12/09/2017
ഭരണിക്കുഴി വെള്ളച്ചാട്ടം
പ്രകൃതിരമണീയമായ മലയാറ്റൂർ പ്രദേശത്തു ഞങ്ങൾ അറിയാത്ത ഒരു വെള്ളച്ചാട്ടം ഉണ്ട് എന്നുള്ളത് വളരെ ഞെട്ടിക്കുന്ന ഒരു വാർത്ത ആയിരുന്നു. ഇത്രയും കാലം ഈ പരിസരത്തു ജീവിച്ചിട്ടും ഇങ്ങനെ ഒരു കാര്യം അറിയില്ലായിരുന്നു എന്നു സമ്മതിക്കാൻ ഒരു മടി. എന്തായാലും അറിഞ്ഞ സ്ഥിതിക്ക് ആ സ്ഥലം കാണാൻ തീർച്ചയാക്കി. അപ്പൊ ദാ ശരിക്കുള്ള പ്രശനം, അവിടേക്കുള്ള വഴി അറിയില്ല. ഗൂഗിൾ മാപ്‌സ് തിരഞ്ഞപ്പോൾ മലയാറ്റൂർ മലയുടെ ഏകദേശം 2 കിലോമീറ്റർ ചുറ്റളവിൽ ആണെന്ന് മാത്രം കണ്ടു. 3-4 കൂട്ടുകാരോട് വിളിച്ചു ചോദിച്ചപ്പോൾ അവർക്കും വല്യ പിടിയില്ല. അവസാനം വായിലെ നാക്കിന്റെ ബലത്തിൽ അവിടേക്കു പോകാൻ തീരുമാനിച്ചു. എന്റെ സ്ഥിരം partners in crime ന്റെ കൂടെ കുഞ്ഞിയേ കൂടി കിട്ടി. 6 പേര് 3 ബൈക്കിൽ ആയി മലയാറ്റൂർക്കു വിട്ടു.
സമയം അപ്പൊ ഉച്ചകഴിഞ്ഞു 3 മണി. 10 മിനുറ്റ് കൊണ്ടു ഞങ്ങൾ അടിവാരത്ത് എത്തി, അവിടത്തെ ബാജി കടയിൽ ചോദിച്ചപ്പോൾ ഇടമലയാർ കനാല് ന്റെ മൂന്നാമത്തെ കട്ട് റോഡിൽ നിന്നും കാട്ടിലൂടെ 2 കിലോമീറ്റർ നടക്കണം എന്നു പറഞ്ഞു. അവിടെ ചെന്നപ്പോൾ 2 ബൈക്കു അവിടെ കണ്ടു. ആരോ ഞങ്ങളേക്കാൾ മുന്നേ അവിടെ എത്തിപ്പെട്ടിരിക്കുന്നു. ബൈക്കു വച്ചു 4 പാടും നോക്കിയിട്ടും ഞങ്ങൾ വന്ന വഴി അല്ലാതെ വേറെ വഴി ഒന്നും കണ്ടില്ല. മുന്നിലാണെങ്കിൽ ആരുടെയോ വാഴ തോട്ടം ആണ്, ഞങ്ങൾ വഴത്തോട്ടത്തിന്റെ വശത്തുള്ള കരിങ്കൽ ഭിത്തിയുടെ വിടവിലൂടെ ഉള്ളിലേക്ക് കടന്നു. വഴത്തോട്ടത്തിന്റെ അപ്പുറത്തെ മതിലും ചാടി കടന്നപ്പോൾ നിർത്താതെ ഉള്ള പട്ടികുര, നോക്കിയപ്പോൾ 2 ചാവാലി പട്ടികൾ ആണ്. കുഞ്ഞി കയ്യിൽ ഉണ്ടായിരുന്ന കൊന്ന പത്തൽ പൊക്കി കാണിച്ചപ്പോഴേ പട്ടികൾ രണ്ടും വന്ന വഴിക്കോടി.
മുന്നിൽ അവിടെ ഇവിടെ ആയി നിറയെ കുഴികൾ കുഴിച്ചിട്ടിരിക്കുന്നു, ഞങ്ങൾ കരുതിയത് ഫോറെസ്റ്റ് ഡിപ്പാർട്ട്‌മെന്റകാരുടെ മരം നടൽ പരുപാടി ആയിരിക്കും എന്നാണ്, പിന്നീടാണ് മനസിലായത് ഇതു ആനയുടെ വരവ് തടയാൻ ഉള്ള കുഴികൾ ആയിരുന്നു എന്ന്.
