02/03/2026
ചെങ്ങന്നൂർ ആലാ പൂമലച്ചാൽ ടൂറിസം പദ്ധതി ഇന്ന് നാടിന് സമർപ്പിച്ചു. ചെങ്ങന്നൂർ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലെ, ആലാ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിൽ വ്യാപിച്ചുകിടക്കുന്ന 23 ഏക്കറോളം വരുന്ന മനോഹരമായ ജലാശയവും പരിസരവുമാണ് ഇപ്പോൾ ടൂറിസം കേന്ദ്രമായി മാറിയിരിക്കുന്നത്. തുടക്കത്തിൽ 13.30 കോടി രൂപ ചെലവഴിച്ച് തടാകത്തിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയിരുന്ന പായലും ചെളിയും നീക്കം ചെയ്ത് സംഭരണശേഷി വർദ്ധിപ്പിച്ചത് ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറയായിരുന്നു. അതിനുശേഷം, ടൂറിസം വകുപ്പിന്റെ 3.42 കോടി രൂപ കൂടി വിനിയോഗിച്ചാണ് സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിലുള്ള വിപുലമായ സംവിധാനങ്ങൾ നമ്മൾ ഇവിടെ ഒരുക്കിയത്. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയാണ് ഈ പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായി പ്രവർത്തിച്ചത്.
വിനോദസഞ്ചാരികൾക്കായി അത്യാധുനികമായ ഒട്ടേറെ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ചാലിൽ പെഡൽ ബോട്ടുകൾ, മ്യൂസിക്കൽ ഫൗണ്ടൻ, വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കുന്ന കഫറ്റീരിയ എന്നിവയാണ് ഈ പാർക്കിന്റെ പ്രധാന ആകർഷണങ്ങൾ. ഇതിനു പുറമെ 100 മീറ്റർ നീളത്തിൽ നിർമ്മിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ്, ചാലിന് ചുറ്റുമായി 480 മീറ്റർ വീതം നീളമുള്ള നടപ്പാത, സുരക്ഷയ്ക്കായി സ്റ്റീൽ ബാരിക്കേഡുകൾ, മഴവിൽപ്പാലം, സന്ദർശകർക്ക് വിശ്രമിക്കാനായി മൂന്ന് ഹട്ടുകൾ, റെയിൻ ഷെൽട്ടർ, ടിക്കറ്റ് കൗണ്ടർ, പാർക്കിങ് സൗകര്യം, ശുചിമുറികൾ എന്നിങ്ങനെ സഞ്ചാരികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഈ പദ്ധതിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് അന്തരിച്ച പ്രിയങ്കരനായ മുൻ എംഎൽഎ ശ്രീ. കെ. കെ. രാമചന്ദ്രൻ നായരാണ്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ ടൂറിസം പാർക്കിന് 'കെ.കെ.ആർ പാർക്ക്' എന്ന് നാമകരണം ചെയ്യും.
ചെങ്ങന്നൂരിന്റെ ടൂറിസം ഭൂപടത്തിൽ ഈ പദ്ധതി ഒരു സുപ്രധാന അടയാളമായി മാറും എന്നതിൽ സംശയമില്ല. നാടിന്റെ വികസനത്തിൽ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഈ പുതിയ ടൂറിസം കേന്ദ്രത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പൂമലച്ചാലിലേക്ക് എല്ലാവരും വരണമെന്ന് അഭ്യർത്ഥിക്കുന്നു.