14/01/2025
മൂക്കോലപ്പൂരം : 17-01-2025
സ്രാവ്:
മൽസ്യങ്ങളുടെ രാജാവ് നെയ്മീനായിരിക്കാം; മൂക്കോലക്കാരുടെ സ്വന്തം ഉത്സവമായ കണ്ണേങ്കാവ് പൂരത്തിന്റെ സാമ്രാട്ട്, പക്ഷെ സ്രാവ് തന്നെ! സ്‌പൈസ് ജെറ്റ് കണക്കെ, തട്ടിൽ അവയങ്ങനെ നിരന്നുകിടക്കുന്നത് കാണുന്നത് തന്നെ ഒരാവേശമാണ്; ആളുകൂടുംതോറും അതൊരാരവവും!
വാണ്യപറമ്പ് ഒരു മിനി പൂരപ്പറമ്പാകുന്നതിന്റെ മുഖ്യ കാരണവും സ്രാവല്ലാതെ മറ്റൊന്നുമല്ല.
ആൾക്കൂട്ടവും ആരാവങ്ങളുമാണ് പൂരക്കൊഴുപ്പെങ്കിൽ മിനി പൂരത്തിന്നത് സ്രാവിന്റെ തട്ടുകളും അവയ്ക്ക് ചുറ്റുമുള്ള ആൾക്കൂട്ടവും ആർപ്പുവിളികളുമാണ്!
ചിക്കൻകൊണ്ട് ആറാട്ട് നടക്കുന്ന
ഇക്കാലത്ത് സ്രാവിനെന്ത് പ്രസക്തി എന്നാണെങ്കിൽ,
പൂരത്തലേന്നുള്ള വാണ്യപറമ്പിലേക്ക് ഒന്ന് പോന്നോളു ട്ടാ;
കാണാൻ പോകുന്ന പൂരം പറഞ്ഞറിയീക്കേണ്ടതില്ലല്ലോ.
കരിങ്കാളി:
കരിങ്കാളി എന്ന് കേട്ടാൽ
മറ്റൊന്നുമോർക്കേണ്ടതില്ല, അത് കണ്ണേങ്കാവ് പൂരം തന്നെ!
പലവിധ വേഷങ്ങൾ, ആട്ടങ്ങൾ, തുള്ളലുകൾ തുടികൊട്ടുകൾ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ടാവാം; എന്നാൽ കരിങ്കാളി അതൊന്ന് വേറെതന്നെ.
ദേശക്കാരുടേയും അയൽദേശക്കാരുടേയും സ്വകാര്യ അഹങ്കാരമാണ് കണ്ണേങ്കാവിലെ കരിങ്കാളി!
നാലുദിക്കുകളിൽ നിന്നും വഴിച്ചാലുകളായ് ഒഴുകിയെത്തി അമ്പലമുറ്റത്ത് കരിങ്കടൽ കണക്കെ മദിച്ചുതുള്ളുന്ന ആയിരകണക്കായ കരിങ്കാളികളെ കാണുമ്പോൾ, വെറുമൊരു ഞെട്ടലല്ല അത്, ഉള്ള് കിടുങ്ങുന്ന ഭയപ്പാടാണ്!
അവരെ തൊടരുത്, ദൂരം പാലിച്ചു നിൽക്കണം!
ദാരിക വധം കഴിഞ്ഞിട്ടും
അരിശം ശമിക്കാത്ത, മുക്കണ്ണനുപോലും
തടുക്കാനാവാത്ത കോപാഗ്നിയായ് പാഞ്ഞടുക്കുന്ന മഹാകാളിക്ക് മക്കളാര്, ശത്രുവാര് എന്ന് നിജപ്പെടുത്താൻ കഴിഞ്ഞേക്കില്ല!
വായുവിലുയർന്ന് വീശുന്ന ഉടവാളിന്റെ ശീൽക്കാരം, അരമണികളുടേയും കാൽത്തോടകളുടേയും കലമ്പലുകൾ,
അറുത്ത തലയിൽ നിന്നും പാനം ചെയ്ത നാക്കിൽ നിന്നും തെറിച്ചുവീഴുന്ന രക്തത്തുള്ളികൾ,
ജ്വലിക്കുന്ന കണ്ണുകൾ, ഭൂമികുലുങ്ങുന്ന ചവിട്ടടികൾ!!