മുൻപ് ആരോ പോയിട്ടുള്ള ചെറിയ വഴിച്ചാലിലൂടെ കുറെ അധികം മുന്നോട്ടു പോയപ്പോൾ വെള്ളം ഒഴുകുന്ന ശബ്ദം കേട്ടു,അതു തന്നെ ആണ് വെള്ളച്ചാട്ടം എന്നു ഉറപ്പിച്ചു. അടുത്ത് എത്തിയപ്പോൾ ആണ് അത് ചെറിയ ഒരു അരുവി മാത്രം ആണ്. ഞങ്ങൾ ഒന്നുകിൽ വെള്ളച്ചാട്ടം കടന്നു പോന്നിരുന്നു, അല്ലെങ്കിൽ വഴി മാറിപ്പോയിരിക്കുന്നു . ഗൂഗ്ൾ ലെ ആന്റിയോട് വഴി ചോദിക്കാമെന്നു വെച്ചാൽ ആയമ്മക്കു വഴി ഒട്ടു അറിയുവേം ഇല്ല. എന്തായാലും വച്ച കാൽ പിന്നോട്ടില്ല എന്ന വിശ്വാസത്തിൽ പിന്നെയും മുന്നോട്ടു നടന്നു.
നടക്കുന്തോറും കാടിന്റെ കാഠിന്യം കൂടി വരുന്നുണ്ട്. ഒപ്പം ചീവീഡിന്റെ കാതടപ്പിക്കുന്ന ശബ്ദവും. അകലെ നിന്നും എന്തോ ശബ്ദം കേട്ടപ്പോൾ എല്ലാവരോടും മിണ്ടാതെ ഇരിക്കാൻ പറഞ്ഞു ചെവി വട്ടം പിടിച്ചു. ദൈവമേ ആന ആയിരിക്കല്ലേ എന്നു മനസിൽ പ്രാർത്ഥിച്ചു, നല്ല പേടി ഉണ്ടെങ്കിലും പുറമെ കാണിച്ചില്ല. ഭാഗ്യത്തിന് അതു മനുഷ്യ ശബ്ദം തന്നെ ആരുന്നു. ഞങ്ങളെ പോലെ കാട് കയറിയവരെ പിടിക്കാൻ വന്ന ഫോറെസ്റ്റ് ഗൈഡസ് ആണ്, ഞങ്ങൾ ഉറപ്പിച്ചു. എന്തായാലും ശബ്ദമുണ്ടാക്കി അവരുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി ഞങ്ങൾ ഓരി ഇട്ടു. പെട്ടെന്ന് അവിടെ നിന്നും അവർ ഓടുന്ന ശബ്ദം കേട്ടു ഞങ്ങൾ പിറകെ ചെന്നു. ഞങ്ങളെ പോലെ തന്നെ ഭരണിക്കുഴി കാണാൻ വന്ന വേറെ ഒരു സംഘം ആയിരുന്നു. അവർ വെള്ളച്ചാട്ടം ആസ്വദിച്ച ശേഷം മുകളിലേക്ക് വീണ്ടും കാഴ്ചകൾ കാണാൻ കയറിയതാണ്. അവരോടു ചോദിച്ചപ്പോൾ ഞങ്ങൾ വെള്ളച്ചാട്ടം കഴിഞ്ഞു കുറെ അധികം മുകളിൽ എത്തി എന്നു മനസിലായി. അവരോടു ചങ്ങാത്തം സ്ഥാപിച്ചു അവരുടെ കൂടെ വെള്ളച്ചാട്ടം കാണാൻ ആയി തിരിച്ചു. അപ്പോഴാണ് ഞങ്ങൾ വാഴ തോപ്പിൽ നിന്നും ചാടിയ വഴി തെറ്റാണെന്നു മനസിൽ ആയത് . ഇടത്തോട്ടു പോകണ്ടതിനു പകരം ഞങ്ങൾ വലത്തോട്ട് തിരിഞ്ഞതാണ് ഞങ്ങളെ കുറെ അധികം ദൂരം നടത്തിച്ചത്.
