23/01/2024
ശൈഖ് അബൂബക്കർ അഹ് മദ് കാന്തപുരം.
തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനത്തിലാണ് ആദ്യമായി പശ്ചിമ ബംഗാൾ സന്ദർശിക്കുന്നത്. മർകIസിൽ പഠിക്കുന്ന ഒരു വിദ്യാർഥിയുടെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ നാടായ മാൾഡ ജില്ലയിലെ ഖൽട്ടിപ്പൂരിലേക്കായിരുന്നു ആ യാത്ര. വിഭജനാനന്തരം ബംഗാൾ ജനത നേരിടുന്ന പരിതാവസ്ഥയും ദയനീയമായ സാമൂഹ്യ സാഹചര്യങ്ങളും നേരിൽ കാണുന്നത് അപ്പോഴാണ്. മതിയായ അടിസ്ഥാന സൗകര്യങ്ങളോ തൊഴിലോ വിദ്യാഭ്യാസമോ ലഭ്യമാവാത്ത കാഴ്ച അങ്ങേയറ്റം ദുഃഖിപ്പിക്കുന്നതായിരുന്നു. മർകസിന്റെ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിലും തെന്നിന്ത്യയിലും മാത്രമായി ഒതുങ്ങിക്കൂടാ, നമ്മുടെ സാന്നിധ്യമാഗ്രഹിക്കുന്ന അനേകായിരങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമുണ്ട് എന്ന് മനസ്സിൽ ആഴത്തിൽ പതിയുന്നതിന് നിമിത്തമായത് ആ മാൾഡ യാത്രയായിരുന്നു.
നാട്ടിൽ തിരിച്ചെത്തിയ പതിവ് തിരക്കുകൾക്കിടയിലും ബംഗാൾ കാഴ്ചകൾ ഒരു മുറിവായിത്തന്നെ മനസ്സിൽ ശേഷിച്ചു. വരും വർഷങ്ങളിൽ ശുദ്ധജല പദ്ധതികൾ അടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ മർകസ് നടപ്പാക്കിയപ്പോൾ ബംഗാളിന് സവിശേഷമായ ഇടം നൽകി. ആദ്യ യാത്രയിലെ ചില ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു ഈ പദ്ധതികളുടെ നിർവഹണം. പ്രദേശത്തുനിന്നും മർകസിലേക്ക് വിദ്യതേടിയെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിലും ക്രമേണ വർധനവുണ്ടായി. അവരും ബംഗാളിൽ ഒരു മർകസ് ആരംഭിക്കേണ്ടതിന്റെ അനിവാര്യത നിരന്തരം സംസാരിച്ചു. ഇതിനിടെ മൻമോഹൻ സിംഗ് സർക്കാരിലെ ടൂറിസം വകുപ്പ് മന്ത്രിയും ബംഗാൾ സ്വദേശിയുമായ ബഹു. സുൽത്താൻ അഹ്‌മദ് കോഴിക്കോട്ടെ മർകസ് സ്ഥാപനങ്ങൾ സന്ദർശിച്ചു. ബംഗാളിൽ മർകസ് മാതൃകയിൽ ഒരു വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹവും എന്നോടാവശ്യപെട്ടു. നിലവിൽ ചെറിയ തോതിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയുമുണ്ടായി.
കേരളത്തിലേത് പോലുള്ള മെച്ചപ്പെട്ട സാമൂഹ്യ സാഹചര്യങ്ങളിൽ നിന്ന് ബംഗാളിലെ ഗ്രാമങ്ങളിൽ പോയി മുഴുസമയ വിദ്യാഭ്യാസ-ജീവകാരുണ്യ പദ്ധതികൾ നിർവഹിക്കാൻ സ്വയം സന്നദ്ധരായ പണ്ഡിതരില്ല എന്നതായിരുന്നു മർകസ് അപ്പോൾ നേരിട്ട പ്രധാന പ്രശ്നം. ഭാഷയും കാലാവസ്ഥയും സംസ്കാരവുമെല്ലാം പൊരുത്തപ്പെട്ട് സ്ഥിരമായി നിൽക്കുകയെന്നത് പ്രധാനമാണല്ലോ. അങ്ങനെയാണ് 2009-ൽ മർകസ് ഗാർഡൻ പൂർവ വിദ്യാർഥിയും ഡൽഹി സർവ്വകലാശാലയിൽ എം എ അറബിക് പഠിതാവുമായ സുഹൈറുദ്ദീൻ നൂറാനി ബംഗാൾ കേന്ദ്രമായി പ്രവർത്തിക്കാൻ പൂർണമനസ്സോടെ മുന്നോട്ടുവരുന്നത്. ഡൽഹിയിലെ പഠനകാലത്തുതന്നെ മർകസിന്റെ ആഭിമുഖ്യത്തിൽ ലോണിയിൽ വ്യവസ്ഥാപിതമായ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിന് വലിയ ശ്രമങ്ങൾ നടത്തി എന്നതിനാൽ അദ്ദേഹം ബംഗാൾ പ്രോജെക്ടിന് അനുയോജ്യനാണെന്ന് മനസ്സുപറയുകയും ചെയ്തു. ഇപ്പോൾ ഗുജറാത്തിലെ മർകസ് വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നേതൃ സ്ഥാനത്തുള്ള ആദം നൂറാനിയും അന്നദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഏറെ സന്തോഷം തോന്നിയ ആ നിമിഷം ശുഭകരമായ ഒട്ടേറെ വാർത്തകളുടെ തുടക്കവുമായിരുന്നു.
