ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാണ്ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.). ഇന്ത്യൻ പാർലമെന്റിലെ ഇപ്പോഴത്തെ ഭരണ കക്ഷിയായ ദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻ.ഡി.എ.) പ്രമുഖകക്ഷിയുമാണ് ബി.ജെ.പി. അമിത് ഷാ[5] ആണ് പാർട്ടി അദ്ധ്യക്ഷൻ. നരേന്ദ്ര മോദി, എൽ.കെ. അദ്വാനി, എ.ബി. വാജ്‌പേയി, സുഷമ സ്വരാജ് എന്നിവരാണ് പ്രധാന നേതാക്കൾ. ഒരു തവണ കാലാവധി തികച്ച അടൽ ബിഹാരി വാജ്പെയ് സർക്കാരിന് ബി.ജെ.പി നേതൃത്വം കൊടുത്തിരുന്ന
ു. ഇന്ത്യാ ഷൈനിംഗ് (ഇന്ത്യ തിളങ്ങുന്നു) എന്ന പരസ്യ പ്രചരണ പരിപാടി എൻ.ഡി.എ സർക്കാർ രൂപം കൊടുത്തിരുന്നു. കർണാടകയിലെ തിരഞ്ഞെടുപ്പിൽ ബി.എസ് യെഡിയൂരപ്പ മുഖ്യമന്ത്രിയായുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതോടെ ദക്ഷിണേന്ത്യയിലും സാന്നിദ്ധ്യമുറപ്പിച്ചു. 2015-മാർച്ചിലെ അംഗത്വസംഖ്യാകണക്കുകൾ അനുസരിച്ച് 8.8 കോടി അംഗങ്ങളുള്ള ഈ പാർട്ടി, ലോകത്തിലേ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള രാഷ്ട്രീയ പാർട്ടിയായി.
1951 ഒക്ടോബർ 21-ന് ശ്യാമ പ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ രൂപീകൃതമായ ആർ.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗമായ ഭാരതീയ ജനസംഘത്തിന്റെ ഇന്നത്തെ രൂപമാണ് ഭാരതീയ ജനതാ പാർട്ടി. ശ്യാമ പ്രസാദ് മുഖർജിയുടെ മരണശേഷം, ശൈശവ ദശയിലായിരുന്ന സംഘടനയുടെ ചുമതല ദീനദയാൽ ഉപാധ്യായയുടെ ചുമലിൽ എത്തപ്പെട്ടു. അടുത്ത പതിനഞ്ചു വർഷം ഈ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന് ആദർശത്തിന്റെ വഴിയിലൂടെ പ്രവർത്തകരെ ആകർഷിക്കാൻ ശ്രമിച്ചുവെങ്കിലും ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ ശക്തിക്ക് ഭീഷണിയാകാൻ കഴിഞ്ഞില്ല. എങ്കിലും, 1977-ലെ പാർട്ടി പിന്തുണയോടെ ജനതാപാർട്ടി സർക്കാർ കേന്ദ്രത്തിൽ നിലവിൽ വന്നപ്പോളേയ്ക്കും നേതാക്കളായി മാറിയ അടൽബിഹാരി വാജ്പേയിയെയും ലാൽകൃഷ്ണ അദ്വാനിയെയും വാർത്തെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞു.
1980-ൽ അടൽബിഹാരി വാജ്പേയിയും ലാൽകൃഷ്ണ അദ്വാനിയും ഭൈറോൺ സിങ് ശെഖാവത്തും ചേർന്ന് ബി.ജെ.പി എന്ന രാഷ്ട്രീയപാർട്ടി രൂപവൽക്കരിക്കുകയും എ.ബി. വാജ്‌പേയി ആദ്യ പ്രസിഡണ്ട് ആകുകയും ചെയ്തു. ജനതാപാർട്ടിക്ക് ശേഷം വന്ന കോണ്ഗ്രസ് സർക്കാരിന്റെ വിമർശകരായിരുന്നു ബി.ജെ.പി, പഞ്ചാബിൽ ഉയർന്നു വന്നിരുന്ന സിഖ് ഭീകരതയെ എതിർത്തിരുന്നെങ്കിലും അതിന് കാരണമായി ഇന്ദിരാഗാന്ധിയുടെ വിവേചനപരവും അഴിമതി നിറഞ്ഞതുമായ ഭരണത്തിനെ പഴിച്ചു. നേതാവായിരുന്ന ദാർസിംഗ് "അങ്ങനെ എ.ബി. വാജ്‌പേയി ഹിന്ദു-സിഖ് സഹവർത്തിത്വം കൊണ്ടുവന്നു" എന്ന് അഭിപ്രായപ്പെട്ടു. ബി.ജെ.പ്പി ഒരിക്കലും ബ്ലൂസ്റ്റാർ നടപടിയെ അനുകൂലിച്ചിരുന്നില്ല എന്ന് മാത്രമല്ല 1984-ലെ ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം ഉണ്ടായ കലാപത്തിനെ ശക്തമായി എതിർത്തു. തങ്ങളുടെ നേതാവിന്റെ കൊലപാതകത്തിന്റെ പ്രതികാരത്തിനായി ദാഹിച്ച കോണ്ഗ്രസ് പ്രവർത്തകരുടെ അക്ക്രമത്തിൽ നിന്നും സിഖുകാരെ രക്ഷപെടുത്തിയതിൽ എ.ബി. വാജ്‌പേയി ശ്രദ്ധേയമായ പങ്കു വഹിച്ചു. 1984-ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പ്പിക്ക് രണ്ടു സീറ്റുകൾ കിട്ടുകയും രാജ്യത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് ഉയരുകയും ചെയ്തു.