അരുവിയുടെ ഓരം പറ്റി താഴേക്കു നടന്ന ഞങ്ങളെ കാത്തിരുന്നത് കണ്ണിനെയും മനസിനെയും കുളിർപ്പിക്കുന്ന കാഴ്ച ആയിരുന്നു. വെള്ളം പാറയിൽ തട്ടി ഒഴുകുന്ന ശബ്ദം കുറച്ചു മുകളിൽ നിന്നെ കേട്ടിരുന്നു. 3 തട്ടിൽ ആയി പരന്നും കുറുകിയും വെള്ളം കുതിച്ചൊഴുകുന്നു. കുറച്ചധികം വഴുക്കൽ ഉണ്ടെങ്കിലും ആയസപ്പെട്ടു താഴേക്കും മുകളിലേക്കും നീങ്ങാം. പാറയിൽ പറ്റിപ്പിടിച്ചു വേണം മുകളിലേക്ക് കയറാൻ, ഇറങ്ങുമ്പോൾ വശത്തുള്ള പുല്ലിൽ ഇറുക്കി പിടിക്കുകയും വേണം.
അവിടെ കണ്ട കാഴ്ചകൾ എഴുതി പിടിപ്പിക്കുന്നതിനു തക്ക കഴിവ് എനിക്കില്ലാത്തതു കൊണ്ടു കയ്യിൽ ഉണ്ടായിരുന്ന മൊബൈലിൽ എന്നെ കൊണ്ട് പറ്റാവുന്ന പോലെ ആ സൗന്ദര്യം ഒപ്പി എടുക്കാൻ ഞാൻ ശ്രമിച്ചു (വീഡിയോ താഴെ ഉള്ള ലിങ്കിൽ കാണാം). ഏകദേശം 1 മണിക്കൂർ അവിടെ ചെലവിട്ട ശേഷം മനസ്സില്ലാ മനസോടെ ഞങ്ങൾ അവിടെ നിന്നും തിരിച്ചു. ഇത്തവണ ശരിയായ വഴി അക്കൂട്ടരിൽ നിന്നും മനസിലാക്കിയിരുന്നു. ഏകദേശം 20 മിനുറ്റ് നടന്നപ്പോൾ ആദ്യം കണ്ട വഴത്തൊപ്പിൽ എത്തി. അവിടെ നിന്നും കരിങ്കൽ തിട്ട ചാടി വരുമ്പോൾ വാഴ തോപ്പിലെ കാര്യസ്ഥൻ അങ്ങോട്ടു വരുന്നു. വന്നപാടെ ഞങ്ങളെ നോക്കി കണ്ണുപൊട്ടുന്ന തെറി വിളിച്ചു. അന്ന് രാവിലെ 13 ആന ഇറങ്ങിയത് അവിടെ ആണത്രേ, പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ഒരു വിധത്തിൽ ആണ് അവർ ആനയെ ഓടിച്ചത്, അവിടെ ആണ് ഞങ്ങൾ 1 മണിക്കൂർ ഒന്നും അറിയാതെ ആസ്വദിച്ചു ഇരുന്നത്. ഒന്നും മിണ്ടാതെ ഞങ്ങൾ ബൈക്കു എടുത്ത് സ്ഥലം കാലി ആക്കി.
വാൽകഷണം: ആനയെ കൂടി കണ്ടിരുന്നേൽ ഈ യാത്ര ഗംഭീരമായേനെ.
ഇനി ഭരണി കുഴി വെള്ളച്ചാട്ടത്തെ പറ്റി :
എത്തിപ്പെടാൻ കുറച്ചു ബുദ്ധിമുട്ടാണ്. കാരണം വ്യക്തമായ വഴി ഇല്ല. പിന്നെ മൺസൂൺ കാലത്തു മാത്രമാണ് ഇവിടെ വെള്ളച്ചാട്ടം ഉണ്ടാവൂ. അല്ലാത്തപ്പോൾ ചെറിയ ഒരു നീർച്ചാൽ, പോരാത്തതിന് വെള്ളം കുടിക്കാൻ വരുന്ന കാട്ടാനകളുടെ കേന്ദ്രവും. പരിചയമില്ലാത്തവർ ഒറ്റക്ക് പോകുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യം ആണ്.
എത്തിപ്പെടാൻ കുറച്ചു ബുദ്ധിമുട്ടാണ്. കാരണം വ്യക്തമായ വഴി ഇല്ല. പിന്നെ മൺസൂൺ കാലത്തു മാത്രമാണ് ഇവിടെ വെള്ളച്ചാട്ടം ഉണ്ടാവൂ. അല്ലാത്തപ്പോൾ ചെറിയ ഒരു നീർച്ചാൽ, ...