്തിനും ഞങ്ങളുടെ ചെയർമാനും അവർ നൽകുന്ന സ്നേഹാശ്ലേഷമാണിത്. മകനെ ബി ജെ പി ദേശീയ ജനറൽ സെക്രട്ടറിയാക്കി ട്രക്ക് കുംഭകോണ അന്വേഷണത്തിൻ്റെ വാൾമുനയിൽ നിന്നു രക്ഷപ്പെട്ട മഹാൻ്റെ പ്രസ്ഥാനത്തിന് മൂന്നാം തവണ കൂടി ലജ്ജിച്ചു നിൽക്കാം, മാണി സാറിൻ്റെ പാരമ്പര്യത്തിൻ്റെ ജീവിക്കുന്ന തീവെളിച്ചത്തിനു മുന്നിൽ അവർക്ക് തലകുമ്പിട്ടു നിൽക്കാം.
കടുത്തുരുത്തി കുറുവിലങ്ങാട്ടെ സയൻസ് സിറ്റി, പാലാ വലവൂരിൽ ദക്ഷിണേന്ത്യയിലെ ഏക ട്രിപ്പിൾ ഐ ടി എന്നു തൊട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ്,
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ, ഒരു പാർലമെണ്ട് മണ്ഡലത്തിൽ ചരിത്രത്തിലാദ്യമായി രണ്ട് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ, നൂറു കണക്കിന് കിലോമീറ്റർ ദൈർഘ്യത്തിൽ സംസ്ഥാനത്താദ്യമായി സെൻട്രൽ റോഡ് ഫണ്ട് വിനിയോഗം എന്നിങ്ങനെ കോട്ടയം ജില്ലയിൽ മാത്രം നോക്കിയാൽ തന്നെ കാണുന്ന ഈ വികസനക്കുതിപ്പ് കേരളത്തെ ലോകനിലവാരങ്ങളോട് കിടപിടിക്കുന്ന നവകേരളമാക്കി മാറ്റാനാണെന്ന് യുവത മനസ്സിലാക്കിയിരിക്കുന്നു. ജനശത്രുക്കൾ മുടക്കാൻ ശ്രമിച്ച ദേശീയപാതയും ഗെയിൽ പൈപ്പ് ലൈനും സിറ്റി ഗ്യാസ് പദ്ധതിയും കൂടംകുളം പവർ ഹൈവേയും വിഴിഞ്ഞം തുറമുഖവും എല്ലാം ചേർന്ന് കേരളത്തിലെ യുവജനങ്ങൾക്ക് വികസനത്തിൻ്റെ പുത്തൻ ആകാശം തുറന്നു തന്നിരിക്കുന്നു. സ്കൂളുകളും ആശുപത്രികളും റോഡുകളും പാലങ്ങളും സർക്കാർ കെട്ടിടങ്ങളുമെല്ലാം വികസനത്തിൻ്റെ വെള്ളി വെളിച്ചമായി ഓരോ നാട്ടിൽപുറങ്ങളിലടക്കം തെളിഞ്ഞു നിൽക്കുന്നു. ദേശീയ ജലപാത, മലയോരപാത, തീരദേശ പാത, വാട്ടർ മെട്രോ.. ഡിജിറ്റൽ സർവ്വകലാശാലയും ഡിജിറ്റൽ സയൻസ് പാർക്കും ശ്രീ നാരായണ ഓപ്പൺ സർവ്വകലാശാലയും നാലുവർഷ ബിരുദത്തിലേക്ക് കലാലയങ്ങളാകെ മാറിയതും എല്ലാം ചേർന്ന് വികസനത്തിൻ്റെ ചക്രവാളങ്ങൾ കേരളക്കരയിൽ തുറന്നു വന്നിരിക്കുന്നു.
കേരളത്തിൻ്റെ ഈ വളർച്ചയുടെ നായകസ്ഥാനത്തുണ്ട് ഞങ്ങളുടെ ജനനായകൻ! മാണി സാറിൻ്റെ പ്രതിഭാ സ്പർശം അതേപടി ജനങ്ങൾക്ക് പകർന്നു തന്നു കൊണ്ടിരിക്കുന്ന നേതാവായി ശ്രീ. ജോസ് കെ മാണി. വനം വന്യജീവി സംഘർഷ വിഷയത്തിൽ, ഛത്തീസ്ഗഡിലെ കന്യാസ്ത്രീമാരോടുണ്ടായ അതിക്രമത്തെ തുറന്നെതിർത്ത് നീതി ഉറപ്പാക്കലിൽ, മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന വേട്ടയിൽ അവരോട് ചേർന്ന് ഐക്യദാർഢ്യപ്പെടലിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ അവകാശം നിയമമാക്കി അനുഭവത്തിൽ കൊണ്ടുവരലിൽ, ഏറ്റവും ഒടുവിൽ പിണറായി സർക്കാരിൽ ഭൂപതിവു ചട്ടത്തിൽ ഭേദഗതി വരുത്താൻ നടത്തിയ സമ്മർദ്ദത്തിൽ.. വൈവിധ്യമാർന്ന ഇങ്ങനെ നിരവധി വിഷയങ്ങളിൽ ലക്ഷ്യബോധവും സ്ഥൈര്യവുമുള്ള, അചഞ്ചലമായി നിലകൊള്ളുന്ന, ഈ നേതൃത്വം നയിച്ചുകൊണ്ടിരിക്കുന്നു. ഇതിൽ, ആറര പതിറ്റാണ്ടു നീണ്ട മലയോര ജനതയുടെ ആശങ്കയകറ്റിക്കൊണ്ടാണ് ഭൂപതിവു ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രീ. ജോസ് കെ മാണി നൽകിയതും, കോൺഗ്രസ് നേതൃത്വത്തിൽ നടന്ന നീചമായ സോഷ്യൽ മീഡിയ കുപ്രചാരണങ്ങളെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് കരുത്തായതും.
