04/06/2026
എൻമകജെ പഞ്ചായത്തിലെ ബാകിലപദവു ജനങ്ങളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട്, 9 കോടി 69 ലക്ഷം രൂപയുടെ പാലം നിർമ്മാണത്തിന് സാങ്കേതിക അനുമതി (Technical Sanction) ലഭ്യമാക്കിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കൃത്യമായ ഇടപെടലുകളും വികസന കാഴ്ചപ്പാടും കൊണ്ടാണ്. ഈ പദ്ധതിയുടെ പ്രാഥമിക ഘട്ടങ്ങൾ മുതൽ ഫണ്ട് അനുവദിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും പൂർണ്ണമായി പൂർത്തിയാക്കിയത് ഇടതുപക്ഷ സർക്കാരായിരുന്നു.
എന്നാൽ, ഇപ്പോൾ സംസ്ഥാനത്ത് ഭരണം മാറിയെന്ന ഒറ്റക്കാരണത്താൽ, തങ്ങളൊന്നും ചെയ്യാത്ത പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ യുഡിഎഫ് പ്രതിനിധികൾ രംഗത്തിറങ്ങിയിരിക്കുകയാണ്. വർഷങ്ങളായി ഈ പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നിർണ്ണായക പ്രശ്നങ്ങൾ പരിഹരിക്കാതെ അനങ്ങാപ്പാറ നയം സ്വീകരിച്ചത് ഇവിടുത്തെ യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും എംഎൽഎയുമാണ്. അവരുടെ കടുത്ത കെടുകാര്യസ്ഥതയും അനാസ്ഥയും കാരണം മാത്രമാണ് ബാകിലപദവു പാലം പദ്ധതി ഇത്രയും കാലം വൈകിയത്.
പഞ്ചായത്തും എംഎൽഎയും വികസനത്തെ തിരിഞ്ഞുനോക്കാതിരുന്നിട്ടും, ജനങ്ങളുടെ ദുരിതം കണ്ട് എൽഡിഎഫ് സർക്കാർ ഈ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള എല്ലാ വഴികളും ഒരുക്കിയത്. വികസനം നടപ്പിലാക്കിയത് എൽഡിഎഫും, ഇപ്പോൾ അതിന്റെ പേരിൽ പോസ്റ്ററടിച്ച് അഭിനന്ദനം ഏറ്റുവാങ്ങുന്നത് ഒന്നും ചെയ്യാത്ത യുഡിഎഫും! സ്വന്തം പരാജയങ്ങൾ മറച്ചുവെച്ച് ജനങ്ങളെ പറ്റിക്കാനുള്ള യുഡിഎഫിന്റെ ഈ വഞ്ചനാപരമായ വികസന നാടകങ്ങളെയും അവസരവാദ രാഷ്ട്രീയത്തെയും പൊതുജനം തിരിച്ചറിയുക തന്നെ ചെയ്യും.
അവകാശവാദങ്ങളുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. സ്വന്തമായി ഒരു വികസന പദ്ധതിയും നാടിന് വേണ്ടി കൊണ്ടുവരാൻ കഴിയാത്തവർ, മറ്റുള്ളവർ കൊണ്ടുവന്ന പദ്ധതികളുടെ പേരിൽ പോസ്റ്ററുമിറക്കി അഭിനന്ദനം ഏറ്റുവാങ്ങാൻ നടക്കുന്നത് അങ്ങേയറ്റം ഹാസ്യസ്പദവും ലജ്ജാകരവുമാണ്.