19/08/2020
നാലു വർഷത്തിനുള്ളിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നിർമിച്ചത് പതിനായിരത്തിലേറെ ബിഎംബിസി നിലവാരത്തിലുള്ള റോഡ്. 20,000 കിലോ മീറ്റർ റോഡുകളാണ് ഇപ്രകാരം പുനർനിർമിച്ചത്. 517 പാലത്തിന്റെ നിർമാണം ഏറ്റെടുത്തു. സംസ്ഥാനത്തിന്റെ നിർമാണചരിത്രം എടുത്താൽ നാലുവർഷംകൊണ്ട് ഇത്രയധികം പാലങ്ങൾ ഒരിക്കലും നിർമിക്കാൻ സാധിച്ചിട്ടില്ല. സ്കൂളുകളടക്കം 7500 ലേറെ സർക്കാർ കെട്ടിടമാണ് നിർമിക്കുന്നത്.
കിഫ്ബി പ്രവർത്തനങ്ങൾക്കായി മുന്നൂറിലേറെ എൻജിനിയർമാരെ നൽകി പ്രത്യേക വിഭാഗം ഉണ്ടാക്കി. 50 സബ് രജിസ്‌ട്രാർ ഓഫീസിന്റെ നിർമാണം പുരോഗമിക്കുന്നു. എല്ലാ റസ്റ്റ് ഹൗസുകളും നവീകരിക്കുകയും മുപ്പതിലേറെ പുതിയ റസ്റ്റ്ഹൗസ് മന്ദിരം നിർമിക്കുകയും ചെയ്തു. റസ്റ്റ് ഹൗസുകളുടെ വരുമാനം രണ്ട് കോടി രൂപയിൽനിന്ന് 14 കോടി രൂപയായി വർധിച്ചു. റസ്റ്റ് ഹൗസുകളെ ഗസ്റ്റ് ഹൗസ് മോഡലിലേക്ക് മാറ്റി. സർക്കാരിന് നഷ്ടപ്പെട്ട കുറ്റാലം റസ്റ്റ് ഹൗസ്, മൂന്നാർ റസ്റ്റ്ഹൗസ്, വൈക്കം റസ്റ്റ്ഹൗസ് എന്നിവ വീണ്ടെടുത്തു. അതുവഴി 2000 കോടി രൂപയിലേറെ സ്വത്തുക്കൾ തിരിച്ചുപിടിച്ചു.
ദേശീയപാത 66 (പഴയ എൻഎച്ച് 47) നാലുവരിയാക്കാനുള്ള പ്രവർത്തനത്തിന് തുടക്കം കുറിച്ചു. 44,000 കോടി രൂപയോടെ 650 കിലോ മീറ്റർ കാസർകോടുമുതൽ കളിയിക്കാവിളവരെയുള്ള ദേശീയപാത നിർമാണത്തിന്റെ 25 ശതമാനം തുക സംസ്ഥാനം നൽകിയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. മലയോര ഹൈവേ 3500 കോടി രൂപ ചെലവിൽ 21 റീച്ചിന്റെ നിർമാണം നടക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ മലയോര ഹൈവേ ഉടൻ പൂർത്തിയാക്കും. എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ കേടുപാടുള്ള ഒരു പൊതുമരാമത്ത് റോഡും ഉണ്ടാകില്ല.