08/08/2020
ജീവനും പരിസ്ഥിതിക്കും വെല്ലുവിളിയാകുന്ന തരത്തിൽ EIA ഭേദഗതി ചെയ്യാൻ ശ്രമിക്കുന്ന നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണം. പരിസ്ഥിതി നിയമങ്ങൾ കൂടുതൽ കർശനമാക്കേണ്ട കാലഘട്ടത്തിൽ കോർപ്പറേറ്റുകൾക്ക് സഹായകരമാകുന്ന രീതിയിൽ ആണ് കേന്ദ്രസർക്കാർ EIA ഡ്രാഫ്റ്റ് രൂപീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ പദ്ധതികൾക്ക് വരെ ഒരു തടസ്സവുമില്ലാതെ ക്ലിയറൻസ് ലഭിക്കുന്ന രീതിയിലാണ് പുതിയ നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. നേരത്തെ ഒരു പദ്ധതി തുടങ്ങുന്നതിന് മുൻമ്പ് പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടണം എന്നായിരുന്നുവെങ്കിൽ, ഇപ്പോൾ പദ്ധതി തുടങ്ങി കഴിഞ്ഞ് കമ്പനിക്ക് ഇഷ്ടമുള്ള സമയത്ത് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്നാണ് നിർദ്ദേശം. ഇരുപതിനായിരം സ്ക്വയർ മീറ്ററിന് മുകളിലുള്ള പ്രോജക്ടുകൾക്ക് ക്ലിയറൻസ് ആവശ്യം ആയിരുന്നതിൽ നിന്ന് ഇപ്പോൾ അത് 1,50,000 സ്ക്വയർ മീറ്ററിന് മുകളിലുള്ള പ്രോജക്ടുകൾക്ക് മാത്രം ക്ലിയറൻസ് മതിയെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. പബ്ലിക് ഹിയറിങ് സംവിധാനം വീഡിയോ കോൺഫ്രൻസ് വഴി കൂടി ആക്കിയതും അതിനുള്ള കാലാവധി കുറച്ചതും സാധാരണക്കാരൻ്റെ ശബ്ദമുയർത്താനുള്ള അവകാശത്തിനെതിരെയുള്ള വെല്ലുവിളിയാണ്. അതിനാൽ നമ്മുടെ പരിസ്ഥിതിയെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി മുന്നോട്ട് വയ്ക്കപ്പെട്ട EIA ഡ്രാഫ്റ്റ് പിൻവലിക്കണമെന്നും അല്ലാത്തപക്ഷം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
https://environmentnetworkindia.github.io/