വിശ്വഹിന്ദു പരീക്ഷിത്തിന്റെയും ആർ.എസ്.എസിന്റെയും നേതൃത്വത്തിൽ നടന്ന രാമജന്മഭൂമി പ്രക്ഷോഭത്തിൽ ബി.ജെ.പ്പി രാഷ്ട്രീയശബ്ദം ഉയർത്തുകയും ബാബറി മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ടു. ഹൈന്ദവർ തങ്ങളുടെ ദൈവമായ ശ്രീരാമന്റെ അയോധ്യയിലെ ജന്മസ്ഥാനമാണെന്ന് കരുതപ്പെടുന്ന ഏറ്റവും പവിത്രമായ സ്ഥലമാണത്.
1992 ഡിസംബർ 6-ന് നൂറുകണക്കിന് വരുന്ന വിശ്വ ഹിന്ദു പരിഷദ്, ബി.ജെ.പ്പി പ്രവർത്തകർ ശിലാന്യാസത്തിനായി ശ്രമിക്കുകയും അക്രമാസക്തമായ ജനക്കൂട്ടം പള്ളി തകർക്കുകയും ചെയ്തു. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു-മുസ്ലീം അക്ക്രമങ്ങൾ അരങ്ങേറുകയും ആയിരത്തിലേറെ ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്തിൽ നിന്ന് വ്യാപകമായ പ്രതിഷേധം ഇതിനെതിരെ ഉയർന്നെങ്കിലും തുടർന്നുണ്ടായ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പ്പിക്ക് ശക്തമായ വിജയം ലഭിച്ചു.
1995 മാർച്ചിൽ ഗുജറാത്തിലും മഹാരാഷ്ട്രയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുകയും 1994 ഡിസംബറിൽ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല പ്രകടനം കാഴ്ചവക്കുകയും ചെയ്തതിലൂടെ ബി.ജെ.പ്പിയുടെ പ്രസക്തി കുതിച്ചുയർന്നു. തുടർന്ന്, 1996 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഭരണം ലഭിച്ചാൽ എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയാകും എന്ന് എൽ.കെ. അദ്വാനി പ്രഖ്യാപിച്ചു.
ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ 1996-ലും 1998-ലും 1999-ലും ലോകസഭാ തെരഞ്ഞെടുപ്പുകൾ നടന്നുവെങ്കിലും 1996-ൽ തെരഞ്ഞെടുപ്പിന് ശേഷം 161 സീറ്റുകൾ നേടിയ ബി.ജെ.പ്പി സഖ്യത്തിലൂടെ 13 ദിവസം പ്രധാനമന്ത്രി പദത്തിൽ എത്തിയ എ.ബി. വാജ്‌പേയി, ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജി വച്ചൊഴിഞ്ഞു. രാഷ്ട്രീയ അനിശ്ചിതാവസ്ഥ കാരണം 1998-ൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പ്പി സഖ്യം(എൻ.ഡി.എ) 182 സീറ്റുകൾ നേടുകയും പ്രധാനമന്ത്രി പദത്തിൽ എ.ബി. വാജ്‌പേയി അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു. പക്ഷെ, ജയലളിതയുടെ നേതൃത്വത്തിലുണ്ടായിരുന്ന പാർട്ടി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് ഭരണം തകരുകയും 1999-ൽ പുതിയ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു.
1999-ൽ ബി.ജെ.പ്പി ഒറ്റയ്ക്ക് 183-ഉം ബി.ജെ.പ്പി സഖ്യമായ എൻ.ഡി.എ, 303-ഉം സീറ്റുകൾ നേടിയതോടെ എ.ബി. വാജ്‌പേയി മൂന്നാം തവണ പ്രധാനമന്ത്രിയാവുകയും 2004 വരെ ഭരിക്കുകയും ചെയ്തു. എൽ.കെ. അദ്വാനി, ഉപപ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ചുമതലകൾ ഏറ്റെടുക്കുകയും ചെയ്തപ്പോൾ യശ്വന്ത് സിൻഹ സാമ്പത്തിക ചുമതലയുള്ള മന്ത്രിയായി. മുൻ കോണ്ഗ്രസ് സർക്കാരിന്റെ സാമ്പത്തിക ഉദാരനയം പിന്തുടർന്ന വാജ്പേയിയുടെ സർക്കാർ സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ വിപണി ലോകത്തിന് തുറന്നു കൊടുക്കുകയും ചെയ്തു.