14/01/2021
പണ്ട് ഒരു അമ്മാവൻ മരണക്കിടക്കയിൽ ആയപ്പോൾ, വിൽപ്പത്രം എഴുതാൻ ഒരു വക്കീലിനെ വരുത്തി. വക്കീൽ വന്നു. ആകെ ദാരിദ്രം പിടിച്ച അന്തരീക്ഷത്തിൽ ഉള്ള ഓടിട്ട വീട്ടിൽ, ഒരു കയറ്റു കട്ടിലിൽ കിടക്കുന്ന അമ്മാവനെ കണ്ട് പുശ്ചത്തോടെ ചോദിച്ചു.
"എന്തൊന്നിനാ മൂപ്പിലാനേ വിൽപ്പത്രം എഴുതേണ്ടത്?"
അമ്മാവൻ ശാന്തനായി പറഞ്ഞു. " എനിയ്ക്ക് മൂന്നു മക്കളാണ് വക്കീലേ..എന്റെ മരണശേഷം സ്വത്തിനു വേണ്ടി അവർ തമ്മിൽ അടി ഉണ്ടാകരുത്. ഓരോത്തർക്കും അർഹത ഉള്ളത് വിൽപ്പത്രത്തിൽ ഇപ്പോഴേ എഴുതണം".
വക്കീൽ പേനയും പേപ്പറുമായി ഇരുന്നു.
അമ്മാവൻ പറഞ്ഞു തുടങ്ങി.
"60 ഏക്കർ പറമ്പും, അതിലുള്ള കൃഷിയും മൂത്തമകന്!"
വക്കീൽ ഞെട്ടി. അമ്മാവൻ തുടർന്നു.
"രണ്ടാമത്തെ മകന് രണ്ടു വീടും, 6 ലോറിയും, 8 കാറും"
വക്കീലിന് അമ്മാവനോട് ബഹുമാനം കൂടി.
അമ്മാവൻ തുടർന്നു.
" ലക്ഷക്കണക്കിനുള്ള മുഴുവൻ ബാങ്ക് ഡെപ്പോസിറ്റും, ആഭരണങ്ങളും, ഈ വീടും ഇളയമകന്."
ഇത്രയും പറഞ്ഞു നിർത്തി അമ്മാവൻ എന്തോ ആലോചിയ്ക്കും പോലെ ദൂരേയ്ക്ക് കണ്ണും നട്ട് കിടന്നു.
വക്കീൽ ഭയഭക്തി ബഹുമാനങ്ങളോടെ ചോദിച്ചു.
"ഇനി എന്തെങ്കിലും ഭാഗം വയ്ക്കാൻ ബാക്കി ഉണ്ടോ എന്നാണോ സാർ ആലോചിയ്ക്കുന്നത്?"
ഒരു നെടുവീർപ്പോടെ അമ്മാവൻ തലയാട്ടി പറഞ്ഞു.
"അല്ല വക്കീലേ... ചാവുന്നതിനു മുൻപ് ഇത്ര പെട്ടെന്ന് ഈ പറഞ്ഞ സ്വത്തുക്കളൊക്കെ എങ്ങനെ ഞാൻ ഉണ്ടാക്കും എന്നാണ് ആലോചിച്ചു പോയത്!
==========
കേരളത്തിലെ എല്ലാ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ മാസം 6000 രൂപ ലഭ്യമാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കും എന്ന യു.ഡി.എഫിന്റെ നിയമസഭാ പ്രകടനപത്രികയില്‍ വാഗ്‌ദാനം നൽകിയിരിയ്ക്കുന്ന വാർത്ത കേട്ടപ്പോൾ, ഓർമ്മ വന്നത് ആ അമ്മാവന്റെ കഥയാണ്..
ഉമ്മൻ ചാണ്ടി അഞ്ചു വര്ഷം ഭരണം കഴിഞ്ഞു ഇറങ്ങിപോയപ്പോൾ, ക്ഷേമ പെൻഷൻ ആയിരുന്ന 600 രൂപ നൽകാതെ, പതിനെട്ട് മാസത്തെ കുടിശിക ആക്കിയിട്ടാണ് പോയത്. പ്രളയകാലത്തു കെ.പി.സി.സി 1000 വീടുണ്ടാക്കി തരും എന്ന് പറഞ്ഞിട്ട് 100 വീട് പോലും തികച്ചു ഉണ്ടാക്കാൻ കഴിയാത്തവരാണ്.. ആ സാറുമാരാണ് ആറായിരം കൊടുക്കുമെന്ന് പറയുന്നത്.
പഞ്ചായത്ത് ഇലക്ഷന് ജയിപ്പിച്ചാൽ കോവിഡ് വാക്സിൻ ഫ്രീ ആയി തരുമെന്ന് തള്ളിയ പോലെ ഒരു ഉടായിപ്പ് വാഗ്ദാനം ഇറക്കി വോട്ടു പിടിയ്ക്കുക എന്നതാണ്, ജനങ്ങളെ വെറും ഉണ്ണാക്കന്മാരായി കാണുന്ന, യു.ഡി.എഫിന്റെ ലക്‌ഷ്യം.
അത് തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്ക് ബുദ്ധി ഉണ്ടെന്ന്, അവർ മനസ്സിലാക്കിയാൽ നന്ന്
കടപ്പാട് ബെൻസി മോഹൻ