തുടർവർഷങ്ങളിൽ സുഹൈറുദ്ദീൻ നൂറാനിയും സംഘവും ബംഗാളിൽ അങ്ങോളമിങ്ങോളം നടത്തിയ യാത്രകളിൽ അവിടുത്തെ സാമൂഹിക ചിത്രം നേരിട്ട് ദർശിക്കാനായി. ഓരോ വിവരവും അവർ മർകസുമായി പങ്കുവെച്ചു. അങ്ങനെയാണ് 2012 ൽ ബംഗാൾ മർകസ്-ത്വയ്ബ ഗാർഡൻ ആദ്യ സ്ഥാപനവുമായി മുന്നോട്ട് വരുന്നത്. കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസിന്റെ ഉദ്ഘാടനത്തിനായി ഞാനന്ന് വീണ്ടും ബംഗാളിലെത്തി. കുറെയേറെ വികസന പദ്ധതികൾ ആ മണ്ണിൽ ആവിഷ്‌കരിക്കാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസം പ്രവർത്തകരിൽ നിറഞ്ഞുനിൽക്കുന്നതായി അനുഭവപെട്ടു.
9 വിദ്യാർഥികളുമായി ചെറിയ സൗകര്യങ്ങളോടെ ആരംഭിച്ച ആ വിദ്യാഭ്യാസ കേന്ദ്രം പതിയെ വളർന്നു. ക്രമേണ വടക്കുകിഴക്കൻ ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലേക്കും ത്വയ്ബ പ്രവർത്തനം വ്യാപിപ്പിച്ചു. ജാർഖണ്ഡിലെ ഏതാനും വിദ്യാർഥികൾ വിദ്യാഭ്യാസ സ്വപ്നവുമായി കേരളത്തിലെ ഒരനാഥാലയം ലക്ഷ്യം വെച്ചെത്തിയത് മനുഷ്യക്കടത്ത് എന്നപേരിൽ വാർത്തയായത് ഓർക്കുന്നുണ്ടാവുമല്ലോ. രേഖകളുടെ അഭാവത്താലോ മറ്റോ സ്വദേശത്തേക്ക് തന്നെ മടങ്ങിപ്പോവേണ്ടിവന്ന പ്രസ്തുത വിദ്യാർഥികൾക്ക് അവരുടെ നാട്ടിൽ തന്നെ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ഒരുക്കേണ്ടതിനെ കുറിച്ച് സുഹൈറുദ്ദീൻ നൂറാനിയോടും സംഘത്തോടും പറഞ്ഞു. ആ പദ്ധതിയും അവർ ഏറ്റെടുത്ത് നടപ്പാക്കി. വിദ്യതേടി കേരളത്തിലെത്തി നിരാശരായി മടങ്ങിപ്പോവേണ്ടി വന്നവർക്ക് സ്വന്തം ഗ്രാമത്തിൽ തന്നെ കേരളീയരാൽ മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന അവസ്ഥ എത്രമേൽ നീതിയും സന്തോഷകരവുമാണെന്നത് ആലോചിച്ചു നോക്കൂ.
ബംഗാൾ മർകസ്- ത്വയ്ബ ഗാർഡൻ സ്ഥാപിതമായി 10 വർഷം പൂർത്തിയാവുകയാണ്. ദക്ഷിൺ ദിനജ്പൂർ ജില്ലയിലെ മാജിഖണ്ഡയിൽ നിന്ന് ആരംഭിച്ച വിദ്യാഭ്യസ വിപ്ലവം ഇന്ന് അയൽ സംസ്ഥാനങ്ങളായ ആസാം, ബീഹാർ, മണിപ്പൂർ, ത്രിപുര, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ, അനാഥ-അഗതി സംരക്ഷണം, സ്ത്രീ ഉന്നമന കേന്ദ്രങ്ങൾ, കുടിവെള്ള-ഭവന പദ്ധതികൾ, തൊഴിലുപകരണ വിതരണം തുടങ്ങി ഒരു സമൂഹത്തിന്റെ അഭിവൃദ്ധിക്കാവശ്യമായതെല്ലാം നിർവഹിക്കുന്ന ബഹുമുഖ കേന്ദ്രമായി ത്വയ്ബ ഗാർഡൻ ഇന്ന് വളർന്നിട്ടുണ്ട്. 18 സ്ഥാപനങ്ങളിലായി 3500 വിദ്യാർഥികളും, സാമൂഹ്യക്ഷേമ പദ്ധതികളിലായി ഒരുലക്ഷത്തോളം ജനങ്ങളും ഇന്ന് ത്വയ്ബയുടെ സാന്നിധ്യം അനുഭവിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സർക്കാർ സംവിധാനങ്ങളുടെ പ്രാധാന്യവും ഇന്ത്യയെന്ന വൈവിധ്യങ്ങളുടെ സൗന്ദര്യവും ത്വയ്ബയിലൂടെ ഈ ജനത അടുത്തറിയുന്നു.
