30/06/2021
ഒരു യൂണിറ്റു പോലും ഉപയോഗിക്കാതെ വൈദ്യുതി ബിൽ വന്നു എന്നും അത് കെ എസ് ഇ ബിയുടെ തട്ടിപ്പാണെന്നും ആരോപിച്ച് ചില വാട്സാപ് മെസേജുകൾ പ്രചരിക്കുന്നുണ്ട്. വൈദ്യുതി താരിഫിനെക്കുറിച്ചും ബില്ലിംഗ് ശൈലിയെക്കുറിച്ചുമുള്ള അജ്ഞതയാണ് ഈ ആരോപണങ്ങൾക്ക് പിന്നിൽ.
ഇതിലെ വസ്തുതയെന്തെന്ന് ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.
കേരളത്തിലെ വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നത് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ എന്ന സ്വതന്ത്ര സ്ഥാപനമാണ്. ജനഹിത പരിശോധനയുൾപ്പെടെ നടത്തിയിട്ടാണ് റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി നിരക്ക് നിശ്ചയിച്ച് കെ എസ് ഇ ബിക്ക് നല്കുന്നത്, ഏറ്റവും ഒടുവിൽ 2019 ജൂലൈയിലാണ് വൈദ്യുതി നിരക്ക് പരിഷ്ക്കരിച്ചത്. കെ എസ് ഇ ബിക്കോ സർക്കാരിനോ ഏകപക്ഷീയമായി വൈദ്യുതി നിരക്കിൽ ഒരു മാറ്റവും വരുത്താനാവില്ല എന്ന് സാരം.
2019 ജൂലൈ മാസം 8ആം തീയതി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ പുറത്തിറക്കിയ താരിഫ് ഓർഡർ പ്രകാരമാണ് കെ എസ് ഇ ബിയിൽ വൈദ്യുതി ബില്ലിംഗ് ചെയ്യുന്നത്. ബില്ലിന്റെ ഘടന എങ്ങനെ വേണമെന്ന് നിശ്ചയിക്കുന്നതും ഈ താരിഫ് ഓർഡർ പ്രകാരമാണ്. (താരിഫ് ഓർഡറിന്റെ പൂർണ്ണ രൂപം കെ എസ് ഇ ബിയുടെ വെബ്സൈറ്റായ www.kseb.in ലെ Customers – Tariff at a glance എന്ന ലിങ്കിൽ ലഭ്യമാണ്)
താരിഫ് ഓർഡർ പ്രകാരം വൈദ്യുതി ബില്ലിന് രണ്ട് ഭാഗങ്ങളുണ്ട്. ഫിക്സഡ് ചാർജും എനർജി ചാർജും. എനർജി ചാർജ് നമ്മുടെ വൈദ്യുതി ഉപയോഗത്തിനനുസരിച്ചാണ് കണക്കാക്കുക. എന്നാൽ പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ഫിക്സഡ് ചാർജ് ഉപയോഗമുണ്ടെങ്കിലും ഇല്ലെങ്കിലും നൽകേണ്ടിവരും. “The basic philosophy behind the fixed charge in two part tariff is to recover a part of the permanent cost of the distribution licensees through fixed charge/ demand charge” എന്ന് താരിഫ് ഓർഡർ 6.24 ൽ വായിക്കാം. അതായത് വിതരണ ലൈസൻസിയുടെ സ്ഥിരം ചെലവുകളാണ് ഫിക്സഡ് ചാർജായി താരിഫിൽ പ്രതിഫലിക്കുന്നത്. ഉദാഹരണത്തിന് കെ എസ് ഇ ബി രാജ്യത്തെ നിരവധി വൈദ്യുത പദ്ധതികളുമായി വൈദ്യുതി വാങ്ങൽ കരാറുകളിലേർപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും കെ എസ് ഇ ബി ഫിക്സഡ് ചാർജ് നൽകേണ്ടതുണ്ട്. ഇതുപോലുള്ള സ്ഥിരം സ്വഭാവമുള്ള ചെലവുകളാണ് ഫിക്സഡ് ചാർജായി താരിഫിൽ ഉൾപ്പെടുത്തിയിറ്റുള്ളത്.
രണ്ട് ഉദാഹരണങ്ങൾ പരിശോധിക്കാം.
ഒരു സിംഗിൾ ഫെയ്സ് ഗാർഹിക ഉപഭോക്താവിന് ഒരു ദ്വൈമാസ ബില്ലിംഗ് പിരീഡിൽ ഉപഭോഗം പൂജ്യമാണെന്നിരിക്കട്ടെ. താഴെപ്പറയുന്ന തരത്തിലായിരിക്കും ബിൽ വരിക.
ഫിക്സഡ് ചാർജ് : 69.72 രൂപ
മീറ്റർ വാടക : 12 രൂപ
മീറ്റർ വാടകയുടെ നികുതി : 2.28 രൂപ
ആകെ : 84 രൂപ
ഇതിൽ നിന്ന് ഫിക്സഡ് ചാർജ് സബ്സിഡിയായ 40 രൂപ കുറവു ചെയ്ത് ബാക്കി 44 രൂപയായിരിക്കും ദ്വൈമാസ ബിൽ വരിക.
ഇനി, ഒരു 3 ഫെയ്സ് ഗാർഹിക ഉപഭോക്താവിന് ഒരു ദ്വൈമാസ ബില്ലിംഗ് പിരീഡിൽ ഉപഭോഗം പൂജ്യമാണെന്നിരിക്കട്ടെ. താഴെപ്പറയുന്ന തരത്തിലായിരിക്കും ബിൽ വരിക.
ഫിക്സഡ് ചാർജ് : 180.30 രൂപ
മീറ്റർ വാടക : 30 രൂപ
മീറ്റർ വാടകയുടെ നികുതി : 5.70 രൂപ
ആകെ : 216 രൂപ
ഈ ഉപഭോക്താവിന് ദ്വൈമാസ ബിൽ ആയി 216 രൂപയായിരിക്കും അടയ്ക്കേണ്ടി വരിക.
ഇതുപോലെ തന്നെ, ഗാർഹികേതര ഉപഭോക്താക്കൾക്കും ഉപഭോഗം പൂജ്യമാണെങ്കിലും അവരുടെ കണക്റ്റഡ് ലോഡ്/ കോൺട്രാക്റ്റ് ഡിമാൻഡ് അനുസരിച്ച് നിശ്ചയിച്ചിട്ടുള്ള ഫിക്സഡ് ചാർജ് അടയ്ക്കേണ്ടിവരും.
വസ്തുത ഇതാണെന്നിരിക്കെ, മറിച്ചുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണ്. മാന്യ ഉപഭോക്താക്കൾ ഇത്തരം പ്രചാരണങ്ങളെ വിശ്വസിക്കരുതെന്ന് അഭ്യർഥിക്കുന്നു. ശരിയായ വസ്തുതകൾ മനസ്സിലാക്കാൻ കെ എസ് ഇ ബിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ മാത്രം ആശ്രയിക്കുക. 1912 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പരിൽ വിളിച്ചും സംശയങ്ങൾ ദൂരീകരിക്കാവുന്നതാണ്.