23/01/2021
വയനാട് ഗവ. മെഡിക്കൽ കോളജ് ബോയ്സ് ടൗണിൽ വരുന്നു. അത് അങ്ങനെയേ വരൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനേക്കാൾ അനുയോജ്യമായ മറ്റൊരു സ്ഥലം വയനാട്ടിൽ ഇല്ല. ബോയ്സ് ടൗണിൽ നിന്ന് കണ്ണൂർ ജില്ലയിലെ പേരാവൂർ നിയോജകമണ്ഡലത്തിൻ്റെ അതിർത്തിയിലേക്ക് വെറും നാലു കിലോമീറ്റർ ദൂരമേയുള്ളൂ. 15 മിനിറ്റ് കൊണ്ട് കൊട്ടിയൂരിൽ എത്താം. പേരാവൂർ മണ്ഡലത്തിലെ മിക്കവാറും എല്ലാ ഭാഗത്തുനിന്നും അര മണിക്കൂർ കൊണ്ട് ബോയ്സ് ടൗൺ മെഡിക്കൽ കോളജിലെത്താം. ആരോഗ്യമന്ത്രി പേരാവൂർ മണ്ഡലത്തിൽ മത്സരിക്കാൻ എത്തുന്നു എന്നും കേൾക്കുന്നു. എന്തുകൊണ്ടാണ് അഞ്ചുകൊല്ലം മാറി മാറി സ്ഥലങ്ങൾ പരിശോധിച്ച് സമയം കളഞ്ഞത് എന്നും ഇപ്പോൾ കണ്ണൂർ ജില്ലയുടെ അതിർത്തിയിലേക്ക് തന്നെ വയനാട് മെഡിക്കൽ കോളജ് കൊണ്ടുപോകുന്നതെന്നും വ്യക്തമായല്ലോ. മുത്തങ്ങയിലും കൊളവള്ളിയിലും താളൂരിലും മേപ്പാടിയിലും വൈത്തിരിയിലും നിന്ന് ഇതിലും എളുപ്പത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്താം. വയനാട്ടുകാർ ചുരത്തിൽ കുരുങ്ങി മരിച്ചു തീർന്നാൽ എന്താണ്, കണ്ണൂരിലേക്ക് വയനാടിൻ്റെ ചിലവിൽ വികസനം എത്തിക്കാൻ ആയല്ലോ.
വയനാടിൻ്റെ എല്ലാ വികസന പദ്ധതികളും ഇങ്ങനെ കണ്ണൂരിന് വേണ്ടി അട്ടിമറിക്കപ്പെടുകയാണ്. നഞ്ചൻകോട് -വയനാട്- നിലമ്പൂർ റെയിൽപാത എല്ലാ കേന്ദ്ര അനുമതികളും ലഭിച്ച് ഡി.എം.ആർ.സി യെ ഏൽപ്പിച്ച് ഇ.ശ്രീധരൻ്റെ നേതൃത്വത്തിൽ പ്രാരംഭ പ്രവർത്തികൾ തുടങ്ങിയ ശേഷമാണല്ലോ തലശ്ശേരി- മൈസൂർ റെയിൽപാതക്ക് വേണ്ടി അട്ടിമറിച്ചത്. എന്നിട്ട് ആ പാതയും കൊണ്ടുവരാൻ കഴിഞ്ഞോ? NH 766 ലെ രാത്രിയാത്രാ നിരോധനത്തിനെതിരെ ശക്തമായ സമരങ്ങൾ നടക്കുമ്പോഴാണ് കർണാടക ഹൈക്കോടതിയിലും സുപ്രീംകോടതി വിദക്തസമിതിയിലും കുട്ട- ഗോണിക്കുപ്പ ബദൽപാത മതിയെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്. കണ്ണൂർ എയർപോർട്ടിൽ നിന്ന് കുടക് വഴി മൈസൂരിലേക്കുള്ള ഒരു ദേശീയപാതയ്ക്ക് വേണ്ടിയായിരുന്നു ഈ ചരടുവലികൾ. പുതുതായി അനുവദിച്ച റൂസ്സ കോളജിനും സ്ഥലം കണ്ടെത്തിയത് കണ്ണൂർ ജില്ലയുടെ അതിർത്തിയിൽ തന്നെ. വയനാടിൻ്റെ എല്ലാ വികസനപദ്ധതികളും കണ്ണൂരിന് വേണ്ടി അട്ടിമറിക്കപ്പെടുന്നു. വയനാട് മെഡിക്കൽ കോളജ് വയനാട്ടുകാർക്ക് വേണ്ടി ആവണം. വയനാടിൻ്റെ എല്ലാ പ്രദേശങ്ങളിൽ നിന്നും എളുപ്പത്തിൽ എത്താൻ പറ്റുന്ന അനുയോജ്യമായ സ്ഥലം കൽപ്പറ്റക്കും മീനങ്ങാടിക്കും ഇടയിലാണ്. എം.സി.ഐ. നിർദേശപ്രകാരം മെഡിക്കൽ കോളജിന് 20 ഏക്കർ സ്ഥലം മതി. ഇത് വിലയ്ക്കുവാങ്ങാൻ പരമാവധി 15 കോടി രൂപ ചിലവാകും. സർക്കാർ അനുവദിച്ച 300 കോടി രൂപയിൽ ഇത് വലിയൊരു തുകയൊന്നുമല്ല. കൽപ്പറ്റക്കും മീനങ്ങാടിക്കുമിടയിൽ ഗവ.മെഡിക്കൽ കോളജിന് വേണ്ടി 20 ഏക്കർ സ്ഥലം വിലക്ക് വാങ്ങാൻ നിർദ്ദേശിക്കാനുള്ള ആർജ്ജവമാണ് വിദഗ്ദ സമിതിയും ജില്ലാ ഭരണകൂടവും കാണിക്കേണ്ടത്. അതിനുള്ള അഭിപ്രായ സമന്വയമാണ് വയനാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് വയനാട് പ്രതീക്ഷിക്കുന്നത്.
അഡ്വ.ടി.എം.റഷീദ്