മാറി നിൽക്കുക, പ്രാർത്തനാനിരതമായ
മനസ്സോടെ, കൂപ്പുകൈകളോടെ അപേക്ഷിക്കുക:
“അമ്മേ, മഹാമായേ ശാന്തയാകൂ”
വെടിക്കെട്ട്:
മഴയൊക്കെ പെയ്തുതോർന്ന്,
ധനുമാസക്കാറ്റും കടന്ന് പുലരുന്ന മകരമാസത്തിലെ കുളിരോലും കാലാവസ്ഥ സുഖകരം തന്നെ.
പകൽ വെയിലിനുപോലും അമിതമായ ചൂട് തോന്നില്ല;മറിച്ച് സുഖമുള്ള തണുപ്പിൽ ഒരു കമ്പിളി പുതച്ച് മയങ്ങുന്ന അനുഭൂതിയാണ് പകലുകൾക്കുള്ളത്. മനസ്സും ശരീരവും തണുത്ത്, വറുതിക്കൊരറുതിയുമായെത്തുന്ന മകരമാസം ഉത്സവമാസമാണ്. മുപ്പെട്ട് വെള്ളിക്കോ, മകരചൊവ്വക്കോ ഉത്സവങ്ങൾ തുടങ്ങുകയായി.
ഇത്തവണ മകരചൊവ്വയാണ് ആദ്യമെത്തുന്നത്. അതുകഴിയുന്ന വെള്ളിക്ക് കണ്ണേങ്കാവ് പൂരം! വെടിക്കെട്ടുത്സവങ്ങളുടെ തുടക്കമായതുകൊണ്ടാവാം, ജനസഹസ്രങ്ങൾ ഒഴുകിയെത്തും കാവിലെ പാടത്തേക്ക്! വെയിൽ മാഞ്ഞ് അന്തിമൂക്കുംതോറും കാവിലെ പാടവും അതിനതിരിടുന്ന പറമ്പുകളും ജനനിബിഢമായിരിക്കും.കിലോമീറ്ററുകൾ നടന്നാണ് മിക്കവരും അവിടെയെത്തുന്നത്. അത്രയും ജനങ്ങൾ ഏതൊക്കെ ദേശങ്ങളിൽ നിന്നെത്തുന്നു എന്ന് പറയാനാവില്ല. വെടിക്കെട്ട് കമ്പക്കാർക്ക് കാലദേശങ്ങൾ പ്രസക്തമല്ല. ആറര മണിയാകുമ്പോൾ തുടങ്ങുകയായി അവസാന മിനുക്കുപണികൾ. പിന്നെ ഇപ്പൊ തുടങ്ങും ഇപ്പൊ തുടങ്ങും എന്ന ആകാംഷാഭരിതമായ നിമിഷങ്ങളിലൂടെ. ഏഴുമണി കഴിയും ആ കാത്തിരിപ്പ് അവസാനിക്കാൻ; കാവിലെ ദീപവുമായെത്തുന്നയാളെ കാണും വരെ! നെഞ്ചിടിപ്പിന്റെ താളം ധൃതഗതിയിലാകും, ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ദീപത്തെ നാലുകരകളിലും തിങ്ങി നിൽക്കുന്ന ജനങ്ങൾ ആരവങ്ങളോടെ സ്വീകരിക്കും. പിന്നെ ഒരു എട്ടുപത്തു മിനിറ്റ് ഭൂമി കുലുങ്ങുമാറുള്ള പ്രകമ്പനങ്ങളാണ്; ഒപ്പം വർണ്ണപൂരവും.
മൂന്ന് കാരക്കാരുടെ വെടിക്കെട്ടുകൾ കഴിയുമ്പോൾ, നേരം ഒരു നേരമാകും.
വെടിക്കെട്ടോടെ കണ്ണേങ്കാവ് പൂരത്തിന്റെ പ്രസക്ത ഭാഗങ്ങൾ കഴിയുമെങ്കിലും, പുലരുവോളം വരുന്ന കാഴ്ചവരവുകൾ എല്ലാ ഉത്സവങ്ങളിലും കാണുമ്പോലെ ഇഷ്ടംപോലെ ഇവിടെയുമുണ്ട്.
എല്ലാം കഴിയുമ്പോൾ
ഉത്സവപറമ്പും പരിസരപ്രദേശങ്ങളും അക്ഷരാർത്ഥത്തിൽ ആന കേറിയ കരിമ്പിൻതോട്ടം തന്നെയായിട്ടുണ്ടാകും.
എങ്കിൽ പിന്നെ
കണ്ണേങ്കാവ് പൂരം കണ്ടേച്ചും വരാം.
✍️ മുഹമ്മദുണ്ണി മാളിയേക്കൽ.❤️