കുടുംബത്തിന്റെ ദൈനംദിന ചെലവുകൾക്കാവശ്യമായത് പോലും കണ്ടെത്താനാവാത്ത തൊഴിൽ സാഹചര്യം നിലനിന്നിരുന്ന നാട്ടിൽ, ചെറുപ്രായത്തിലേ കുട്ടികൾ കൃഷിയിടങ്ങളിലേക്കും മറ്റും കുടിയേറേണ്ടി വന്നിരുന്ന ദേശത്ത് ത്വയ്ബ അവരെ വിദ്യാഭ്യാസത്തിന്റെ മാധുര്യമറിയിക്കുന്നു. പാമ്പാട്ടിയും പരമ്പരാഗത മജീഷ്യന്മാരുമായി തുച്ഛമായ വേതനത്തിന് പേരിനൊരു വേല ചെയ്തവർക്ക് തൊഴിൽ നൽകുന്നു. ശുദ്ധജലത്തിന്റെ തെളിനീർ രുചിപ്പിക്കുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകി സ്ത്രീകളെ ശാക്തീകരിക്കുന്നു. ത്വയ്ബക്ക് മുമ്പ്-ശേഷം എന്ന രൂപത്തിൽ ആ നാടുകളിലെ വിദ്യാഭ്യാസ പുരോഗതി സർക്കാർ സംവിധാനങ്ങൾ പോലും വിലയിരുത്തുന്നു... പത്തുവർഷമെന്ന ചെറിയ കാലത്തിനിടയിൽ ത്വയ്ബ സാധിച്ച വിപ്ലവം ആ നാട്ടുകാർ പോലും പ്രതീക്ഷിക്കാത്തതായിരുന്നു. സുഹൈറുദ്ദീൻ നൂറാനിക്ക് പുറമെ ശരീഫ് നൂറാനി, ഇബ്‌റാഹീം സഖാഫി, മുഹമ്മദലി നൂറാനി എന്നിവരടങ്ങുന്ന വലിയൊരു ടീം തന്നെയാണ് പ്രശംസിക്കപ്പെടേണ്ട ഈ മാറ്റങ്ങളുടെ ചാലകമായി വർത്തിച്ചത്.
2024 മാർച്ച് 1, 2, 3 തിയ്യതികളിൽ ബംഗാൾ മർകസ്-ത്വയ്ബ ഗാർഡൻ പത്താം വാർഷികം ആഘോഷിക്കുകയാണ്. സാമൂഹിക വികസനം ലക്ഷ്യംവെച്ചുള്ള നിരവധി പദ്ധതികളാണ് സമ്മേളനത്തോടനുബന്ധിച്ച് നടപ്പിലാക്കാനിരിക്കുന്നത്. എല്ലാം ശുഭകരമായിത്തന്നെ സഫലമാവേണ്ടതുണ്ട്. സമ്മേളന പദ്ധതികളിലും ത്വയ്ബ പ്രവർത്തനങ്ങളിലും നാമെല്ലാം കഴിയുംവിധം ഭാഗമാവുകയും വിജയത്തിനായി പ്രാർഥിക്കുകയും വേണം. നാട്ടിലും മറുനാട്ടിലുമുള്ള സുമനസ്സുകളുടെ സഹായത്താലാണ് ഈ മാറ്റങ്ങളെല്ലാം സാധ്യമായത്. കേരളത്തിലെ മഹല്ലുകളും കൂട്ടായ്മകളും ത്വയ്ബയുടെ ചില പദ്ധതികൾ ഏറ്റെടുത്ത് കൂടെ നിൽക്കുന്നുണ്ട്. മാതൃകാപരമാണത്. നമ്മുടെ നാട്ടിലേതുപോലുള്ള സാമ്പത്തിക സ്രോതസ്സുകളും വിഭവങ്ങളും നന്നേ കുറവായതിനാൽ വേതനം, നിർമാണം അടക്കമുള്ള ചെലവുകളെല്ലാം നികത്തുന്നതിന് നാമിനിയും കൂടെനിൽക്കണം. ഓരോ ചേർത്തുപിടിക്കലും വലിയ മാറ്റങ്ങൾക്ക് നിദാനമാവുന്ന, ഏറെ പുണ്യം ലഭിക്കുന്ന സത്കർമമായിരിക്കും. ത്വയ്ബ ഗാർഡൻ പത്താം വാർഷികത്തിന് എല്ലാ ആശംസകളും നേരുകയും പ്രാർഥിക്കുകയും ഏവരും കൂടെനിൽക്കണമെന്ന് ഉണർത്തുകയും ചെയ്യുന്നു. അല്ലാഹു സ്വീകരിക്കട്ടെ.
Thaiba Garden Group of Institutions
Thaiba Heritage - Kolkata