കേരള കോൺഗ്രസിന്റെ മന്ത്രിയും എംഎൽഎമാരും പാർട്ടി ഭാരവാഹികളും യുവജന-കർഷക -വിദ്യാർത്ഥി നേതാക്കളും മലയോരജനതയുടെ ഹൃദയമറിഞ്ഞ് ഇതിലെല്ലാം ജോസ് കെ മാണിയോട് തോളോട് തോൾ ചേർന്നു നിൽക്കുന്ന സുന്ദരമായ കാഴ്ചയിലേറെ ഞങ്ങൾക്ക് അഭിമാനിക്കാനെന്തു വേണം!
പാർട്ടി ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്ക് യുവജനങ്ങളുടെ നായകരെന്ന നിലയിൽ യൂത്ത് ഫ്രണ്ടിന്റെ നേതൃതല പ്രവർത്തനങ്ങൾ ഉണ്ടാവണമെന്ന നിർദ്ദേശങ്ങളോടെ, അത്തരം പ്രവർത്തനങ്ങൾ ഞങ്ങൾ ഏറ്റെടുക്കുമ്പോൾ സർവ്വ പിന്തുണയും നൽകുന്ന ഹൃദയവിശാലതയോടെ, സർവ്വസൈന്യാധിപനായി അദ്ദേഹം ഞങ്ങൾക്കു മുന്നേ നടക്കുന്നു. മാണിസം യൂത്ത് കോൺക്ലേവ് വൻ വിജയമായി ഒരുക്കിയതിന് സംഘാടകനേതൃത്വത്തെ അഭിനന്ദിച്ചപ്പോഴും, തീരദേശ ജനതയുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷേമ-അവകാശ പ്രശ്നങ്ങൾ ഏറ്റെടുക്കണമെന്ന ആശയം അവതരിപ്പിച്ചതിനെ യൂത്ത് ഫ്രണ്ടിൻ്റെ ചുമലിൽ പ്രചാരണത്തിനായി വിശ്വാസപൂർവ്വം ഏൽപ്പിച്ചപ്പോഴും, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യൂത്ത് ഫ്രണ്ട് ജാഥ അസൂത്രണം ചെയ്തതിനെ മുന്നിൽ നിന്ന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ചേർത്തു പിടിച്ചപ്പോഴും ആ നായകനെ വ്യക്തിപരമായി അനുഭവിക്കാനായത് എൻ്റെ സൗഭാഗ്യം. ഇതിനു പുറമെ, പാലായും കടത്തുരുത്തിയും പോലെ, വിദേശ കുടിയേറ്റം ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിൽ, മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെ ചെറുപ്പക്കാർ നാട്ടിലില്ലെന്നും പറഞ്ഞ് പൊതുക്ഷേമ പ്രവർത്തനങ്ങളിലേക്ക് അവരെ ആനയിക്കാൻ പറ്റാത്തതിന് ന്യായം പറഞ്ഞു മാറി നിൽക്കുമ്പോഴാണ് യുവജനപ്രസ്ഥാനത്തിൻ്റെ ഈ മുന്നേറ്റമെന്നതിൽ തികഞ്ഞ അഭിമാനം.
കേരളത്തിലെ വിദ്യാർത്ഥികൾക്കും യുവ ലോകത്തിനും വലിയ പ്രതീക്ഷകൾ നൽകുന്ന റീ-അഷ്വറിംഗ് ഗ്ലാൻസ് - അതാണ് ശ്രീ. ജോസ് കെ മാണി. ആ സത്യത്തിൻ്റെ പ്രകാശമാണ് യുവജനശക്തി സംഗമങ്ങളിൽ കണ്ടത്.
യുവതയുടെ നായകാ, യുവജനതയുടെ അഭിവാദ്യം.
സിറിയക് ചഴികാടൻ